അറേസ് എന്ന ലബനോൺ സുന്ദരി.

തികഞ്ഞ സസ്യഭുക്കായി ആറേബ്യൻ മണ്ണിൽ കാലു കുത്തിയ എന്നെ പ്രലോഭിപ്പിച്ച ഒരു മാംസ്യ സുന്ദരിയാണ് ‘ARAYES’. നിങ്ങളെയും ഒരുപക്ഷെ ഇവൾ പ്രലോഭിപ്പിച്ചേക്കാം.കരുതലോടെ ഇരിക്കുക.

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാണ് ദുബായ് നഗരം എന്നത് പോലെ രുചിയുടെ വൈവിദ്യത്തിനും ആ വ്യത്യസ്തതയുണ്ട്.നമ്മൾ മലയാളികൾ എവിടെ പോയാലും തിരഞ്ഞു പിടിച്ചു ഒരു മലയാളിയുടെ ഭക്ഷണശാല കണ്ടെത്തി ചോറുണ്ണും. അത് എടുത്തു പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്ന ഒരിടമാണ് ദുബായ്.

എണ്ണിയാലൊടുങ്ങാത്ത മലയാളി രുചികളുടെ കലവറയായ ഭക്ഷണശാലകൾ ഇവിടെയുണ്ട്. ഇതൊരു മിനി കേരളമല്ലേ എന്ന് പോലും നമുക്ക് ചിലപ്പോൾ തോന്നിപ്പോകാൻ പല കാരണങ്ങളിൽ ഒന്ന് ഈ ഭക്ഷണശാലകളാണ് . ആ രക്തത്തിൽ ചെറിയ കാഫിറ്റീരിയക്കാർ മുതൽ കേരളത്തിലെ പ്രശസ്ത ഹോട്ടൽ ശൃംഗലയായ’ പാരഗൺ ‘ഗ്രൂപ്പിന് വരെ പങ്കുണ്ട്.

എന്നാൽ ദുബായ് നഗരം വിട്ടു ഫുജൈറഹ് എന്നാ കൊച്ചു എമറേറ്റ് എത്തിച്ചേർന്നാൽ ഇതൊന്നുമല്ല കഥ. മലയാളി ഭക്ഷണശാലകളെക്കാൾ ഇവിടത്തുകാർക്ക് പ്രിയം അറബിയൻ രുചികളോടും ലബനീസ് രുചികളോടുമാണ്. നല്ലൊരു മലയാളി ഭക്ഷണശാല ഇവിടെ കണ്ടെത്താനും ബുദ്ദിമുട്ടാണ് എന്ന സത്യം മറച്ചു വയ്ക്കുന്നില്ല.

ദുബായ് സന്ദർശിക്കാനെത്തുന്ന വിദേശീയർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ഫുജൈറഹ്. കടലോരം, റിസോർട്ടുകൾ, മനോഹരമായ മലനിരകൾ പ്രകൃതി രാമണീയമായ ഇടങ്ങൾ എല്ലാം അവരെ ആകർഷിക്കുന്നു. എന്നാൽ ദുബായ് നിവാസികൾക്കാക്കട്ടെ നഗരത്തിന്റെ തിരക്കുകളിൽ നിന്നും അകന്നു ശാന്തമായി വരാന്ധ്യങ്ങൾ ചിലവിടാനുള്ള ഒരിടമാണ് ഫുജൈറഹ്.

വരുന്ന വിദേശീയരായ അതിഥികൾക്കും, ഇവിടത്തെ സ്വദേശിയർക്കും ഒരുപോലെ ആസ്വദിക്കാൻ രുചി മാറ്റിയും മറിച്ചും പരീക്ഷിച്ചു ഇവിടത്തെ ഭക്ഷണശാലകൾ പല രുചികളും തീന്മേശയിൽ നിരത്തി വിസ്മയിപ്പിക്കാറുണ്ട്.അങ്ങിനെ ഒരിക്കലാണ് ആ സുന്ദരിയെ കണ്ടെത്തുന്നത്.

സ്വർണ നിറത്തിൽ മൊരിഞ്ഞു ഉടുപ്പിട്ട അകമേ മാംസള ശരീരിണിയായ അവൾ മേശപ്പുറത്ത് വന്നപ്പോൾ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.ഏഴു വർഷങ്ങൾക്ക് മുൻപാണ് കഥ നടക്കുന്നത്. ഞാൻ അല്പസ്വല്പം ‘പച്ചക്കറി ഒൺളി ‘ എന്ന ജാഡയൊക്കെ ഉപേക്ഷിക്കാൻ തീരുമാനമെടുത്ത കാലം. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം സഞ്ചരിക്കുമ്പോൾ തീന്മേശയിൽ നിരന്ന ചുട്ടെടുത്ത മാംസത്തിന്റെയും കടൽ വിഭവങ്ങളുടെയും രുചികൾ നാവറിയാൻ ട്രെയിനിങ് കൊടുത്തു തുടങ്ങുന്നു. അറബിയൻ രുചികളിൽ പലതും പരീക്ഷിച്ചു കേരളത്തുകാരിൽ ട്രൻഡ് ആയ മന്തി ബിരിയാണി, ഷവർമ, തിരിയുന്ന കോഴി, ചുട്ട കോഴി തുടങ്ങിയ പലതിന്റെയും രുചി നാവറിഞ്ഞെങ്കിലും വലിയ പ്രലോഭനമൊന്നും ഉണ്ടാക്കിയില്ല ഇവരൊന്നും.

ഞാൻ പുറത്ത് പോയാൽ കേരളത്തിന്റെതൊഴികെ എല്ലാ രാജ്യക്കാരുടെയും ഭക്ഷണം പരീക്ഷിക്കാൻ താല്പര്യപെട്ടു. മറ്റുള്ളത് നമുക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കാമല്ലോ എന്ന എന്റെ ന്യായം അത്ര രുചിക്കാത്ത കൂട്ടുകാരുടെ പല വരാന്ധ്യങ്ങളും പോക്കറ്റ് ഞാൻ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളുടെ രുചികൾ വേർതിരിച്ചു കാലിയാക്കി.

അങ്ങിനെ ഇരിക്കെ ആ സുദിനം വന്നു.അന്നാണ് അവളെ ഞാൻ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമുള്ള ഒരു വരാന്ധ്യ ഭക്ഷണ സമയം ആയിരുന്നു അത്. ഫുജൈറഹ് യിലെ ഒരു സാധാരണ ലേബനീസ് ഭക്ഷണ ശാലയായ ‘AL MALLA RESTAURANT ‘ ഇൽ എത്തി വൈവിധ്യമാർന്ന മെനുവിൽ നിന്ന് വിളമ്പുകാരനെ നോക്കി ഞാൻ ഒരു കിടിലൻ പേര് ഉച്ചരിച്ചു. ‘അറേസ് ‘ഒരു പ്ലേറ്റ് ഇങ്ങു പോരട്ടെ.

ഇതൊരു വല്ലാത്ത പരീക്ഷണമാകുമോ എന്ന് കൂടെ ഉള്ളവർ എന്നെ നോക്കി.ഉള്ളിലെ ആശങ്ക മറച്ചു വച്ചു കൊണ്ട് ഞാൻ മെനുവിലേക്ക് മുങ്ങിത്താണു.

നീണ്ട മുക്കാൽ മണിക്കൂറുകൾക്ക് ശേഷം അവൾ വന്നു. സ്വർണ നിറത്തിൽ മൊരിഞ്ഞ കുബൂസ് കഷ്ണങ്ങൾ കൃത്യമായ അളവിൽ തൃകോണങ്ങളായി മുറിച്ചു പ്ലേറ്റിൽ തിളങ്ങിയ ആ മെലിഞ്ഞ സുന്ദരിയെ എല്ലാവരും ആകാംഷയോടെ നോക്കി.

അറബിയൻ മണ്ണിന്റെ ജീവ രക്തമായ കുബൂസ് ദിവസവും വീട്ടിൽ കഴിക്കുന്ന ഒന്നല്ലേ ഇത് അല്പം ഒലിവ് എണ്ണ പുരട്ടി ചുട്ടെടുത്ത ദോശക്കാണോ ഇത്ര ആർഭാടം എന്ന പുച്ഛത്തോടെ ചിലർ എന്നെ നോക്കി.

ഞാൻ മുൻ ധാരണകളൊന്നുമില്ലാതെ സുന്ദരിയെ പ്ലേറ്റിലേക്കിട്ട് അല്പം ഗാർലിക് പേസ്റ്റ് ഉം ഹമ്മുസ് ഉം (സൈഡ് ഡിഷ്‌ കൾ ) എടുത്തു രുചിച്ചു നോക്കി.ആ രുചിയുടെ പെരുക്കം നാവിലെ രസമുകുളങ്ങളോട് മത്സരിച്ചു.

അല്പം ജർജിർ ഇലകളും സവാള കഷ്ണങ്ങളും ചുട്ട തക്കാളിയുമാണ് സാധാരണ ഇവൾക്ക് അകമ്പടി.

ഒന്നിൽ കൂടുതൽ തവണ ഒരു മാംസ്യാഹാരവും കഴിപ്പ് തുടരാത്ത ഞാൻ പ്ലേറ്റിൽ ഒന്നും ബാക്കി വയ്ക്കാതെ കഴിച്ചത് എല്ലാവരെയും അതിശയിപ്പിച്ചു.

അവർക്കൊന്നും അവളെ ഇഷ്ടമായില്ല. ആദ്യമേ തന്നെ അവളെ പറ്റിച്ചവർ കടന്നു കളഞ്ഞു. എരിയില്ല, എല്ലില്ല, കഴിച്ചത് പോലെ തോനുന്നു പോലുമില്ല എന്ന്അവർ പറഞ്ഞത് പെണ്ണുകാണാൻ പോയ വീട്ടിൽ നിന്നും മടങ്ങുമ്പോൾ പെണ്ണിന് നിറമില്ല, മുടിയില്ല എന്നൊക്കെ പറയുന്ന ന്യായം പോലെ തോന്നി ഉള്ളിൽ ചിരിച്ചു.

ഒരു ലെബനോൻ കൂട്ടുകാരിയെ വിളിച്ചു ഇതുണ്ടാക്കുന്ന വിദ്യ അറിഞ്ഞു.അത് ഇങ്ങനെ :

കുബൂസ് ത്രികൊണ അകൃതിയിൽ മുറിച്ചതിനകത്ത് meat ഫില്ലിംഗ് ചെയ്തു കനലിൽ ചുറ്റെടുക്കലാണ് പാചക വിധി. ചിക്കണും, മട്ടണും, ബീഫും എന്തും ഇവൾക്ക് ഉള്ളിൽ പോകും.സംഗതി ലളിതമാണ്.ഒരു പാത്രത്തിൽ മിൻസ് ചെയ്ത മാംസ്യം എടുക്കുക അതിൽ മസാലകൾ ചേർക്കുക (നിങ്ങളുടെ ഇഷ്ടം. നമുക്ക് രുചി വൈവിദ്ധ്യം ഉണ്ടാക്കാനാകും ഇഷ്ടമുള്ള മസാല ചേർക്കുന്നതിലൂടെ എന്ന് പറഞ്ഞപ്പോൾ സ്റ്റഫ് ചെയ്ത പത്തിരി ആക്കിയ റഷീദ ക്ക് നല്ല നമസ്കാരം )

വെളുത്ത ഉള്ളി, മുളക്, വെളുത്തുള്ളി,തക്കാളി, മാതളത്തിന്റെ കുരു പൊടിച്ചത് (അതിലാണ് രുചി 😍)ഇതെല്ലാം മിൻസ് ചെയ്ത മാംസ്യത്തിൽ ചേർത്ത് ഒന്ന് കുഴച്ചു അത് തൃകോണെ അകൃതിയിൽ മുറിച്ച കുബൂസിനകത്തു വച്ചു അല്പം ഒലിവ് എണ്ണ അതിനു മുകളിലൂടെ തടവി കനലിന് മുകളിൽ വച്ചാൽ സാവധാനം ആ മാംസ്യം വെന്തു, പുറം തോടുപോലെ ഉള്ള കുബൂസ് മൊരിഞ്ഞു അവൾ ആരെയും മയക്കുന്ന സുന്ദരിയായി മാറും.

ഞാൻ ഇതോടൊപ്പം അന്ന് പച്ചക്കറി പൊരുത്തം കണ്ടെത്തിയത് വഴുതിന ചുട്ടു തയാറാക്കിയ രുചികളോ അല്ലെങ്കിൽ’ ബട്ടട്ട ഹര ‘എന്ന മൊരിഞ്ഞ ഉരുള കിഴങ്ങു കഷ്ണങ്ങളിൽ മസാലകൾ തൂവിയതുമാണ്. എന്നാൽ പിന്നീട് അവ തവ യിൽ ചുട്ടെടുത്ത കുരുമുളകിന്റെ എരി യുള്ള ചെമ്മീനിലേക്ക് കൂറ് മാറി.

ലെബേനോൺ രുചികളുടെ ഈ വൈവിദ്യങ്ങളോട് എന്നും അറേബ്യൻ നാടിന്റെ പ്രിയം എന്നിൽ നിറഞ്ഞു തുളുമ്പുന്നത് ഇവളെ ഓർക്കുമ്പോഴാണ്. ‘ARAYES’ ആസ്വദിക്കുവാനായി ഇനിയും നോമ്പ് തുറകൾ അറേബ്യൻ മണ്ണിൽ ഞാൻ കാത്തിരിക്കുന്നു.

പട്ടു കനവ്

അഞ്ജു സജിത്ത്

ഇന്നും വൈകി. കൈയ്യിലെ പച്ചക്കറി സഞ്ചിയുടെ ഭാരം തൂങ്ങി പിന്നെയും പിന്നെയും പിണങ്ങി വീഴുന്ന ഹാൻഡ്ബാഗിന്‍റെ വള്ളി ഞാത്തിയിട്ട് ഗീതു ദൂരേക്ക് ആകാംഷയോടെ നോക്കി, ഒരു ഓട്ടോയെങ്കിലും വന്നിരുന്നെങ്കിൽ. സിഗ്‌നലിനെ കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളിൽ ഗമയോടെ ഹെൽമെറ്റിനാൽ സുരക്ഷ നേടിയ പെൺകൂട്ടങ്ങളെ അവൾ നോക്കി നെടുവീർപ്പിട്ടു. എനിക്കെന്നാണാവോ ഇതിനൊക്കെ ഒരു ഭാഗ്യമുണ്ടാവുക. സ്വന്തമായൊരു വണ്ടി, അതിൽ കിങ്ങിണിയെ മുന്നിലിരുത്തി ഒരു നാൾ ഞാനും. 

അമ്മയുടെ ഓർമ്മ ദിനം ആണിന്ന്. അമ്മയ്ക്ക് വേണ്ടി ഇന്നെങ്കിലും നേരത്തെ വീടെത്തി ഒന്ന് കുളിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാമെന്നു കരുതിയാൽതന്നെ  കർമ്മഭാണ്ഡങ്ങളുടെ പരാധീനതകൾ അതിനു അനുവദിക്കുമോ? 

അമ്മ പറയുന്നത് പോലെ “പെൺമക്കളിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ  അമ്മിണിയെ, മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത് എന്നല്ലേ.”

എന്നത്തേയും പോലെ ചന്ദ്രോത്ത് പ്രൈവറ്റ് ബസ്സിന് കൈകാട്ടി. വവ്വാലുകളെ പോലെ തൂങ്ങി പടിയിൽ ആടുന്ന യാത്രക്കാരെ ഒന്ന് ചെരിച്ചു കാണിച്ചു പരിഹസിച്ച് ആ ബസ്സ് കടന്നു പോയി. 

കിങ്ങിണി വീട്ടുപടിക്കൽ കാത്തു നിൽക്കുന്നുണ്ടാകും. എന്‍റെ കുറ്റമാണല്ലോ… പറയാൻ എനിക്കവകാശം ഇല്ലല്ലോ…

ഭർതൃരഹിത എന്ന പട്ടം ചെറിയ കുറ്റപ്പെടുത്തലുകളുടെ വലിയ നെല്ലിപ്പടിയായി ആണല്ലോ എന്നിൽ ചുമത്തിയിരിക്കുന്നത്. കിങ്ങിണി അതിലെ തെളിനീരും. അവൾ ഉറവപൊട്ടി നിറയട്ടെ, ഞാൻ ഔഷധി. 

നീട്ടിവിളിച്ച ഹോണയടിയോടെ പാമ്പും കോണിയും കളിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കിടയിലൂടെ ഒരു ഓട്ടോ വന്നു. ‘പീടികപ്പടീന്ന് വലത്തോട്ട് നാലാമത്തെ വീട്.’ അവൾ കുടമടക്കി സീറ്റിൽ പച്ചക്കറി സഞ്ചി വച്ചു… “ഹലോ, സുജാതേ… ഞാൻ വൈകുകയാണെങ്കിൽ കിങ്ങിണിയെ ഒന്ന് വീട്ടിൽ ഇരുത്താമോ… വേഗം വരാം…” അയൽവാസികളുടെ പലചരക്കു കടം വാങ്ങലിൽ മടക്കിക്കിട്ടായ്കയുടെ കണക്കു പുസ്തകത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇങ്ങിനെയും ചില ഗുണങ്ങളുണ്ടല്ലോ, അതിനാൽ അവർക്ക് തൂക്കം കൂടുതൽ തന്നെ…

പ്രൊജക്റ്റിനു നിവർത്തി വച്ച ചാർട്ടിൽ ക്ഷണത്തിൽ ഗീതു സ്കെയിലു കൊണ്ടു  നീട്ടി വരച്ചു.  ആ സമയത്ത് മുറ്റത്ത് എന്തോ കാൽപെരുമാറ്റം പോലെ ശബ്‌ദം കേട്ടിട്ട് അവൾ മകളോട് പറഞ്ഞു, “ആരാണ് പടിക്കൽ എന്ന് നോക്കൂ കിങ്ങിണി.”

കരിന്തിരിയാളാതെ ഉമ്മറത്തിണ്ണയിലെ മുട്ടിപ്പലകയിൽ നിന്നും നിലവിളക്കിറക്കി വെക്കുമ്പോൾ പടി കടന്ന് അതാ വരുന്നു ശങ്കരേട്ടൻ; അച്ഛന്‍റെ ആത്മ മിത്രം. ആകെക്കൂടെ അന്വേഷിക്കാൻ വരുന്നൊരാൾ; ജീവിച്ചോ മരിച്ചോ എന്ന് പോലും.

“അമ്പലത്തിൽ നിന്നും വരുമ്പോൾ പാടം കടന്നപ്പോൾ താറാവുകാരനെ കണ്ടു. കിങ്ങിണിക്ക് കുറച്ച് മുട്ടവാങ്ങി. അവളെവിടെ?” 

 ഇതും പറഞ്ഞ് കവർ ചാരുപടിയിൽ വച്ച് ആ നിസ്വാർത്ഥ ശരീരി അകത്തേക്ക് കടന്നുപോയി. ഇങ്ങിനെയും ചില മനുഷ്യർ!.

  “നിനക്ക് കാശൊക്കാച്ച ആ നാഗപ്പാട്ട് ഒന്ന് കഴിപ്പിച്ചൂടെ? കുടുംബത്തിലെ ദോഷമങ്ങു നീങ്ങിക്കോട്ടെ.”  കട്ടന്‍റെ ചൂടിൽ ശങ്കരേട്ടൻ ഉപദേശിച്ചത് കേട്ടു ഗീതു ചിരിച്ചു.

“ഈ വിജയ ലാബിലെ റിസപ്ഷൻ പണിയും വച്ചു ഞാൻ എന്തൊക്കെ ചെയ്യാനാണ്. 

“ആഹ്, നിന്നെയും പറഞ്ഞിട്ട് കാര്യമില്ല. കുടുംബക്കാരും എല്ലാരും കൂടെ ചേർന്ന് ചെയ്യേണ്ടതല്ലേ? നിന്‍റെ അനിയൻ പോലും ഈ വീടും ഉത്തരവാദിത്തങ്ങളും ഇപ്പൊ നിന്‍റെയാണെന്നാണ്‌ കരുതുന്നത്.”

“ഞാൻ ചെങ്ങന്നൂരായിരുന്നപ്പോൾ ഇതൊന്നും ആർക്കും അറിയണ്ടായിരുന്നു ഓപ്പെ. അമ്മയുടെ കാലശേഷം ആർക്കും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാന്‍ വയ്യ. പിന്നെ ഞാൻ എന്തായാലും പ്രതിസന്ധിയിലാണല്ലോ. അപ്പോൾ എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കുന്നതിന്‍റെ ഭാഗമായി ഇതും എന്‍റെ ചുമലിലായി. പക്ഷെ എനിക്കങ്ങനെ ഒന്നൂല്യ ഓപ്പെ. എന്‍റെ അമ്മേടെ ഓർമ്മയാണ് ഈ വീട്, ഈ നാഗത്തറ; ഒക്കെ എന്‍റെ ധൈര്യമാണ്. ജീവിതത്തിന്‍റെ ധൈര്യം.”

അതും പറഞ്ഞ് കുടിച്ച കോപ്പ തിരികെ വാങ്ങി അവൾ അടുക്കളയിലേക്ക് നീങ്ങുന്നത് ശങ്കരേട്ടൻ സ്നേഹത്തോടെ നോക്കി നിന്നു. പണ്ടും കമലേടത്തിയോട് താൻ പറയുമായിരുന്നു, ‘ആണും പെണ്ണുമായി ഇവളൊരുത്തി മതി കമലേച്ചിയെ നിങ്ങൾക്ക്. ഇവളു നോക്കിക്കോളും നിങ്ങളെ.’

‘താഴെ ആണൊരുത്തൻ വളർന്നു വരുന്നുണ്ട് ശങ്കരേട്ടാ. ഇവളെ കെട്ടിച്ചു വിട്ടാലും അവനെ പഠിപ്പിക്കണ്ടേ? നാളത്തെ കഞ്ഞി അവൻ തരണ്ടേ? പെണ്മക്കൾ എന്ന് പറയുന്നത്  നോക്കാനേല്പിച്ച മുതലല്ലേ, കാലമാകുമ്പോൾ ഉടമസ്ഥന് കൊടുക്കണമല്ലോ. പലിശ പ്രതീക്ഷിച്ചാൽ നിരാശക്കിടവരും. മുതലു നമ്മൾ നന്നായി കൊണ്ടുനടന്നു എന്നെങ്കിലും ആശ്വാസം.’ കമലേടത്തിയുടെ വാക്കുകൾ അയാളുടെ ചെവിയിൽ ഇപ്പോളും.

പലിശയും മുതലും കൂട്ടുപലിശയുമായി ഇവൾ ജീവിതത്തിന്‍റെ ലോൺ കണക്കിൽ കണക്കുകൂട്ടി തെറ്റിയും തിരുത്തിയും. ജീവിക്കുന്നു; ഉടമസ്ഥനില്ലാതെ.

അസ്ഥിത്തറയിൽ വിളക്ക് ചായ്ഞ്ഞിട്ടില്ല. അയാൾ വരാന്തയിൽ നിന്നും എത്തി നോക്കി. ‘ഇതു വല്ലതും അറിയുന്നുണ്ടോ നിങ്ങൾ കമലേടത്തിയെ?’ അയാൾ നെടുവീർപ്പിട്ടു. “ശരി, ഞാൻ ഇറങ്ങുകയാ.” പടിചാരുമ്പോൾ അയാൾ നീട്ടി വിളിച്ചു പറഞ്ഞു.

വൃശ്ചിക മാസത്തിലെ അനിഴം. അമ്പലകമ്മിറ്റിക്കാരൻ ദിവാകരൻ നീട്ടിയെഴുതി തലയിലെഴുത്തെന്നപോലെ. “പുഷ്പാഞ്ജലി അല്ലെ. പേര് കമല. അമ്മേടെ ഓർമനാളാണല്ലേ, കുറച്ച് വൈകിയാലും വരുമെന്നറിയാമായിരുന്നു.”

കിങ്ങിണി അവളുടെ കൈവിട്ടു അമ്പലമുറ്റത്തേക്ക് ഓടി.പെണ്മക്കൾ കൈവിട്ടാൽ പരിഭ്രാന്തി ആണല്ലോ.’അവൾ ചുറ്റും നോക്കി.

‘ആഹ്, അവൾ കണ്ണകലത്തുണ്ട്.’

ഗീതുവിന് പത്ത് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അങ്കന്‍വാടിയിലെ അദ്ധ്യാപനം കൊണ്ട് അമ്മ രണ്ടാളെയും പോറ്റിയെങ്കിലും കരുതൽ അവളോടായിരുന്നു. കെട്ടിച്ചുവിടാൻ ഇനി വേറെ പൊന്നും പണവും കാണണ്ടേ,  പെണ്ണല്ലേ? കാലം അത് തെളിയിച്ചു. 

സ്ത്രീധനം നിയമവിരുദ്ധമായ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വളരുന്ന ഓരോ മലയാളി പെണ്ണിനോടും എന്നപോലെ. ‘കുടുംബത്തിലൊരാവശ്യം വരുമ്പോൾ പെൺവീട്ടുകാരല്ലേ സഹായിക്കേണ്ടത്’ എന്ന് തന്‍റെ ഭർത്താവിനോട് ചാണക്യതന്ത്രമോതാൻ നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും മടി കാണിച്ചില്ല.

“കുടുംബവകയ്ക്ക് ഒരു വ്യാപാരം തുടങ്ങാൻ കരുതിയപ്പോൾ നിന്‍റെ ഭാഗത്തു നിന്നുള്ളത് ഞങ്ങൾ പ്രതീക്ഷിക്കില്ലേ? നീ സ്ത്രീധനം ഒന്നും വാങ്ങിയിട്ടുമില്ലല്ലോ? അത് കിട്ടുവാൻ ഒരു മറു മാർഗം, അത്രയെ ഇതിനെ കാണണ്ടതുള്ളൂ.” അടുക്കളയിൽ പാത്രങ്ങളോട് പ്രതിഷേധം തീർക്കുന്ന അവളെ അയാൾ ചാരു കസേരയിൽ ചാഞ്ഞിരുന്നൊന്നു നോക്കി. “അവർ പറയുന്നതിൽ എന്താണ് തെറ്റുള്ളത് ഗീതു?”

രാത്രി ആണുങ്ങൾ തലയണമന്ത്രം ഓതാറില്ലെന്നാണ്. തലയിണ പെണ്ണുങ്ങളുടെ അവകാശമായതിനാൽ അതിനെ സമത്വബോധത്തോടെ കാണേണ്ടതില്ല. കണ്ണീരിൽ കുതിർക്കാനും മന്ത്രമോതാനും എല്ലാ തേപ്പും തലയിണക്ക് സ്വന്തം.

“ഞാൻ അമ്മയോട് പറയാം ഏട്ടാ.” അവളുടെ കണ്ണീർക്കണം തലയിണയെപ്പോലുമറിയിക്കാതെ തുടച്ച് അവൾ തിരിഞ്ഞു കിടന്നു. 

‘വീട്ടിൽ ഭാഗം ചോദിക്കാനില്ല, തറവാടാണ്. അനിയൻ ഇപ്പോൾ ജോലിക്ക് കേറിയിട്ടേ ഉള്ളൂ. ഒരു ലോൺ എടുക്കാൻ അവനോട് അമ്മയെക്കൊണ്ട് പറയിച്ചാലോ. 

ആഹ്, എന്‍റെ സ്വാർത്ഥത അവനു ജീവിതഭാരം ആയിക്കൊള്ളട്ടെ എന്ന് കരുതാമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. അല്ലെങ്കിൽ അമ്മ പിരിഞ്ഞു വന്നപ്പോൾ കിട്ടിയ തുക ഫിക്സഡീന്നു പിൻവലിക്കണം എന്ന് പറഞ്ഞാലോ? പിന്നെ പെൻഷൻ അല്ലാതെ മറ്റൊന്നും കാണില്ല. ഒരു ആശുപത്രി ചിലവു വന്നാൽ അമ്മയെ ആര് നോക്കും?  വേണ്ട, ഒന്നും വേണ്ട. തന്‍റെ ജീവിതത്തിനു ഉത്തരവാദി താൻ തന്നെയാണല്ലോ. അതിനു മറ്റുള്ളവരുടെ മേൽ എന്തിനു ഭാരമിറക്കി വച്ചു കാഴ്ചക്കാരിയാകണം. അവർ ഗാലറിയിൽ ഇരിക്കട്ടെ. ഞാൻ ഒറ്റക്ക് കളിക്കാം. അവസാന മിനിറ്റ് വരെയും. പാഴ്ശ്രമം ആണെങ്കിലും പ്രതീക്ഷിക്കാൻ അവകാശം ഉണ്ടല്ലോ.’

കാശിന്‍റെ കണക്കു കൂട്ടലുകളിൽ കുരുങ്ങി സന്ധ്യകളും അത്താഴമേശ ആക്രോശങ്ങളും കൊടുമ്പിരികൊണ്ടു. നേർത്ത നൂലിഴ സൂചിസുഷിരത്തിലൂടെ എന്നപോലെ കടന്നു പോകുന്ന ദിനങ്ങളെ അവൾ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. എന്നുവേണമെങ്കിലും ഒരു അവസാന വാക്ക് ചോദിക്കാം അവർക്ക്, ‘പണം എത്തിക്കാമോ ഇല്ലയോ?’ എന്ന്.

‘ഇല്ല, ഞാൻ വിചാരിച്ചാൽ സാധ്യമല്ല’ എന്ന ഉത്തരത്തിന്‍റെ പരിണിതഫലമാണ് ഞാൻ ഇന്ന് ഈ വീട്ടിന്‍റെ ചെറുപടി ചാരുന്നത്. ‘പണമില്ലാത്തവൻ പിണം’, അല്ല ‘പണമില്ലാത്തവൾ പിണം’.  പ്രയോഗം ശരിയായി; അല്ല ശരിയാക്കി. 

4 കൊല്ലമായി ബന്ധം വേർപിരിഞ്ഞിട്ട്. അദ്ദേഹം വേറെ വിവാഹം ചെയ്തു, വ്യാപാരവും ചെയ്തു. ഞാൻ കിങ്ങിണിയുമായി പിണമായി ഈ തറവാടിന്‍റെ ഒരു കോണിൽ. കരയുന്നില്ല, പോരാടുന്നു എന്ന്‌ മാത്രമാണ് മാറ്റം. വിമോചനം സ്ത്രീക്ക് എന്തിൽ നിന്നാണ് വേണ്ടതെന്ന് അല്ലെങ്കിൽ സമത്വവാദം എവിടെയാണ് ഉന്നയിക്കേണ്ടതെന്ന് പോരാട്ടങ്ങൾ തീരുമാനിക്കട്ടെ.

“ചേച്ചി, ഇന്ന് 5 മണിയുടെ ശ്രീരാജ ബസ്സിനാണോ പോണത്?” ലാബ് അറ്റൻഡർ സതീഷിന്‍റെ അനാവശ്യമായ ചോദ്യത്തോട് മറ്റുള്ളവരോടെന്നപോലെ അവൾ ചിരിച്ചു തലയാട്ടുക മാത്രമാണ് ചെയ്തത്. 

“ഇന്ന് ആ ബസ്സ് ഇല്ലാട്ടോ. അതിനു മുൻപിലത്തെ ബസ്സ് പിടിച്ചോളൂ. അല്ലെങ്കിൽ ഞാൻ കൊണ്ടുവിടാം, ബൈക്ക് ഉണ്ട്.”

“വേണ്ട ഞാൻ പൊയ്ക്കൊള്ളാം.” അവൾ നന്ദി രേഖപ്പെടുത്തി. 

ഭർത്താവില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് സഹായപ്രവാഹം ആയിരിക്കുമല്ലോ; അതാണല്ലോ ലോകം. കൗമരക്കാരികളേക്കാൾ ജീവിതം വിവാഹ മോചിതർക്ക് ദുരിതം തന്നെ. കാലങ്ങളോളം ഉള്ള റോഡ് കുഴികൾ പോലെയാണ് അത്. 

“എന്താണ് സതീഷേ, പുതിയ വാഗ്ദാനങ്ങളൊക്കെ?” പ്രവീൺ ഒരു കള്ളച്ചിരിയോടെ സതീഷിന്‍റെ തോളത്തു തട്ടി. “അല്ല, ചേച്ചി പാവം, ഒറ്റയ്ക്ക് പോകണ്ടേ എന്നോർത്തു ചോദിച്ചതാ.” അവൻ ന്യായീകരിച്ചു.

“ഉം… ഉം.” പ്രവീൺ കണ്ണിറുക്കി കാണിച്ചു. ചേച്ചിമാർ ഒറ്റക്ക് പോകുന്നതിന്‍റെ ആശങ്കകൾ ആങ്ങളമുദ്രക്കാർക്ക് കൂടിക്കൂടി വരികയാണ്. ഒറ്റക്ക് പോകുന്ന കൗമാരക്കാരിയെ പീഡിപ്പിച്ചാലും ചേച്ചിമാരെ പീഡിപ്പിക്കാൻ അത്ര എളുപ്പമല്ല. കാരണം അക്ഷരാർത്ഥത്തിൽ അവരുടെ പിന്നാലെയുള്ള ആങ്ങളമാരുടെ കണ്ണുകൾ വാട്സാപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഒരിഞ്ചു പുറകോട്ടു മാറി പീഡിപ്പിക്കാൻ അന്യനൊരുത്തൻ ഭയക്കണം. 

ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ആ കടയിലേക്കവൾ കണ്ണോടിച്ചു. 

‘സൗഭാഗ്യ ടെക്സ്റ്റിൽസ്’.

അടുക്കി വെച്ചിരിക്കുന്ന വർണ്ണനൂൽ പട്ടുസാരികൾ… മനോഹരം. 

അമ്മയുടെ എത്ര നാളത്തെ ആഗ്രഹമായിരുന്നു, മഷിനീല നിറത്തിലൊരു സാരി. ആഗ്രഹത്തോടെ അമ്മയുടെ വിരലുകൾ എത്ര തവണ വിരലോടിയിട്ടുള്ളത് ഞാൻ തന്നെ കണ്ടിട്ടുണ്ട്. വില്പനക്കാരിയോട് ആദ്യമായി വില ചോദിച്ചതിന്‍റെ ഞെട്ടൽ മാറും മുൻപേ അമ്മ എന്നെ വിട്ടുപോയി.

കുറേനാൾ ലാബിലെ പണിയിൽ നിന്നും കിട്ടിയ കാശ് നുള്ളിപ്പെറുക്കി ഒരെണ്ണം വാങ്ങി കൊടുത്തിട്ടു വേണം അതുടുപ്പിച്ച് ഒരു ഞായറാഴ്ച ഗുരുവായൂർക്ക് കൊണ്ടുപോകാൻ. ഒക്കെ ഒരു മോഹം മാത്രം. അമ്മ കാത്തു നിന്നില്ല, ഒന്നിനും. പക്ഷേ ഒന്നിനും പരാതി ഇല്ലായിരുന്നു. നാരായണ വിലാസിലെ കമലക്ക് ആ മുണ്ടും നേര്യതിലും ഒതുങ്ങി ആ ജന്മം. 

ചില ജന്മങ്ങൾ അങ്ങിനെയും.! 

“ഹലോ”

“ഹലോ…”

“ആഹ് എന്താ സതീഷേ ഈ നേരത്ത്?” അവൾ മേശവിളക്കിന്‍റെ സ്വിച്ച് ഇട്ടു നോക്കി. മണി പന്ത്രണ്ട് ആയിരിക്കുന്നു.

“അല്ല, ചേച്ചി ഉറങ്ങിയോ?” 

“അഹ്, ഉറങ്ങിയല്ലോ.”

“മോളോ?”

“അവളും ഉറങ്ങിയല്ലോ സതീഷേ. നീ എന്താ വിളിച്ചേ എന്ന് പറയു.”

“അല്ല ചേച്ചി, ഒന്നുമില്ല. ചേച്ചി ഉറങ്ങിക്കോ, നാളെ ലാബിൽ കാണാം.”

“എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക്? വീട്ടിൽ പ്രശ്നം ഒന്നുമില്ലല്ലോ അല്ലേ? ഇവിടെ ഈ വാടകമുറിയിൽ കൂട്ടുകാരുടെ ഒപ്പം നിൽക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും, ഊഹിക്കാവുന്നതേ ഉള്ളൂ. സാരമില്ല, നീ കുടുംബം നോക്കുന്നില്ലേ. അത് ഈ പ്രായത്തിൽ വലിയ കാര്യം തന്നെ ആണ്. ഉറങ്ങിക്കോളൂ. നാളെ സംസാരിക്കാം.” 

അവൾ ഫോൺ മേശപ്പുറത്തു വച്ച് കിങ്ങിണിയെ ചേർന്ന് കിടന്നു. 

സതീഷ് തന്നോടടുക്കാൻ പഴുതന്വേഷിക്കുന്നു എന്നൂഹിക്കാൻ എനിക്ക് വെറും പെൺബുദ്ധി മതി. മുളയിലേ നുള്ളുന്നതാണ് നല്ലത്. അത് പടുവിളയാണ്. 

സ്നേഹാന്വേഷണത്തിന്‍റെ ഇളം ചൂടിൽ ഊഷ്മളമായൊരു സൗഹൃദത്തിന്‍റെ വേലിക്കെട്ടു തകർത്ത് ഗീതുവിന്‍റെ ഒറ്റപ്പെടലിലേക്ക് പതുക്കെ പതുക്കെ അവളറിയാതെ തന്നെ സതീഷ് സഞ്ചരിച്ചു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഇരു കൈകളിലെയും തള്ളവിരലുകൾക്കിടയിൽ ചലിച്ചു മൊബൈലിൽ സന്ദേശങ്ങൾ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. 

ഒരിക്കൽ വീട്ടിൽ നിന്നും വേറൊരു ഫോണിൽ അമ്മ വിളിച്ചപ്പോൾ സന്ദേശം അയച്ചു കൊണ്ടിരുന്ന ഫോൺ പ്രവീണിന് നൽകി അവൻ പടികളിറങ്ങാൻ തുടങ്ങുമ്പോൾ പ്രവീൺ ആംഗ്യത്തിൽ അവനോട് ചോദിച്ചു: “ഗീതു ചേച്ചിയാണല്ലോ, ഞാൻ എന്താ പറയേണ്ടത്? ഇത് നിങ്ങൾ തമ്മിലുള്ള സംഭാഷണമല്ലെ?”

അതിന് മറുപടിയായി സതീഷ് വിരസമായി പറഞ്ഞു.

“നീ ഒന്നും പറയണ്ട. ഞാൻ ഇപ്പോൾ അമ്മയോട് സംസാരിച്ചിട്ട് വേഗം വരാം. അതുവരെ അവൾ പറയുന്നതിന് ആഹ്, ഉം എന്നൊക്കെ മൂളിക്കേട്ടാൽ മതി. എന്നും ഒരേ പ്രാരാബ്ധക്കഥ തന്നെയാവും പറയാനുണ്ടാവുക. ഈ ഒറ്റപ്പെടലുള്ള സ്ത്രീകൾക്ക് വേറെന്താ പറയാനുള്ളത്?”

“അയ്യോ, നീ അല്ലെന്നു മനസ്സിലായാലോ?”

“അതിന് കാണുന്നൊന്നുമില്ലല്ലോ നിന്നെ അവൾ. സന്ദേശം ആർക്കും അയച്ചുകൂടെ? നീ മുത്തേ, പൊന്നെ എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിളിച്ചോ. വേണേൽ നീട്ടി ഒരു ഉമ്മയും കൊടുത്തോ.”

ഇത് കേട്ട് പ്രവീൺ ഞെട്ടിത്തരിച്ചു.

“നീ എന്തൊക്കെയാണ് ഈ പറയുന്നത് സതീശേ?” 

അവൻ മൊബൈൽ പ്രവീണിന്‍റെ കൈയ്യിൽ തിരുകി പടികൾ ഇറങ്ങിപ്പോയി.

തുരുതുരെ ഒഴുകി വരുന്ന കരുതലുള്ള വാക്കിന്‍റെ അക്ഷരങ്ങളോടവൻ ഒന്നാം ബെഞ്ചിലെ കുട്ടി ടീച്ചറോടെന്ന പോലെ വിനയത്തോടെ മൂളിക്കേട്ടു. 

“സതീശന് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ? സ്നേഹം എന്നത് ഒരു വ്യവസ്ഥ അല്ല, വ്യവസ്ഥാപിതമായ സാമൂഹിക ചുറ്റുപാടുകളോട് തുലനം ചെയ്തു തിട്ടപ്പെടുത്താൻ സാമൂഹിക അടിമത്തമുള്ളവന് ബാധ്യതയുണ്ട്. സതീശൻ കൂടുതൽ ഒന്നും ചിന്തിക്കണ്ട. വീട്ടുകാരോട് വിവാഹാലോചനകൾ നടത്താൻ പറയൂ. എന്നായാലും അതൊക്കെ വേണ്ടേ,  അതിപ്പോൾ ആയിക്കോട്ടെ.”

“അല്ല, അതങ്ങനെ അല്ല.” പ്രവീണിന് ശ്വാസംമുട്ടി. അവനെന്തൊക്കെയോ പറയാൻ ശ്രമിച്ചു. ജനലഴികളിലൂടെ വിരൽ ചുരുട്ടിപ്പിടിച്ച് അവൻ പ്രതിഷേധം തീർത്തു. ഒരു സ്ത്രീയുടെ നൈർമൈല്യത്തെ വലിച്ചെറിഞ്ഞ ബീഡികുറ്റി കണക്കെ അവനു ചുറ്റും ആ ജനാലയ്ക്ക് അരികെ അവിടവിടങ്ങളിലായി ബീഡികുറ്റികൾ നിരന്നു. എത്ര സ്ത്രീ മനസ്സുകൾ സതീശനു ചുറ്റും. കൂടുതൽ സംസാരിക്കാനാവാതെ അവൻ ഒരു നുണയിലേക്ക് പുനർജനി നൂണുകടന്നു. 

“ഞാൻ കുളിച്ചിട്ടു വരാം ഗീതു.”

“ശരി. പോയി കുളിക്കൂ സതീശാ.ഭക്ഷണം വല്ലതും വാങ്ങി കഴിക്കൂ.” അമ്മയുടെ പോലെയുള്ള ആ കരുതൽ വാക്കുകളിൽ അവന്‍റെ കണ്ണുനിറഞ്ഞു. 

നീണ്ട സ്നേഹവായ്‌പിന്‍റെ വിളിക്കൊടുവിൽ സതീശൻ വന്നു. ഇതിന്‍റെ കാലദൈർഘ്യം ഇന്ന് തീരുമാനിക്കണം.

അവൻ കട്ടിലിൽ ചാരിയിരുന്നു വീണ്ടും സന്ദേശമയച്ചു.

“ഗീതു ചേച്ചി ലുലു മാളിൽ പോയിട്ടുണ്ടോ?”

“ഇല്ല സതീശാ എന്തേ?”

“ഈ നാട്ടിൽ ഇങ്ങനൊരിടം ഉണ്ടായിട്ട് ഇതുവരെ പോയില്ലേ?”

“അതിനവിടെ എന്താ ഉള്ളത്? കൊറേ വിലകൂടിയ കടകളൊക്കെ അല്ലെ… അതിലൊക്കെ പോകാനുള്ള കാശ് എവിടുന്ന്  സതീശാ?”

“അതിനവിടെ പോകുന്നവരൊക്കെ സാധനങ്ങൾ വാങ്ങാനാണ് പോകുന്നതെന്നാണോ ചേച്ചി കരുതുന്നത്? വെറുതെ നേരം കൊല്ലാൻ ഒരിടം അത്രതന്നെ. നമുക്ക് നാളെ പോകാം?”

“നാളെയോ? നാളെ കിങ്ങിണിക്ക് സ്കൂളുണ്ടല്ലോ സതീശാ. അത് മാത്രമല്ല, ആരെങ്കിലും കണ്ടാൽ അതുമതി. ഇതു നാട്ടിൻപുറമാണ് സതീശാ. എനിക്കിനിയും ഇവിടെ ജീവിക്കണം.”

“ഒരാളുടെ കൂടെ മാൾ വരെ ഒന്ന് വന്നു എന്ന് കരുതി സദാചാരം ഒന്നും പോകില്ല.” അവൻ പ്രതികരിച്ചു.

“സതീശാ, എന്‍റെ ശരിയാണ് എന്‍റെ ആചാരം, അതിനെ സദാ ആചരിച്ചാൽ സദാചാരം. അതിൽ കവിഞ്ഞൊന്നുമല്ല സദാചാരം. എന്‍റെ ശരി എന്നത് നിന്‍റെയൊപ്പം വരുന്നത് ശരിയല്ല എന്നതാണ്. കൂടാതെ സ്നേഹമില്ലായ്മയിൽ നിന്നല്ലെങ്കിലും എന്നോടുള്ള അടുപ്പത്തിൽ നിന്നും നീ പിന്തിരിയണം. നമ്മളെന്നും കാണാനിടയുള്ളരാണ്; സഹപ്രവർത്തകർ.”

പിറ്റേന്നത്തെ നീണ്ട ചായ ഇടവേളക്കു മുഖം കൊടുക്കാതെ സതീഷ് മേശമേൽ ഉള്ള താളം കൊട്ടലിൽ നിന്നും ഗീതുവിന്‍റെ വരവോട് പിൻവലിഞ്ഞത് പ്രവീൺ ശ്രദ്ധിച്ചെങ്കിലും ആ സൗന്ദര്യ പിണക്കം എന്നതിന് കാക്കപുള്ളിയുടെ കറുപ്പേ കല്പിച്ചുള്ളൂ. 

ചായക്കോപ്പയുടെ ചൂടാറിത്തീരും മുൻപേ വലിച്ചു കുടിച്ച് തന്‍റെ മേശമേലടിക്കുന്ന നീണ്ട ഫോൺ നാദത്തിലേക്ക് ശ്രദ്ധ ചലിപ്പിച്ച് അവൾ എത്തി നോക്കി. പലപ്പോഴും ഉറക്കത്തിൽ പോലും ഇതടിക്കുന്നതായി സ്വപനം കാണുന്നതവളോർത്തു. അത്രമേൽ ജോലി ജീവിതമായിരുന്നു. ലാബിൽ പാതി ചാരിയ വാതിലിനെ അവൾ പതുക്കെ അടയ്ക്കുവാൻ ശ്രമിച്ചപ്പോൾ മറുവശത്തു നിന്ന് ഒരു കൈ ആ വിരലുകളെ തലോടി. 

“ഒരു കവർ മേശപ്പുറത്തു വച്ചിട്ടുണ്ട്, ചേച്ചിക്കുള്ളതാണ്. “

“എന്താണ് സതീശാ, വീട്ടിൽ പോയിരുന്നോ? അമ്മ വല്ലതും ഉണ്ടാക്കിത്തന്നുവോ? കിങ്ങിണിയുടെ ചുണ്ടിൽ ഇപ്പോളും ആ ഉണ്ണിയപ്പ മണമാണ്.”

തിളങ്ങുന്ന കണ്ണുകളിൽ തികഞ്ഞ നിശ്ചയദാർഢ്യം, നേരിന്‍റെ സിന്ദൂര വടിവിൽ ചുവപ്പില്ലാത്തതിന്‍റെ കോട്ടം പിണ്ഡം വച്ചു പടിക്കൽ നില്കും പോലെ അവനെ നോക്കി പല്ലിളിച്ചു. അവൾ ആ കവർ അലസമായി എടുത്ത് തോൾ സഞ്ചിയിൽ നിക്ഷേപിക്കാൻ കൈയ്യൂന്നിയപ്പോൾ അതിലെ വെള്ളയിൽ ചുവന്ന വലിയക്ഷരങ്ങൾ ശ്രദ്ധിച്ചു. 

“സൗഭാഗ്യ ടെക്സ്റ്റിൽസ്”

അവൾ ആ ചാണകപ്പച്ച നിറമുള്ള കടലാസ്സ് പൊതി വിരലുകളാൽ പതുക്കെ കോറി വിടുവിച്ചു. 

നീല നിറം! അതെ, നീലപട്ട്!! അമ്മ പട്ട്!!! അവളുടെ ഉള്ള് ചിന്തകളുടെ ചെന്തീയാട്ടു കൊണ്ടു നീറി. അവൾ ഫോൺ എടുത്ത് സതീശന് സന്ദേശമയച്ചു.

“ഇതെന്താ സതീശാ, സാരിയൊക്കെ?”

“ഒന്നുമില്ല. നാളെ 9:30നു ഞാൻ ചേലൂർക്കര കക്കടം സ്റ്റോപ്പിൽ നില്ക്കും, ഇതുടുത്തു വരൂ. നമ്മൾ ലുലു മാളിൽ പോകുന്നു. ചേച്ചി ഇതുടുത്താൽ എന്തഴകായിരിക്കും. എനിക്കാ അഴക് വേണം. ഞാൻ പ്രതീക്ഷിക്കും.”

ആനിടീച്ചറുടെ മഷിക്കുപ്പിയിലെ നീലമഷി കൈക്കുമ്പിളിൽ ഒഴിച്ച് മാവിന്‍റെ ഇലച്ചാർത്തിലൂടൊഴുകി വരുന്ന വെയിലിനെ ചുംബിപ്പിച്ചു കാണിച്ച കൗതുകം. എന്തഴകാണ് ഈ നിറത്തിന്… മഷിനീല. അമ്മ ഇഷ്ടപെട്ടതും അതാവാം. നീലയല്ലത്രേ റോസാപ്പൂവിന്‍റെ റോസ് ആണത്രെ പെൺ നിറം. നീല ആൺ നിറമാണത്രേ. ജനിച്ച് കുഞ്ഞുടുപ്പ് മുതൽ നിറഭേദം. എന്തോ എനിക്കീ നിറം ഇഷ്ടമാണ്. പക്ഷേ, അത് സതീശനെന്ന ആണിന്‍റെ നിറമല്ല, ഞാൻ എന്ന പെണ്ണിന്‍റെ നിറമാണ്. തോൾ സഞ്ചിയിലെ തൂവാലയിൽ അവൾ മുഖമമർത്തി. വിയർപ്പിന്‍റെ ഗന്ധം, ഭയത്തിന്‍റെ, ആശങ്കയുടെ, ആഗ്രഹങ്ങളുടെ ഒക്കെയുള്ള പോരാട്ടങ്ങളുടെ തീക്ഷ്ണ ഗന്ധം. ഒറ്റപ്പെട്ടവളുടെ പെൺഗന്ധത്തിന്‍റെ ഉപ്പുരസം കണ്ണീരിന്‍റെ കൂടെ ആണല്ലോ. ശരി തെറ്റുകൾക്കിടയിൽ ഒരു സ്ത്രീ നേരിടുന്ന ആയിരം സംഘർഷങ്ങളിൽ ഒന്ന് തന്‍റെ സ്ത്രൈണതയുടേത് തന്നെയാണ്. നേരം തെറ്റിവരുന്ന വിളിക്കാത്ത അഥിതിയാ൦ ആർത്തവം ശരീരത്തോട് വാക്കേറ്റം നടത്തുമെങ്കിലും മനസ്സ് എന്ന അതിരില്ലാത്ത ആകാശത്തിലെ പട്ടം തന്നിൽ ഒളിപ്പിക്കാൻ ഒരു സ്ത്രീക്കേ ആകൂ.

ആരുമില്ലാത്ത ബസ്റ്റോപ്പിൽ ഒറ്റക്കിരുന്നവൾ മൊബൈലിൽ നോക്കി… 23മിസ്സ്ഡ്കോൾ. 

ചില വിളികൾക്ക് കൂരമ്പിന്‍റെ വേഗത. ആശങ്കയുടെ നിമിഷങ്ങളിൽ സ്വയം അടക്കാതെ മിനിറ്റ് സൂചി എണ്ണിത്തിട്ടപ്പെടുത്തും മുൻപേ അവൾ ചുറ്റും നോക്കി. ടെക്സ്റ്റയിൽസിലേക്ക് ജോലിക്കു കേറുന്ന സെയിൽസ് ചേച്ചിമാർ ചിരിച്ചു തലയാട്ടി. കിങ്ങിണിക്ക് ഒരു തരി പൊന്നിന്‍റെ കമ്മൽ പണിയിക്കാൻ വച്ച കാശ്, അതിൽ അവളുടെ വിരൽ തടഞ്ഞു.

“ഉൾവിളികൾ ചിലത് മുന്നേറ്റം കുതിക്കുന്ന കുതിരപ്പന്തയമാണല്ലോ ജീവിതം.”

അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. ചീറിപ്പായുന്ന വാഹങ്ങങ്ങളോട് പറഞ്ഞു 

‘ഇനി ഞാൻ കൈകാണിക്കില്ല.’ റോഡ് കുറുകെ കടന്നു ടെക്സ്റ്റയിൽസിലേക്ക് കയറിയ അവളെ നോക്കി പരിചയക്കാരി കുശലാന്വേഷണം നടത്തി.

“ഇന്ന് ജോലി ഇല്ലേ?”

നീലയിൽ സ്വർണ ജരിക ഉള്ള സാരി. അവർ മൂന്നെണ്ണം എടുത്തു കഴിഞ്ഞപ്പോൾ അവൾ കൈ ഉയർത്തി കാണിച്ചു.

“ഇതുമതി.”  

ആ പൊതി മാറോടണച്ച് അവൾ ഓട്ടോക്ക് കൈ കാണിച്ചു. വീടെത്തും വരെ സംഘർഷങ്ങളൊടുങ്ങാത്ത മനസ്സ് അമ്മയുടെ അസ്ഥിത്തറയിലേക്ക് ഓടിയടുത്തപ്പോൾ കോളാമ്പിപ്പൂക്കളെ നോക്കി നിറഞ്ഞ കണ്ണോടെ ചിരിച്ചു. അവൾ ആ അസ്ഥിത്തറക്കൽ ആ സാരി വച്ചു. ഉള്ളിലെ വിഷാദ കന്മദം പൊട്ടി. 

“എനിക്ക് ലുലു മാൾ കാണണ്ട. എന്നിലെ പെണ്ണിന് അമ്മയെ അറിയാം, സതീശനറിയില്ലായിരിക്കും. അമ്മയ്ക്കും എനിക്കും നീലാകാശവും നീലക്കടലും കണക്കെ പ്രതിസന്ധികളുണ്ടാകുമായിരിക്കാം. അതിൽ ജീവിതം നമ്മൾ ആഘോഷിച്ചിട്ടില്ലായിരിക്കാം. കിങ്ങിണിക്ക് പട്ടു കനവ് ഉണ്ടാവട്ടെ. അല്ലെ അമ്മേ…?” 

അവൾ എഴുന്നേറ്റു. പിന്തിരിഞ്ഞു നോക്കാതെ പടിക്കലേക്ക് നടന്നകലുന്നത് ഒരു നീല പട്ടുചേലക്കാരിക്ക് നോക്കി നിൽക്കാനേ ആയുള്ളൂ.

“സർ… ബസ്സ് കിട്ടിയില്ല, 20 മിനിറ്റ് വൈകും. പക്ഷേ വരും.”

അവൾ ഫോൺ ബാഗിലേക്കിട്ടു. യാതൊരു ഭാവഭേദവുമില്ലാതെ കയറി വരുന്ന അവളെ പ്രവീൺ അതിശയത്തോടെ നോക്കി. ഗീതു ലുലു മാളിൽ പോയില്ല. അവന്‍റെ ദീർഘനിശ്വാസം കണ്ടില്ലെന്നു നടിച്ച് അവൾ കസേരയിൽ ഇരുന്നു. ആദ്യത്തെ ഫോൺ വിളിക്ക് ഉത്തരം നൽകി.

“ചേച്ചി…” അവൻ ഒരു പെട്ടി ലഡ്ഡു അവളുടെ നേർക്ക് നീട്ടി. 

“അമ്മയുടെ പിറന്നാളാണ്.”

അവൾ നിറകണ്ണുകളോടെ അത് രുചിച്ചു.

തൃമധുരം.

പേരൂർ

തമിഴ്നാട്ടിലെ പട്ടീശ്വരം ക്ഷേത്രം എന്നാൽ പലർക്കും ബലിതർപ്പണമാണ് മനസ്സിൽ തെളിയുക. എനിക്ക് ആ നാടിന്റെ ശില്പകലയോടുള്ള അകമഴിഞ്ഞ സ്നേഹവും. പേരൂർ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സിറ്റി യിൽ നിന്നും വളരെ അടുത്ത് കിടക്കുന്ന ഒരിടമാണ്. മുൻകാലങ്ങളിൽ 500 കുടുംബങ്ങൾ ഒരുമിച്ചു താമസിച്ച ഇടങ്ങളൊക്കെ “പെരിയഊർ ” ആയി വിളികൊണ്ടു. അത് ലോപിച്ചാണ് ഇന്നുള്ള പേരൂർ ഉണ്ടായത്. പുകഴ്പെട്രാ ഊർ പേരൂർ എന്ന് സെന്തമിഴ് കവിയരസർകൾ എഴുത്തുകളിൽ പേരൂരിനെ വിശേഷിപ്പിച്ചു. ഈ ഇടം തന്നെ പട്ടീശ്വരർ ക്ഷേത്രത്തിന്റെ മേന്മ കൊണ്ട് ലോകം ശ്രെദ്ദിച്ചത് നോയ്‌യാൽ നദിയുടെ തീരത്തുള്ള ശിവ ക്ഷേത്രം ആയത് കൊണ്ടാണ്. വർഷം മുഴുവനും ഹിന്ദു മത ആചാരപ്രകാരം ബാലികർമങ്ങളും മറ്റു ആരാധനകളും ഇവിടെ നടത്തി പോരുന്നു. “പച്ചൈനായകി”
എന്നാ പേരിൽ പാർവതിയോടൊപ്പമുള്ള സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. അമ്മ ദൈവ സങ്കല്പങ്ങളെ തമിഴ്‌നാട്ടിൽ പലയിടത്തും പച്ച നിറത്തിൽ സങ്കല്പിച്ചിരിക്കുന്നത് കാണാം.(മധുര മീനാക്ഷി ) കേരളത്തിൽ മറിച്ചു ചുവപ്പിലും. മരുതമലൈ പോകും വഴി തമിഴ് പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ ഈ ഊര് ഒന്നു സന്ദർശിക്കാൻ ആഗ്രഹം തോന്നി. അരുണഗിരിനാഥരുടെയും കാച്ചിയപ്പ മുനിവരുടെയും തമിഴ് സാഹിത്യ കൃതികളിൽ ഈ ക്ഷേത്രത്തെ കുറിച്ചും ശില്പചാരുതയെ കുറിച്ചും പരാമർശങ്ങൾഉണ്ട്. തമിഴിൽ നിന്നാണോ മലയാളത്തിന്റെ ഉത്ഭവം എന്നാ പഠനങ്ങളിൽ ഇതു കാണുന്നു. എന്നാൽ തമിഴ് കൃതികളിലെ ക്ഷേത്രത്തെക്കുറിച്ചുള്ള സൂചനകൾ ഒരുപക്ഷേ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാവുന്ന ഒന്നാണ്. എന്തെന്നാൽ ഈ സ്ഥലവുമായി ബന്ധപ്പെട്ട കാമദേനു പുരി, പാട്ടി പുരി, ആധിപുരി, ദക്ഷ കൈലാസം, തവസിദ്ധ പുരം, ജ്ഞാനപുരം, കല്യാണ പുരം, പിറവ നേരി തളം, പശുപതിപുരം, എന്നിങ്ങനെ പല പേരുകളിൽ കാണപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിൽ കരികാല ചോളൻ ആണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രാജരാജചോളൻ കാലത്താണ് ഈ ക്ഷേത്രത്തിനകത്തെ അർത്ഥ മഹലും, മഹാമഹലും നിർമ്മിച്ചത്. ഏഴാം നൂറ്റാണ്ടിൽ പ്രശസ്ത തമിഴ് കവി “സുന്ദരർ ” ഇവിടെവച്ചാണ് “ദേവാരം” എന്ന കൃതി ആലപിച്ചത്. കൊങ്കു നാടിൻ പാടൽ പെട്ര ഇടങ്ങൾ എന്നപേരിൽ ഔദ്യോഗികമായി സ്ഥിതീകരിച്ച276 ക്ഷേത്രങ്ങളിൽ ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അതിശയിപ്പിക്കുന്നതാണ്. കലാ കേദാരമായ മധുരയുടെ അഴകതിരി നായ്ക്കർ പതിനേഴാം നൂറ്റാണ്ടിൽ ഈ ക്ഷേത്രത്തിൽ പണികഴിപ്പിച്ച ” കനക സഭ “ഒളിമങ്ങാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു. കനക സഭ എന്നു തന്നെ ഇതിനു പേർ വരാൻ കാരണം ഇതിനകത്ത് സ്വർണ്ണ നടരാജവിഗ്രഹം ആണ്. ശൈവ സംബന്ധിയായ പല രൂപങ്ങളാണ് തൂണുകളിൽ കൊത്തിയിരിക്കുന്നത്. ശിവപുരാണ വുമായി ബന്ധപ്പെട്ടതും ചില നൃത്ത സംബന്ധിയായ രൂപങ്ങളും ഇതിൽ കാണാം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പനയും പുളി മരത്തെയും അവർ ആരാധിക്കുന്നു എന്നത് പ്രകൃതിയെ ആരാധന വിധിയിലൂടെ ബഹുമാനിക്കുന്ന തമിഴ് സംസ്കാരത്തിന്റെ സൂചകമാണ്. ഇതിനെ അവർ ഇറവ പനയ് എന്നും പിറവ പുളി എന്നും വിളിക്കുന്നു. ഈ പുളി മരത്തിന് കീഴിലുള്ള ക്ഷേത്രം എന്നതിനാലാവാം ഒരുപക്ഷേ പിറവ നേരി തളം എന്നാ പേര് ഇതിനു വന്നത് എന്ന് ഞാൻ ഊഹിക്കുന്നു.

ശിവൻ ആനന്ദ് താണ്ഡവമാടിയ ഇടം എന്ന സങ്കൽപത്തെ മുൻനിർത്തി ഇവിടെ എല്ലാ വർഷവും ഭരതനാട്യം അരങ്ങേറാറുണ്ട്. ഇതിൽ സമീപവാസികളായ ചെറു നർത്തകി കളും നർത്തകൻ മാരും അരങ്ങേറ്റംകുറിക്കുന്നു. നൃത്തവും കൽപ്രതിമ നിർമ്മാണവും പേരൂർ കാർക്ക് കൈവന്ന കലയാണെന്ന് തമിഴ്നാട്ടിൽ പ്രസിദ്ധി. മികച്ച പല തമിഴ്നാട് ക്ഷേത്രങ്ങളെയും എന്നപോലെ കണ്ണഞ്ചിപ്പിക്കുന്ന ശില്പചാരുത ആണ് ഈ ക്ഷേത്രത്തിന്റെ അകം അലങ്കരിക്കുന്നത്. ഈ ക്ഷേത്രത്തിനെ എതിർവശത്തായി ഒരു തെരുവ് തുടങ്ങുന്നത് ഒരു ശിൽപ്പ നിർമ്മാണ കേന്ദ്രമായ ചെറുകിട മുറിയിൽ നിന്നാണ്. ചെറുതും വലുതുമായ കൽപ്രതിമകൾ വിവിധ ഹിന്ദു ദൈവ മാതൃകയിൽ നിരന്നിരിക്കുന്നു ഒരു സ്ത്രീ ശില്പത്തിന് അരികെ അമ്പരന്ന് നിന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അകത്തുനിന്ന് ഇറങ്ങിവന്നു. വാങ്ങാൻ ആണോ? ഈ അല്ല വെറുതെ നോക്കിയതാ ഇത് പച്ചൈ നായകിയാണോ? അയാൾ ശില്പത്തിന് അരികിൽ വന്നു നിന്നു അല്ല ഇത് ദ്വാരപാലക ആണ്. ദ്വാരപാലകൻ അല്ലേ ദ്വാരപാലക ഉണ്ടോ? ഉണ്ടല്ലോ
പല തമിഴ് ചിത്രങ്ങളിൽ ദ്വാരപാലക മാരുടെ ശില്പങ്ങൾ ഉണ്ട് എന്ന് അയാൾ വിശദീകരിച്ചു. ആറോളം ചെറുതും വലുതുമായ രഹസ്യങ്ങളുടെ താഴ് ഭാഗം ക്ഷേത്രത്തിനു മുന്നിൽ നിരന്നു നിൽക്കുന്നു. പൈങ്കുനി ഉത്രം നാളിൽ ഇവ അലങ്കരിച്ച തെരുവുകൾ തോറും കൊണ്ടുനടന്ന തിരികെ കൊണ്ടുവരും. കാലാകാലങ്ങളായി പരിപാലിക്കുന്നു എങ്കിലും ഒളിമങ്ങാതെ അക്കംതെറ്റാതെ ചതുരം ചുറ്റി അവ തേരായി അലങ്കരിക്കപ്പെടുന്നു… തമിഴ് ക്ഷേത്ര ചാരിത്ര പെരുമയിൽ ജാതിമത ഭേദങ്ങൾ ക്ക് ഇടമില്ല എന്നതിനാൽ തന്നെ എല്ലാ മതസ്ഥർക്കും ഈ ശില്പചാരുത ആസ്വദിക്കാവുന്നതാണ്. ഈ ക്ഷേത്രത്തിൽ സന്ദർശിക്കുന്നവർക്ക് പേരൂരിൽ താമസിക്കുവാൻ ഇടമില്ല. കോയമ്പത്തൂർ പട്ടണത്തിനകത്ത് താമസിച്ച് നല്ല വാഹന സൗകര്യത്തോടു കൂടി ഇവിടെ എത്തിച്ചേരാവുന്നതാണ്. ഏതാനും തമിഴ് ഭക്ഷണശാലകൾ അല്ലാതെ മറ്റൊന്നും തന്നെ പരിസരത്ത് ഇല്ല. തമിഴ് ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ഒരിക്കലും അവസാനിക്കുന്നില്ല. അതോടൊപ്പം പേരൂരിന്റെ പെരുമയും.

അഞ്ജുസജിത്ത്.

തിരുവോണം

ഹൃദുവും ശ്രേയയും ski dubai ഇൽ.

ഒരു ഇടവേളക്ക് ശേഷം വീണ്ടും dubai ലേക്ക് വരുമ്പോൾ കുറഞ്ഞ ദിവസങ്ങളും ഓണവും മാത്രം കൈമുതൽ ആണ് എന്ന ഓർമ്മപ്പെടുത്തൽ അലട്ടിയിരുന്നു. അത് തിരുവോണത്തോടെ തീർന്നു കിട്ടി來. പ്രവാസിക്കെന്തു ഓണം എന്ന ഓർമ പ്പെടുത്തലോടെ ഒരു പ്രവൃത്തി ദിവസം എല്ലാവരും തിരക്കിലാണ്ടു. അടുത്ത വെള്ളിയാഴ്ചത്തേക്ക് ഏവരും ഓണം ആഘോഷങ്ങൾ മാറ്റിവച്ചു കൊണ്ട് വ്യാഴാഴ്ച കസവു മുണ്ട് ലുലുവിൽ നിന്നും വാങ്ങിയാൽ മതി എന്നോർമ്മപ്പെടുത്തി സുഹൃത്തുക്കൾ.
സജിത്തിന്റെ മീറ്റിംഗ് കണക്കിലെടുത്ത് ഞങ്ങൾ എന്തായാലും വീട്ടിൽ അടങ്ങി ഇരിക്കാതെ ദുബൈ നഗരപ്രദേശത്തേക്ക് വരുവാൻ തീരുമാനമെടുത്തു ബാക്ക്പായ്ക്ക് കെട്ടി പൂട്ടി ഇറങ്ങി തിരിച്ചു. എങ്ങോട്ടാണ്? എന്ന ചോദ്യത്തിന് മറുപടി ഒന്നുമില്ല. പോകുക തന്നെ.. പെട്ടെന്നെടുത്ത തീരുമാനങ്ങൾ ചിലപ്പോൾ മനോഹരമായ സർപ്രൈസ് കൾ സമ്മാനിക്കാറുള്ള പതിവാണ് എനിക്ക് ജീവിതത്തിൽ എപ്പോളും ഉണ്ടായിട്ടുള്ളത്. കഥ എഴുത്തും അതുമായി ബന്ധപെട്ടു  വിശാഖപട്ടണത്തിലേക്കുള്ള യാത്രയും ഒഴിച്ചാൽ മറ്റൊന്നും onam ഒഴിവു ദിനത്തിനായി ഉള്ളിൽ കരുതിയിരുന്നില്ല.
വൈകീട്ട് 7 മണിയോട് കൂടി ദുബൈ നഗരത്തിൽ എത്തിച്ചേർന്നു നഗരത്തിലെ ഫൈവ് സ്റ്റാർ അംഗീകാര മുദ്രയുള്ള @Elitebybloshotel ഇൽ താമസം തരപ്പെടുത്തി.12കൊല്ലത്തോളം ദുബൈ യിൽ കഴിച്ചു കൂട്ടിയ ഞാൻ കരുതിയിരുന്നത് ഇത്തരം ഹോട്ടൽ ശൃങ്ഗലകളെല്ലാം തന്നെ ഭാരിച്ച ചിലവുള്ളവയാണ് എന്നും സാധാരണക്കാരായ നമുക്ക് താങ്ങാവുന്നവ അല്ല ഇതിലെ ചിലവുകൾ എന്നുമാണ്. എന്നേ ഞെട്ടിപ്പിച്ചു കൊണ്ട് മികച്ച സേവനത്തോടെ നാട്ടിലെ ഒരു ⭐️⭐️⭐️ ഹോട്ടൽ ന്റെ ചിലവിൽ 250 drhm നു ഓഫർ കണക്കിലെടുത്തു ഡീലേക്സ് റൂം ലഭിച്ചു. അത്യാധൂനിക സൗകര്യങ്ങളോടുകൂടിയ ശാന്തമായ താമസന്തരീക്ഷം. ദുബൈ യുടെ തിരക്കുകളിൽ നിന്നും വിട്ടകന്നു എന്നാൽ നഗരത്തിൽ തന്നെ നിലവാരമുള്ള താമസന്തരീക്ഷം ഈ ചിലവിൽ എന്നത് മോശമല്ല.

നല്ല സൂര്യവെളിച്ചം കടന്നു വരത്തക്ക സൗകര്യമുള്ള മുറി, എഴുതുവാനും laptop ഉപയോഗിക്കുവാനും പ്രത്യേകം writing ഡസ്ക്, പ്രാഥമികമായ എല്ലാ സൗകര്യങ്ങളോടും കൂടിയ gym, കിഡ്സ്‌ റൂം, കെട്ടിടത്തിന് മുകൾ തട്ടിലെ തുറന്ന സ്വിമ്മിംഗ് പൂൾ എന്നിവ എനിക്ക് ഈ ഹോട്ടലിൽ ഇഷ്ടപ്പെട്ടു. യാതിരു ശബ്ദമോ ബഹളമോ ഒന്നും തന്നെ ഇല്ലാതെ ശാന്തമായി ഇരുന്നു വായിക്കാൻ സ്വിമ്മിംഗ് പൂൾ പരിസരം അനുയോജ്യമാണ്. തുരുവോണദിനം രാവിലെ 8 മണിക്ക് എഴുന്നേറ്റു തയ്യാറായ ഞാനും ശ്രേയയും പരസ്പരം നോക്കാൻ തുടങ്ങി. ഇനി എന്താണ് വേണ്ടത് എന്ന്? എന്നത്തേയും പോലെ ഉറക്കപ്രിയായ ഹൃദു നിങ്ങൾ തീരുമാനിച്ചിട്ടു അറിയിക്കു, ഞാൻ ഒന്നുക്കൂടി ഉറങ്ങട്ടെ എന്ന് കരുതി തിരിഞ്ഞു കിടന്നു. അവസാനം ഞാനും ശ്രേയയും കൂടി ഹോട്ടലിലെ ഫ്രീ വൈഫൈ ഉപയോഗപ്പെടുത്തി google നെ ശ രണമടഞ്ഞു. ആദ്യം ഭക്ഷണം പിന്നെ മറ്റെന്തും 來
പരിസരം മുഴുവൻ വിവിധ തരം ഹോട്ടൽ കൾ. ഞങ്ങൾക്ക് കേരള പ്രാതൽ തന്നെ വേണം. എങ്ങും കണ്ടില്ല.
രണ്ടും കല്പിച്ചു ഞങ്ങൾ ഇറങ്ങാൻ തീരുമാനിച്ചു. അത്യാവശ്യം സാധനങ്ങൾ ബാക്ക്പാക്ക് ലാക്കി സ്ട്രീറ്റ് ലേക്ക് ഇറങ്ങി. Al barsha 1 സ്ട്രീറ്റ്. പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടും ധാരാളം സമയം ഉള്ളത് കൊണ്ടും ഒന്നും നോക്കാനില്ലല്ലോ… ആദ്യത്തെ 2 മിന്റ് കൊണ്ട് തന്നെ. നല്ല സമാമർ ചായയുടെ സുഗന്ധം കാറ്റിൽ പടർന്നു. “Royal pearl “എന്ന
ഒരു ചെറിയ കഫ്റ്റീരിയ. ധാരാളം ‘ബാച്ച്ലർ ‘ജോലിക്കാർ രാവിലത്തെ തിരക്കിനിടയിൽ ഒരു പൊറോട്ടയും ചായയുമായി കോണുകളിൽ മൊബൈൽ നോക്കി ഇരിപ്പുണ്ട്. ഞാനും മക്കളും കിട്ടിയ സ്ഥലത്ത് ഇരുന്നു. ഇതാരാണ് രാവിലെ തന്നെ എന്ന ഭാവത്തിൽ വിളമ്പുന്ന പയ്യൻസ് എന്നേ നോക്കി. ചേട്ടാ, ഒരു സമാമർ, കഴിക്കാനെന്തുണ്ട്? പൊറോട്ട, ചപ്പാത്തി പുട്ട് കടലക്കറി… പുട്ട്, കടല… ഹാപ്പി ഓണം… അയാൾ എന്നേ നോക്കി ചിരിച്ചു.. പിന്നെ മൂപ്പർ നാട്ടിലെ കഥയും, മക്കളോട് കളിയും ചിരിയുമായി.. നേരം പങ്കിട്ടു. ഇനി? വീണ്ടും google കറക്കികുത്തി… അടുത്താണ് mall of emirates
അതിൽ മുൻപ് പോയിട്ടുണ്ടല്ലോ എന്ന ഭാവത്തിൽ വീണ്ടും കറക്കികുത്താൻ നില്കുമ്പോളാണ്. “SKI DUBAI” ശ്രദ്ധയിൽ പെട്ടത്. മനുഷ്യ നിർമിത മഞ്ഞുറഞ്ഞ വിസ്മയം !!!

“Ski dubai ” എന്ന വിസ്മയത്തെ കുറിച്ചു നിങ്ങൾക്കേവർക്കും വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാണ് എന്നിരിക്കെ അതിന്റെ നിർമാണവശവും സവിശേഷതകളും മറികടന്നു  ഏതാനും രസകരമായ വിശേഷങ്ങളിലേക്ക് കടക്കട്ടെ. പ്രവേശന കവാടത്തിൽ തന്നെ ടിക്കറ്റ് വിവരങ്ങൾ നൽകാൻ കാത്തു നിന്ന  യുവതി 200 drhm മുതൽ 500 drhm വരെ ഉള്ള ടിക്കറ്റ് നിരക്കുകൾ വിശദീകരിച്ചു. ഞങ്ങൾ അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്തു ഗമയിൽ അകത്തു കയറി. മൈനസ് ഡിഗ്രി തണുപ്പിൽ നിലനിൽക്കാൻ തക്ക വസ്ത്രങ്ങളൊക്കെ നൽകുന്നത്  വാങ്ങി ധരിച്ചു അകത്തു കടന്നു റൈഡ് കളിലേക്കു പ്രവേശിച്ചു. കുട്ടികൾക്ക് മേൽ ജാക്കറ്റ് നോടൊപ്പം തന്നെ ക്യാപ് ഉം ഹെൽമെറ്റും നൽകിയ അവർ മുതിർന്നവർക്ക് ഒന്നും നൽകുന്നില്ല എന്ന വസ്തുത പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. സാധാരണയായി മുതിർന്ന സന്ദർശകർ ക്യാപ് ഇടുന്നില്ല എങ്കിലും എനിക്ക് തണുപ്പ് അസഹ്യമായി അനുഭവപെട്ടു കഴുത്തിനു മുകളിലുള്ള ഭാഗം ഉണ്ടോ എന്ന് തന്നെ പലപ്പോഴും എനിക്ക് സംശയം തോന്നി. ടിക്കറ്റ് വാങ്ങുന്ന ഇടത്ത് ക്യാപ് പണം കൊടുത്തു വാങ്ങാൻ സാധിക്കുമെങ്കിലും ഒരു ക്യാപ് നു 60 drhm  വരെ വില ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ ഇനി ഇവിടം സന്ദർശിക്കുന്ന മുതിർന്നവർ ക്യാപ് കൊണ്ടുവരുന്നത് നല്ലതായിരിക്കും. ഏതാണ്ട് 3 മണിക്കൂർ പൂർണമായും ആസ്വദിക്കാവുന്ന റൈഡുകൾ അകത്തു സജ്ജമാണ്. കുട്ടികൾക്ക് നന്നായി ആസ്വദിക്കാൻ പറ്റുന്നൊരു ഇടമാണ് ഇത്‌. ചുറ്റുമുള്ള സന്ദർശകരാരും ക്യാപ് ധരിച്ചിട്ടില്ലെങ്കിലും തണുത്തു വിറച്ച ഞാൻ അവിടവിടങ്ങളിലായി കറങ്ങി നടന്നു來
വലിയൊരു പക്ഷം സന്ദർശകരും ഹണിമൂൺ പാക്കേജ് ഇൽ വന്നിറങ്ങിയവരായിരുന്നു എന്നത് കൗതുകം തോന്നി. അവരുടെ ചേഷ്ടകൾ കണ്ടു കണ്ടില്ലെന്നു നടിച്ചു ഞാൻ റൈഡ് കൾ ആസ്വദിച്ചു. മുൻകൂട്ടി എൻ‌ട്രൻസ് ഇൽ നിർദേശിച്ച പ്രകാരമുള്ള സമയത്തിൽ  പെൻക്വിനുകളെ കാണുന്നതിനും അവയെ അടുത്തറിയുന്നതിനുമായുള്ള ഭാഗത്തേക്ക്‌ നീങ്ങിയ ഞങ്ങൾ.ആകാംഷഭരിതരായി ആ അവസരത്തിന് കാത്തിരുന്നു. വിശദമായ വീഡിയോ അടക്കം എന്തിനാണിപ്പോൾ ഇവിടെ പെനിക്വിനെ കൊണ്ടു വന്നു പാർപ്പിച്ചിരിക്കുന്നത് എന്ന് ഗൈഡ് വിശദീകരിച്ചത് സശ്രദ്ധം ഹൃദു കേൾക്കുന്നത് ഞാൻ ആസ്വദിച്ചു. ഭാഷ മനസ്സിലായിട്ടോ, ഇത്ര ആഴത്തിൽ ആ വിഷയത്തെ അറിഞ്ഞിട്ടോ അല്ലെങ്കിലും ഒരു കാര്യം വിശദീകരിക്കുന്നത് കേൾക്കാനുള്ള അവളിലെ ജിജ്ഞാസയെ ഞാൻ അഭിനന്ദിച്ചു. വംശനാശം നേരിടുന്ന അനേകം ജീവികളെ എന്നവണ്ണം പെനിക്വിനുകളെയും സംരക്ഷിക്കേണ്ടതാണ് അതാണ് ആ വീഡിയോവിലെ ഉള്ളടക്കം. അന്റാർട്ടിക്കയിലെ ഊഷ്മാവ് ക്രമീകരിച്ചു നിർമിച്ച മനുഷ്യ നിർമിത വാസസ്ഥലത്ത് പിക്വിനുകൾ സോയ്‌ര വിഹാരം നടത്തുന്നത് കൗതുകമുണർത്തി.

പെനിക്വിനെ കാണുന്നതിലേക്ക് പ്രവേശിക്കുന്നിടം കടക്കുമ്പോൾ തണുപ്പ് കൂടുന്നതായി അനുഭവപ്പെടും. മൈനസ് ഡിഗ്രിയിൽ മാത്രമാണ് എല്ലാ സമയവും ഈ ഇടം പരിപാലിക്കുന്നത് എന്നത് പെനിക്വിനു കൾക്ക് ജീവിക്കാൻ അനുയോജ്യമാണ്. ആൺ പെൺ പെനിക്വിനെ എങ്ങിനെ തിരിച്ചറിയാം? Dna യിലൂടെ മാത്രമാണ് എന്നതാണ് ഗൈഡ് ന്റെ വിശദീകരണം. രണ്ടു തരം പെൻക്വിനികളെ അടുത്ത് കാണാൻ സൗകര്യം അകത്തുണ്ട്. 8 മുതൽ 9.മണിക്കൂർ വരെ അവ നിന്നുറങ്ങും എന്നത് നോക്കി രസിച്ചു. പെനിക്വിനെ ട്രൈനെർ ടെ മേൽനോട്ടത്തിൽ തൊടാനും അവയോടൊപ്പം അല്പം സമയം ചിലവഴിക്കാനും സാധിച്ചു. മൊബൈൽ ക്യാമെറയിൽ ചിത്രീകരണം നിരോധിച്ചിരിക്കുന്നതിനാൽ ഫോട്ടോകൾ എടുക്കുവാൻ സാധിച്ചില്ല. സ്ഥാപനത്തിന്റെ ഫോട്ടോഗ്രാഫർ എത്ര ഫോട്ടോക് വേണമെങ്കിലും ക്യാമറയിൽ എടുത്തു തരുന്നതിനുള്ള സൗകര്യങ്ങൾ അകത്തുണ്ട്. 150 drhm ആണ് ഒരു ഫോട്ടോക്ക്‌ ഈടാക്കുന്നത്. ഓർമകളിൽ സൂക്ഷിക്കാൻ ഞങ്ങൾ രണ്ടു ചിത്രങ്ങൾ എടുത്തു . പെനിക്വിനിനെ തൊടുമ്പോൾ ഗ്ലൗസ് ഊരി തൊടണം എന്നതിനാൽ ഊരിയപ്പോൾ കൈ വിരലുകൾ പോലും തരിച്ചു നിവർന്നു.
പെനിക്വിനെ കണ്ടു മടങ്ങുന്നതോടെ ഈ അംഗം വെട്ട് അവസാനിച്ച അവസ്ഥയിൽ ഞങ്ങൾ പുറത്തേക്കിറങ്ങി. പരസ്പരം നോക്കി.ലോക്കർ റൂമിൽ ഞങ്ങൾ ഏതോ ഒരു ലോക്കറിൽ ബാഗ് വച്ചു. അതേതാണെന്ന് നമ്പർ ഓർമ ഇല്ല 來 രണ്ടിടത്തും ഒരേ നമ്പർ. ഞാൻ തലക്കു കൈകൊടുത്തു സീറ്റ്‌ ഇൽ ഇരുന്നു.” എന്റെ പുത്തൻ പുതിയ ജീൻസ് “!!!!!
ശ്രേയ എന്ന തുറിച്ചു നോക്കി. ആ ലോക്കറിലേ ബാഗ്നകത്തു തിരിച്ചറിയൽ കാർഡ്, ബാങ്ക് കാർഡ് എല്ലാമുണ്ട് അതൊന്നും അമ്മക്കൊരു പ്രശ്നമല്ല വരുന്ന വഴിക്കു വാങ്ങിയ ജീൻസ് ആണോ പ്രശ്നം എന്ന മട്ടിൽഅങ്ങിനെ ഞങ്ങൾ സെക്യൂരിറ്റി യെ കൂട്ടി ലോക്കർ നമ്പർ കണ്ടെത്താൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി സെക്ഷനിൽ അയാൾ എന്നേ നോക്കി മുപ്പത്തൊൻപത്, നാല്പത്  എന്ന് മലയാളത്തിൽ. ഇവിടത്തെ സെക്യൂരിറ്റി സെക്ഷനിൽ ഒരുപാട് മലയാളി ജീവനക്കാർ ഉണ്ട് എന്നങ്ങിനെ അവരെ പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവക്കാനും സാധിച്ചു. അവിടെ നിന്നിറങ്ങുമ്പോൾ തണുപ്പുള്ളിലുറഞ്ഞു എനിക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതേ മാനിച്ചു. അറേബ്യൻ രുചിയായ ഫെലഫിൽ ലും ഒരു ലെന്റിൽ സൂപ്പും കഴിച്ചു ഈ ഉല്ലാസ ദിനത്തിന് കലാശ കൊട്ട് കൊട്ടി. ഒരു ദിനം ഇങ്ങനെയേ ആഘോഷിക്കാവു എന്ന വസ്തുതയിൽ ചില തിരുത്തലുകളോടെ ഓണം ഇങ്ങനെ ആഘോഷിച്ചു. സായാഹ്ന സൂര്യനെ അസ്തമയത്തിനനുവദിച്ചു മലനിരകളെ ചുംബിച്ചു കടന്നുപോകുന്ന പാതകൾ നീണ്ടവസാനിക്കുന്ന പ്രിയ ഇടം “വീട് ” തേടി സഞ്ചരിച്ചു. ഓരോ ദിനവും ഓരോ അറിവാണ്. പുതിയ പാതയിലേക്കുള്ള  അറിവ്. അത് മുൻ ധാരണകളില്ലാത്ത യാത്രകൾക്ക് സമ്മാനിക്കാവുന്ന വിസ്മയവും.. ! -കഥാവശേഷ.

ബാണാസുര…

ഓരോ തോന്നലുകളാണ് ഓരോ യാത്രകളും… ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു. എഴുതാൻ വളരെ ശാന്തമായൊരിടം എന്നാൽ നിങ്ങളുടെ മനസ്സിൽ എവിടം ആണ് തെളിഞ്ഞു വരിക.
ആലോചിക്കാൻ പോലും കാത്തു നിന്നില്ല. ബാണാസുര റിസോർട്ട്. അവിടെ എന്താ? മറുചോദ്യം ഉടൻ തന്നെ വന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഒരു അവധികാലത്ത് കുടുംബത്തോടൊപ്പം ഒരു യാത്ര ചെയ്യാൻ തീരുമാനിച്ചത്. എന്റെ കുടുംബം കോഴിക്കോട്ടുള്ളതിനാൽ ഞങ്ങൾക്ക് onedaytrip എന്നാൽ മിക്കവാറും വായനാടാകും.അങ്ങിനെ എന്നത്തേയും പോലെ വയനാട് പോകാൻ തീരുമാനിച്ചു. യാതൊരു പുതുമയും ഇല്ലാത്ത എന്നത്തേയും വയനാടൻ മഞ്ഞു കൊള്ളാൻ തയ്യാറായി ഞാൻ കാറിൽ ഇരുന്നു. ചുരത്തിന്റെ സൗന്ദര്യം മനസ്സിനെ അല്പം ചാഞ്ചല്യപെടുത്തി എങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ മുഖം തിരിക്കാൻ ഞാൻ മിടുക്കു കാട്ടി. വയനാട് – ചുരം -ഏതെങ്കിലും റിസോർട് – അല്ലെങ്കിൽ മടക്കം ഇതാണ് ക്ലീഷേ. അങ്ങിനെ ഇരിക്കെ നാത്തൂൻ എന്റെ നേർക്കൊരു കടലമുട്ടായി നീട്ടി. അതായത് അഞ്ജു, നമ്മൾ ബാണാസുരയിലേക്കാണ് പോകുന്നത്. ബാണാസുര, മനോഹരമായ വയനാടൻ മലനിരയുടെ രണ്ടാമത്തെ ഉയർന്ന പർവത പ്രതലം ബാണാസുര കുന്നുകൾ. അതിനു താഴെ പ്രൗഢിയോടെ ബാണാസുര സാഗർ ഡാം പണ്ട് സാമൂഹിക ശാസ്ത്ര പുസ്തകത്തിൽ അല്പം അസൂയയോടെ വായിച്ചു പഠിച്ച ഓർമയാണ് ആ ഡാമിനെ കുറിച്ചുള്ളത്. അന്ന് അമ്മയോട് കൗതുകത്തോടെ ചോദിച്ച ചോദ്യമിതായിരുന്നു. മലമ്പുഴ ഡാം നെ ക്കാൾ വലുതാ? അമ്മയുടെ പുഞ്ചിരി ഉത്തരത്തിന്റെ മേന്മ അന്നാണ് നിഷ്കളങ്കയായ ആ കുട്ടി മനസ്സിലാക്കിയത്. നിറഞ്ഞു നിൽക്കുന്ന ജലസംഭരണിക്കു മുകളിലൂടെ ഇങ്ങേ തലമുതൽ അങ്ങേ തലവരെ നടന്നപ്പോൾ പഞ്ചഭൂതങ്ങളുടെ ശക്തി എന്നേ അതിശയിപ്പിച്ചു. ജലം കനിവും കാർക്കശ്യവും ഒരേപോലെ വെളിപ്പെടുന്ന ചില നേരങ്ങൾ  ഉണ്ടല്ലോ. ശാന്തസ്വരൂപിയായ ഒരു സ്ത്രീയെ ഓർമപ്പെടുത്തി ബാണാസുര ഡാം. കെട്ടിനിൽക്കുമ്പോൾ എന്തൊരു ശാന്തത!!! അണപൊട്ടി ഒഴുകിയാൽ ഭീകരം. ഡാം മുഴുവൻ കാണാൻ മഴ കൂട്ട് നിന്നു. ചെറിയ ചാറ്റൽ മഴയിൽ കട്ടകറുപ്പൻ കാലൻകുടയുമായി ആ ഡാം മേല്പാലത്തിലൂടെ മുഴുവൻ നടന്നു കണ്ടു. മനോഹരം. ഏതാണ്ട് സമയം നാല് മണിയോടടുത്തതിനാൽ മഞ്ഞു പതുക്കെ പതുക്കെ ആ സംഭരണിയെ മേലാട പുതപ്പിച്ചു തുടങ്ങിയിരുന്നു. ആ കുളിരിൽ അവൾ ഒരുങ്ങി നിന്ന പുതുമണവാട്ടിയെ പോലെ. കക്കയം ജലവൈദ്യുത പദ്ധതിയെ പിന്താങ്ങുന്നതിന്റെ ഭാഗമായി കബനി നദിയുടെ ജലം സംഭരിക്കലാണ് ബാണാസുര സാഗർ നിർവഹിക്കുന്ന പ്രധാന പങ്ക്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമും ഏഷ്യയിലെ രണ്ടാമത്തെ വലിയ ഡാമുമാണ്. കല്ലുകളും പാറക്കല്ലുകളും കൊണ്ട് നിർമ്മിച്ചതാണ് അണക്കെട്ട്. പുരാണ പ്രകാരം മഹാബലിയുടെ മകൻ ബാണാസുരന്റെ നാമധേയമാണ് ഈ ഡാം നു നൽകിയിരിക്കുന്നത്. സാഗരത്തോളം വലുത് എന്നർത്ഥത്തിൽ ആണത്രേ സാഗർ എന്ന് കൂടെ ചേർത്തത്. ഇന്ത്യയിലെ ആദ്യത്തെ സോളർ അറ്റോപ് ഡാം ഇതിലാണുള്ളത്. അങ്ങിനെ ചരിത്രപ്രാധാന്യമുള്ള ഈ ഡാം മുഴുവൻ നടന്നു കണ്ടു കഴിയുമ്പോളേക്കും നടന്നു തളർന്നിരുന്നു. ഇപ്പോൾ ലഭ്യമാണോ എന്നറിയില്ല. അന്ന് കുടിവെള്ളമോ, ചെറു ഭക്ഷണങ്ങളോ ലഭിക്കുന്ന ഇടങ്ങളൊന്നും തന്നെ ഇതിനു പരിസരത്തു ഉണ്ടായിരുന്നില്ല. പോകുമ്പോൾ എല്ലാം കൈയിൽ കരുത്തേണ്ടതാണ്. അവിടെ നിന്നും ബാണാസുര ഹിൽ റിസോർട് ലേക്ക് ഫോൺ വിളിച്ചു വഴി അന്വേഷിച്ചപ്പോൾ അറിഞ്ഞത്. പുളിഞ്ഞാൽ എന്ന സ്ഥലത്തുകൂടി കാറിൽ സഞ്ചരിക്കുകയാണെങ്കിൽ 26 മിനുറ്റിൽ 11കിലോമീറ്റർ താണ്ടി റിസോർട് ലേക്ക് എത്തിച്ചേരാവുന്നതാണ് എന്നതാണ്. വളരെ സാവധാനവും ശ്രദ്ധയോടെയും വാഹനമോടിക്കുന്ന എന്റെ ഭർത്താവിനെ പ്രത്യേകം പരാമർശിച്ചു കൊണ്ട് ഞാൻ ഊഹിച്ചു 30 മിനിറ്റ്‌. കൃത്യമായിരുന്നു അരമണിക്കൂറിൽ യാതൊരു തിരക്കുമില്ലാത്ത മരങ്ങളുടെ ഛായയിൽ മനോഹരമായ നാട്ടിൻപുറ കാഴ്ചകൾ കണ്ട്  റിസോർട് ലേക്ക് എത്തിച്ചേർന്നു. തണുപ്പ് അല്പമൊന്നു കൂടി.റിസോർട്ടിലെക്കു എത്തിച്ചേരുംമുൻപേ റിസോർട്ട് നെകുറിച്ചു പഠിക്കുന്ന രീതി അന്നെനിക്കുണ്ടായിരുന്നില്ല എന്നത് എന്നിൽ ആ സ്ഥലത്തെ അറിയാനുള്ള ത്വര വർധിപ്പിച്ചു. കാർ മുറ്റം വരെ പോകുമെങ്കിലും ശാന്ത വും ഒഴിഞ്ഞു കിടക്കുന്നതുമായ ചുറ്റുവട്ടം അതിശയിപ്പിച്ചു. ഒരു വാണിജ്യാടിസ്ഥാനത്തിലുള്ള റിസോർട്ടുകളുടെ കെട്ടും മറ്റുമൊന്നും കാണാത്തതു കൊണ്ട് തന്നെ ആദ്യം തന്നെ അനുഭവ പരിചയം മുൻനിർത്തി ഞാൻ സജിത്തിനോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ആഹാരമൊക്കെ കിട്ടുന്നുണ്ടാകും അല്ലേ? ശാന്തമായ അന്തരീക്ഷത്തിൽ ഒഴിഞ്ഞു കിടക്കുന്ന കുറെ വില്ലകൾ ഉള്ള ഒരു റിസോർട്ട് അന്തരീക്ഷമാണെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ മാത്രം ഭക്ഷണം പാകം ചെയ്യുന്ന രീതിയാണ് പലരും പാലിച്ചിരുന്നതായി അനുഭവം. ശബ്ദകോലാഹലമൊന്നും തന്നെയില്ലാത്ത നീണ്ട ഇടനാഴിയിലേക്ക് ഞങ്ങളെ റിസോർട്ട് ജീവനക്കാരി ആനയിക്കുമ്പോൾ അകം ഇരുളിൽ വെളിച്ചം വീണ ഗുഹാമുഖത്തെ ഓർമപ്പെടുത്തി. അതിന്റെ വാസ്തു വിദ്യയിൽ താല്പര്യം തോന്നിയ ഞാൻ ചുവരിലൂടെ വിരലോടിച്ചു. അതെ ചെളി മണ്ണ് തന്നെ. പരുപരുത്ത പ്രതലം. ഞാൻ visitors list ലേക്ക് ഒന്നെത്തി നോക്കി. ആവശ്യത്തിന് പേരുകൾ അതിൽ കണ്ടു. യാതൊരു വിധ ശബ്ദ കോലാഹലങ്ങളും ഇല്ലാത്ത ഈയിടത്തിൽ ഇത്രയധികം ആളുകൾ മുറിയിൽ വസിക്കുന്നു എന്ന് എങ്ങിനെ വിശ്വസിക്കും. ആ റിസോർട്ടിന്റെ ചരിത്രം ജീവനക്കാരി എനിക്ക് മാത്രമായി വിശദീകരിച്ചു. 20, 000 ചതുരശ്ര അടിയിലാണ് പ്രധാന കെട്ടിടം തന്നെ നിലനിൽക്കുന്നത്. ഇത്‌ പൂർണമായും ചെളിയിലാണ് നിർമിച്ചിരിക്കുന്നത്. മേൽക്കൂര പനയോലയുടെയും തെങ്ങോലയിലുമാണ്. ഇന്ത്യയിലെ ഒരേയൊരു earth റിസോർട്ടും ഏഷ്യയിലെ ഏറ്റവും വലിയ റിസോർട്ടു മാണ് എന്ന് ബിബിസി തിട്ടപ്പെടുത്തിയതായി  രേഖപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ ചൈന വന്മതിൽ നിർമിക്കുന്നതിന് മുതൽ പിന്തുടർന്ന രീതിയാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗപെടുത്തിയിരിക്കുന്നത്. ഇത്രയും പ്രാധാന്യമർഹിക്കുന്ന ഒരു കെട്ടിടത്തിലാണ് താമസിക്കാൻ പോകുന്നത് എന്നത് അഭിമാനം തോന്നിയ നിമിഷമായി അത് രൂപാന്തരപ്പെട്ടു. ഒരു വിധത്തിലും പ്രകൃതിയെ ഹനിക്കാതെ പ്രകൃതിയോടിണങ്ങി നിർമാണ രീതി മുതൽ പരിപാലനം വരെ പാലിക്കുക എന്നതായിരുന്നു ഈ റിസോർട്ട് ന്റെ ലക്ഷ്യം. Eco ടൂറിസം എന്ന പേരിൽ കൺകെട്ട് വിദ്യ കാണിക്കുന്ന എത്രയോ ടൂറിസം കേന്ദ്രങ്ങൾ കണ്ടതിന്റെ പൊള്ളയായ കാഴ്ച എന്റെ ഉള്ളിൽ അപ്പോൾ മിന്നി മറഞ്ഞു. മനോഹരമായ വിശാലമായ  ഭക്ഷണശാല കണ്ടപ്പോൾ മുൻ ചോദിച്ച ചോദ്യം പിൻവലിക്കാതെ നിവർത്തിയില്ലാതെയായി. ഞങ്ങൾ ഒരു വില്ലയാണ് തിരഞ്ഞെടുത്തത്. പ്രധാന കെട്ടിടത്തിൽ നിന്നും റൂം ബോയുടെ സഹായത്തോടെ ബാഗ്കളും എടുത്തു നടക്കുക തന്നെ. മനോഹരമായ പ്രകൃതി നമ്മെ അകമേ വരവേൽക്കും.

മനോഹരമായ ഒരു ആമ്പൽ കുളത്തിനു മുകളിലെ  മുളം തണ്ടു പാലത്തിലൂടെ ഞങ്ങൾക്ക് അയാൾ വഴി കാട്ടി. അത് കൃത്രിമമായി പണികഴിച്ച ഒരു പൂളിൽ വളർത്തിയ ആമ്പലുകൾ ആയി തോന്നിയില്ല. പ്രകൃതിയോടിണങ്ങിയ പായലുകൾ അതിനടിക്കിൽ ഒട്ടിച്ചേർന്നിരുന്നു. വെളുത്ത ചിത്ര ശലഭങ്ങൾ പാറി പറന്നു ഞങ്ങളെ കടന്നു പോയി. ഒരു വില്ലയും അടുത്ത വില്ലയും തമ്മിൽ അല്പം ദൂരം ഉണ്ട്. എന്നാൽ വിളിച്ചാൽ കേൾക്കാവുന്ന ദൂരമേയുള്ളൂതാനും.കാടകത്തിന്റെ കുളിർമ. തണുപ്പ് അരിച്ചിറങ്ങുന്ന കോണുകളിലെല്ലാം അടക്കമരങ്ങളിൽ കുരുമുളക് വള്ളികൾ പടർന്നിരുന്നു. ശാന്തമായ ആ വില്ലയിൽ അത്യദൂനിക സൗകര്യങ്ങൾ എല്ലാം ഉണ്ട്. ഓരോ വില്ലയു ടെയും വരാന്ത അവസാനിക്കുന്ന കോണിൽ ഒരു മരചാരു കസേര നമ്മെ പ്രതീക്ഷിച്ചിരിപ്പുണ്ട്. ശാന്തമായി മഞ്ഞുപെയ്യുന്ന രാത്രികളിൽ ചെറു വെളിച്ചത്തിൽ പുസ്തകത്തിന് ഒരു ബ്ലാങ്കറ്റിന്റെ ആവരണം പുതക്കുവാൻ അവ തയ്യാറാണ്. ഒഴിഞ്ഞ വിശാലമായ ഭക്ഷണശാലയിൽ മര മേശകൾ ഏത്ര നേരം വേണമെങ്കിലും എഴുത്തിനെയും വായനയേയും താലോലിക്കാൻ പ്രാപ്തം. പകൽ നേരങ്ങളിൽ പോലും വെയിൽ ചുംബിക്കുന്ന മരച്ചില്ലകളിലെ കിളി കോണുകൾ ആ പുസ്തകങ്ങളിലേക്ക് എത്തി നോക്കും.. ഇനിയുമൊരിക്കൽ ശാന്തമായൊരു വായനക്കായി ബാണാസുര ഞാൻ കാത്തിരിക്കുന്നു… ആ ഒഴിഞ്ഞ വരാന്തയുടെ മഞ്ഞുവീണ മര കസേരക്കായി ❤

ആച്ചി

ആച്ചി
രാത്രി ഏറെ വൈകിയിരിക്കുന്നു.. ആ പടികളിൽ വഴിവെളിച്ചത്തിനന്ധ്യം കുറിക്കുവാനായി കോവിൽ കാവലാൾ അവളെ തട്ടിവിളിച്ചു. കണ്ണീർവറ്റിയ അവളുടെ ഒട്ടിയ കവിളുകൾ ചേർത്തുവച്ച മൗനം സ്വർണ രഥ വീഥികളെ മണിചിലങ്കയാട്ടി രസിപ്പിച്ചു. അന്യന്റെ വേദനയുടെ ചെന്തീയിലും കരുണയറ്റു ആട്ടിപായിക്കാനെടുക്കുന്ന കാട്ടാള വീര്യം പകുത്തെടുത്ത അയാൾ ഒരിക്കൽ കൂടി അവളെ തട്ടി വിളിച്ചു.
ഏഴുന്തിരു.. നേരം 10 ആച്ചു കോവിൽ ചാത്താ പൊറമാ. മല ഇറങ്ക് നീ.
അവൾ ആ പടികൾ മുകളിലേക്ക് നിരാശയോടെ നോക്കി.
ഇനി വരുമോ എന്നറിയില്ല.. മനമുരുകി കരയാൻ മറ്റൊരിടമില്ല നിരാലംബ ഞാൻ.
താഴെ അടിവാരത്തിൽ പാട്ടുപെട്ടി ഉച്ചത്തിൽ ശബ്‌ദിച്ചു..
“ശിങ്കാര വേലനെ… വേല.. “
ഇ മടക്കയാത്ര ഒരു തീരുമാനത്തിലേക്കാവണം.. ഒരു കുട്ട്യേ ദത്തെടുക്കാം. എന്നിട്ടു? എന്നിട്ട് ഞാൻ വളർത്തും.
അവൾ അവളോട് ഉറപ്പിച്ചു പറഞ്ഞു ഞാൻ വളർത്തും.
ചുട്ടപ്പഴം വേണുമാ സുടാതാതാ?
അവൾ തിരിഞ്ഞു നോക്കി. ഒരു വൃദ്ധ തനിക്കു പിന്നിൽ പടികളിൽ പുഞ്ചിരിച്ചിരിക്കുന്നു.
എതുവും വേണ്ടാം. അവൾ മുറുമുറുത്തു.
കൈയിലുള്ള കവറിൽ നിന്നും കുപ്പിവെള്ളം എടുത്തു ദാഹം തീരെ കുടിച്ചു. 700പടികൾ… ഇനി ഇറങ്ങണം. കൂടേ വന്നവരെയൊക്കെ ആട്ടി പായിച്ചപ്പോൾ അല്പം സ്വസ്ഥതയാണ് മുന്നിൽ കണ്ടത്. ഇ വേപ്പിൻ ചുവട്ടിലെ നാഗത്തറ മുഴുവൻ പഴനിയെയും നോക്കി മിഴിതുറന്നിരിക്കുന്നു.

ഉനക്ക് എത്താനാ കൊഴന്തൈ? ആ വൃദ്ധ മുഖലക്ഷണം വായിച്ച കണക്കെ അവളെ നോക്കി, മടിക്കുത്തിൽ നിന്നും ചില്ലറ നാണയങ്ങൾ പെറുക്കി കൂട്ടികൊണ്ട് ഒന്നൊന്നായി എണ്ണി തിട്ടപ്പെടുത്തി. “കൊഴന്തൈ ഇന്നും ആകലെ ആച്ചി ”
അവൾ ദയനീയമായി അവരെ നോക്കി. ആ ചോദ്യം തന്നിലേക്കുള്ള തീർത്ഥാടനം ആയതിനാലാവാം അവൾ കരുണയോടെ ആ വൃദ്ധയെ കൈപിടിച്ചെഴുന്നേല്പിച്ചു. ഒരു സ്ത്രീ മലടി മുദ്ര കുത്തപ്പെടുന്നത് വിധിയാണോ? അതോ മുജ്ജന്മ പാപമോ? ആച്ചി ചിരിച്ചു കൊണ്ട് അവളെ നോക്കി.. അപ്പോൾ അതാണ് നിന്റെ വിഷയം. സമൂഹമാണ് കുട്ടി ഒരു സ്ത്രീക്ക് ആ മുദ്ര ചാർത്തി കൊടുക്കുന്നത്. സമൂഹത്തിനു എല്ലാം വിധിതന്നെ, വ്യക്തിക്ക് പ്രത്യേകിച്ച് വിധി ഒന്നുമില്ല.
അവൾ കവിളോരം ചേർന്ന കണ്ണീർ കണങ്ങളെ സാരീ തുമ്പിലെ കുഞ്ചല കെട്ടുകളാൽ തെറിപ്പിച്ചു. എനിക്ക് മലാടി ആവണ്ട ആച്ചി
ഈ ഭൂമിയിൽ എത്രയോ സ്ത്രീകൾ കുട്ടികൾക്കായി കരയുന്നു. സാധാരണയായി ഗർഭം ധരിക്കാനാകാതെ കാത്തിരുന്നു മുഷിഞ്ഞു ദത്തെടുക്കുന്നു. വളർത്തി വലുതാക്കിയ അങ്ങിനെ കിട്ടിയവർ എന്നെപോലുള്ളവരെ തീർത്ഥാടനകേന്ദങ്ങളിൽ ഉപേക്ഷിച്ചു പോകുന്നു. കാലചക്രമാണ് കുട്ടി. അതിന്റെ വില്ലുവണ്ടികൾ നമ്മൾ.
അടിവാരത്തിൽ വിളക്കണഞ്ഞിരിക്കുന്നു.. അവൾ ഹോട്ടൽ മുറിയിലേക്ക് നടന്നകലുന്നത് ആച്ചി ഇമവെട്ടാതെ നോക്കി നിന്നു. “ഇല്ലാത്തവർക്ക് ഇല്ലാത്തതിന്റെ ദുഃഖം, ഉള്ളവർക്ക് നഷ്ടപ്പെട്ടതിന്റെ ദുഃഖം”
പെരിയാവാർ ചൊല്ലും, കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണത്രെ ഈ ജന്മത്തിൽ മക്കളായി ജനിക്കുന്നതെന്ന്.. നിനക്ക് കാത്തിരിക്കാം മകളെ… നിന്റെ ശത്രു കൊമ്പുകുത്തി കുഴൽ വിളിച്ചു ആഡംബരമായി എത്തിച്ചേരുന്നതേയുള്ളു.പക്ഷെ ശത്രുവിനും കരുണയുടെ അക്ഷയപാത്രം ഒന്നേ ഉള്ളു അതാണ് ഗർഭപ്രാത്രം.പത്തുമാസം ചുമന്നില്ലാ താക്കിയ കാപട്യത്തിന്റെയും ശത്രുതയുടെയും അന്ധതയെ ആണ് മറനീക്കി നീ ലോകത്തെ കാണിക്കുവാൻ പോകുന്നത്. സഞ്ചരിക്കുക.. അവൾ ആ മുറിയുടെ അറ്റത്തെ വരാന്തയിൽ  ചാരുപടിയോട്  ചാരി ഇരുന്നു.. കാരണമറിയാത്ത ഗർഭച്ഛിദ്രങ്ങൾ നാഗദോഷത്തിന്റെയും പരിഹാരക്രമങ്ങളുടെയും കണക്കെടുപ്പിനൊടുവിൽ അഞ്ചാം കുഞ്ഞും ഉൾത്തുടിപ്പ് അറ്റപ്പോൾ, ഏവർക്കും ആകാംഷ ചോദ്യചിഹ്നങ്ങളായി. ആർക്കാണ് പ്രശ്നം? നിനക്കോ? ഭർത്താവിനോ? അവർ കല്യാണ ചടങ്ങുമുതൽ മരണവീട്ടിൽ വരെ അടക്കം പറഞ്ഞു.. ഞാൻ മലടി ആയിരിക്കുന്നു. കുട്ടികളില്ലാത്തതിന്റെ കാരണം ഒരു കുറ്റമായി ലോകം പുരാണകാലം മുതലേ തുടങ്ങിയിട്ടുണ്ടല്ലോ? ദിവ്യഗർഭമാണെങ്കിലും മേന്മ, മലടിക്ക് സ്ഥാനം പടിപ്പുറത്ത് അതാണല്ലോ വഴക്കം.

ആച്ചി
ഭാഗം 3
സഞ്ചുഏട്ടാ, നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ?
അവൾ സഞ്ജുവിന്റെ കൈയിൽ മൃദുലമായി തലോടി.
നിനക്കാഗ്രഹമുണ്ടെങ്കിൽ അങ്ങിനെ ആകാം. വിഷമിക്കണ്ട, ഞാൻ നിന്നെ കുറ്റപെടുത്തില്ല നിനക്കറിയാമല്ലോ?
നമുക്കൊരു കുഞ്ഞിനെ വേണം. ഞാൻ പ്രസവിച്ചാൽ തന്നെ ആകണം എന്നില്ലല്ലോ? അവനെ നമുക്ക് വളർത്തണം. പെണ്ണിനെ ബഹുമാനിക്കാനറിയുന്ന, താങ്ങും തണലുമാകുന്ന ഒരു തുണയായി. ദേവസേനാപതി മുരുകനെ പോലെ..
മലയിൽ മങ്ങിയ ചെറു ചിരാതിന്റെ വെളിച്ചം പോലെ ആ വർണ്ണ ബൾബുകൾ മിന്നി തിളങ്ങി. രാത്രി കാലങ്ങളിൽ ആ വെളിച്ചത്തിനു മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിന്റെ മയക്കമാണെന്നേ തോന്നു.
അവനോ, അവളോ സിന്ധു? സഞ്ജു അവളുടെ മുടിയിഴകളിൽ വിരൽ കോർത്തു.
അവൻ.
എന്തുകൊണ്ട് അവൻ? അവൾ ആയിക്കൂടെ?
ആവാം, പക്ഷെ..
പക്ഷെ..
പക്ഷെ അവൾ മതി.
ഉറക്കം വരുന്നു സിന്ധു, കിടക്കാം നമുക്ക്.
ഏട്ടൻ കിടന്നോളു, ഞാൻ അൽപനേരം കൂടി ഈ മിന്നാമിനുങ്ങുകളെ ആസ്വദിക്കട്ടെ.
അവൾ ആ വെളിച്ചത്തിലേക്ക് നോക്കി..
ഓരോ വെളിച്ചങ്ങളും ഓരോ മുഖങ്ങളുടെ ഓർ മപെടുത്തലുകളാണ്. സത്യത്തിലേക്ക് നയിച്ച മുഖങ്ങൾ. ഇരുളിന്മേൽ വീണ മുറിപ്പാ ടുകളെ കറനീക്കി കൊണ്ട് കടന്നുവന്ന മുഖങ്ങളുടെ ഓർമപ്പെടുത്തൽ.
എന്റെ ബാല്യം നൽകിയ ഇരുളിന്റെ മുറിപാടുകളെ ആർക്കാണ് മായ്ക്കാനാവുക. കൂട്ടുകുടുംബത്തിലെ പൊടിമീശമുളച്ച ‘ചേട്ടച്ചാർ ‘ വിളികളുടെ വാത്സല്യം അമ്മ കാണാതെ ചിത്രം വരപ്പിക്കാൻ അഭ്യസിപ്പിക്കാനും, നിറം കൊടുക്കാൻ ജലച്ചായങ്ങൾ പുരട്ടാനും പഠിപ്പിക്കുമ്പോൾ പിന്നാമ്പുറങ്ങളിൽ അവരെന്റെ മുലഞ്ഞെട്ടു തുടുക്കാത്ത മാറിടത്തിലും, അടിവയറ്റിലും, വിടരാൻ വിതുമ്പുന്ന ചെറു ചുണ്ടുകളിലും അമർത്തി ചുംബിച്ചതിനോടുള്ള ഇരുൾ അറപ്പോ? ശ്വാസമുട്ടുന്ന ശക്തമായ ആലിംഗനങ്ങളിൽ ഞെരുങ്ങിയ തുടകളോട് ചേർത്തുവച്ച ഉരസുന്ന എന്തോ ഒന്നിനെ എന്താണെന്നറിയാതിരുന്നത് എന്റെ തെറ്റാണോ? യോനിയിൽ വിരലിറ്റമർത്തുമ്പോൾ നൊന്തുപിടഞ്ഞ ചർമപാളികളെ ഞെട്ടലിന്റെ ഉപ്പുചുവയിൽ മൂത്രക്കടച്ചിലാണെന്നു വ്യാഖ്യാനിച്ചതോ? വളരും തോറും എന്നോടൊപ്പം വളർന്ന ലൈംഗിക വൈകൃതത്തിന്മേൽ അമിതമായ സ്വയംഭോഗം ചെയ്ത ഞാൻ വികലതകളാൽ സ്വയം സംതൃപ്തിയടഞ്ഞു കൊണ്ട് അതാണ് സംതൃപ്‌തി എന്ന് സ്വയം തീരുമാനിച്ചത് ആരുടെ പ്രേരണയാലാണ്. സഞ്ജു എനിക്ക് നൽകുന്ന സംതൃപ്തമായ ദാമ്പത്യത്തിന്റെ സുഗന്ധത്തിലും നഷ്ടപെടുന്ന ചാപിള്ള കണക്കുകൾ എന്റെ മനസ്സിന്റെ പൊരുത്തക്കേടുകളുടെ അനന്തര ഫലമാണെന്ന് ആരോടും ഞാൻ പറഞ്ഞിട്ടില്ല. എനിക്കത് പറയണ്ട. എന്തിനു പറയണം. ഞാൻ സ്വയം അപമാനിതയായി പാർശ്വവത്കരിച്ച ഫെമിനിച്ചി ആകുവാനോ?
എന്റെ വിധി ഞാൻ അല്ല നിർണയിച്ചത് മറ്റു പലരുമാണ്, കാരണം ഞാൻ പെണ്ണായിരുന്നു.. വെറും പെണ്ണ്.
ഉറങ്ങിയില്ലേ സിന്ധു?

ആച്ചി
ഭാഗം 4
അവൾ നിഴൽ നീങ്ങുന്ന വഴിയേ പാതിചാരിയ വാതിൽ ചാരി സഞ്ജുവിനെ ചേർന്നു കിടന്നു.
വർഷങ്ങളിനിയും പാതിരാ പവിഴമല്ലികളെ  മൃദുലമായി തഴുകിയ വീട്ടു വളപ്പിൽ നട്ടുനനച്ച പനികൂർക്കകൾക്കിടം നൽകികൊണ്ട് ജലദോഷ ചുവയുള്ള കുഞ്ഞു മൂക്കുകളുടെ പനിച്ചൂട് നീക്കി. ഏട്ടാ, നമുക്ക് പഴനി വരെ ഒന്നു പോകാമായിരുന്നു. മോനെ മൊട്ടയടിപ്പിക്കാമല്ലോ? സഞ്ജു അവന്റെ മുടിയിഴകളെ താലോലിച്ചു. പോകാമല്ലോ.. /
/  കിലോക്ക് എവളവ്? വെയിൽ വാടിവീണ ആ മഞ്ഞൾ മുഖം തുടുത്തു. തലയിൽ നിന്നും നരച്ച ചുവന്ന കട്ടങ്ങളുള്ള തോർത്തിന്റെ ഇഴകൾ വിയർപ്പിനാൽ നനഞ്ഞു.. സിന്ധുവിന്റെ പുറകെ നാണത്താൽ സാരീ തുമ്പിൽ ഒളിച്ച ആ പെൺമുഖത്തെ അവർ കൗതുകത്തോടെ നോക്കി. സുട്ട പഴം വേണുമാ കൊഴന്തയ്? സഞ്ജു അവരെ നോക്കി. ഈ വെയിലത്ത് പഴങ്ങൾ ചുട്ടു പഴുത്തു തന്നെ ആണ്. അവർ തന്റെ സ്റ്റീൽ തൂക്കുപാത്രത്തിൽ നിന്നും വെള്ളം എടുത്ത് പഴങ്ങൾക്ക് മുകളിൽ തെളിച്ചു കൊണ്ട് ഇലകളാൽ അവ മൂടി. ശാന്തമായി അവരെ നോക്കുന്ന അവളെ നോക്കി
നീ
ഉന്നൈ എങ്കയോ പാത്താ മാതിരി.. അവർ തോർത്തുകൊണ്ട് മുഖം തുടച്ചു.. അതെ അച്ചി, അവൾ മകളുടെ കൈപിടിച്ച് അച്ചിയോട് ചേർത്തു നിർത്തി. മകൾ ആണ്. ആച്ചി മനസ്സ് നിറഞ്ഞു  ചിരിച്ചു. ഉന്നൈ അറിന്താവൾ,
ഉനക്ക് ഉൾ വിഴുന്തവൾ,
ഉന്നൈ ആളവന്തായ്.. ആച്ചി നീട്ടി പാടിക്കൊണ്ട് പേരക്കകൾ തുലാസിൽ തൂക്കി. അളവ് സൂചി നേരെ തന്നെ. മകനും.. അവൾ അവനെയും ചേർത്തു നിർത്തി. മകളെ തന്നു… മകനെ ദത്തെടുത്തു.. ആച്ചി.. നിന്റെ കണ്ണും ബുദ്ദിയും മകൾക്ക് ഇരിക്കട്ടെ.. മകൻ അവൾക്ക് തുണയായിക്കൊള്ളും.. തുണയറ്റ കണ്ണീർ കണക്കുകൂട്ടലുകൾക്ക് ഭിക്ഷക്കാരല്ല, കണക്കുപിള്ളമാരാണ് ആകേണ്ടത് സ്ത്രീകൾ.. അമ്മേ.. ഈ പേരക്ക എന്ത് സ്വാദാണ്.. അവൾ കണ്ണുചിമ്മി കാണിച്ചു അവൾക്ക് നേരെ നീട്ടി.

ഇശൽ

” റംലത്തെ നീ തടിച്ചുവല്ലോ? “
കടപ്പുറം ശാന്തമാണ്. ആളൊഴിഞ്ഞ ആ ബെഞ്ചിൽ അവൾ ചാരിയിരുന്നു. “ഗൾഫ് ആഹാരങ്ങൾ അല്ലേ നിമ്മി എങ്ങനെ തടിക്കാതിരിക്കും?” അവൾ നീണ്ട നെടുവീർപ്പുകളാൽ  മണൽത്തരികളിൽ വിരൽ ഊന്നി. “ശരിയാണ് നന്നായി അന്ന് ആ തീരുമാനമെടുത്തത്. “
എന്ത്? !!!!!! മുജീബിനെ നിക്കാഹ് കഴിക്കാൻ തീരുമാനിച്ചത്. നിമ്മി തുടർന്നു. ഇന്നിപ്പോൾ എന്താ നന്നായിരിക്കുന്നുണ്ടല്ലോ നീ. തടിച്ചാൽ അതിനർത്ഥം നന്നായി എന്നാണോ നിമ്മി?? നിമ്മി കടല പൊതി തുറന്ന് ഒരു കടല കൊറിച്ചു ദൂരെ തിരഎണ്ണുന്ന ഇരുവരുടെയും മക്കളെ നോക്കിയിരുന്നു. നീ പഴയതൊന്നും മറന്നില്ല അല്ലേ?????? ബെഞ്ചിലെ അലസമായ അവളുടെ കൈവിരലിൽ നിമ്മി തലോടി. മറന്നു എന്ന് നിന്നോട് അഭിനയിക്കണോ ചെയ്യാം??? വേണ്ട.
അവർ ഇരുവരും മൗനമായി ചിലതിനെ അംഗീകരിച്ചതായി ഭാവിച്ചു. മേഘങ്ങൾ കനത്തു കൂടി.
സന്ധ്യയുടെ വെട്ടം വീണപ്പോൾ നിസ്കാരപ്പായ ചുമരിനോട് ചാരി കട്ടൻ ചായ കോപ്പ വട്ടത്തിൽ ചുറ്റിയ അബ്ദുക്കാന്റെ ഉമ്മറപ്പടിയിൽ നിന്നും ദേവി നീട്ടിവിളിച്ചു. ഇക്കാ, റംലത്ത് ഉണ്ടോ? ഇണ്ടല്ലോ, ജ്ജ് കേറി കുത്തിയിരിക്കെന്റെ  ദേവിയെ, എന്തെയ്നു? കുട്ടിക്ക് നാളെ പരീക്ഷയാണ് ഇക്കാ, കറണ്ട് പോയി. ആ വഴിയിലെങ്ങാനും ലൈൻമാൻ സതീശനെ കണ്ടുകിട്ടിയ പോസ്റ്റിൽ കയറി ഒന്നു നോക്കാമായിരുന്നു. ഒന്ന് അവളോട് തുണ വരാൻ പറയുമോ? റംല പഠിപ്പു പുസ്തകം മടക്കിവെച്ച്, ഷ ജീർ ഇക്ക ഗൾഫിൽ നിന്ന് കൊണ്ടുവന്ന നീളൻ കാലൻ ടോർച്ച് അങ്ങ് നീട്ടിപ്പിടിച്ചു. വരിൻ ദേവിയേച്ചിയെ, നമ്മുക്ക് നോക്കാം മൂപ്പര് ഉണ്ടോന്ന്. മഞ്ഞറളി പടർപ്പുള്ള മുള്ളുവേലിക്കൽ തട്ടമുടക്കാതെ ചേർന്ന് നടന്നു അവർ. വെളിച്ചപ്പാടിന്റെ കാൽതള പോലെ കിലുങ്ങിയ  ദേവിയുടെ പാദസരത്തിനൊപ്പം മണ്ണട്ടകൾ ഈണം പിടിച്ചു. ഓര്, വല്ല പോസ്റ്മ്മിലും വവ്വാല് കണക്കെ തൂങ്ങുന്നുണ്ടാവും, മുകളിലേക്ക് ടോർച് അടിച്ചു നോക്ക്‌ റംല.
റംല ടോർച്ച് ആകാശത്തേക്ക് തെളിച്ചു  നക്ഷത്രങ്ങളിൽ സൂക്ഷിച്ചുനോക്കി. തീരങ്ങളിലെ ഇരുൾ തേടുന്ന ആ നക്ഷത്ര മിന്നാമിനുങ്ങുകൾക്ക് അല്പം തിളക്കമേറുന്നുണ്ടോ എന്ന് സംശയം. ദേവി : സതീശ… സതീശൻ :ആ.. സതീശൻ ചായപ്പീടികയുടെ ബെഞ്ചിൽ അവസാനഘട്ട പത്രം വായനയിലാണ്. രാത്രിയുടെ ഇരുളിൽ മയങ്ങുമ്പോഴും വായിച്ചുതീർക്കാൻ വാർത്തകൾ ആണല്ലോ നമുക്കുചുറ്റും. “ദേവിയേച്ചിടെ വീട്ടിൽ കറണ്ടില്ല. ഒന്ന് അവിടംവരെ വരൂ.. “
റംല വിനയത്തോടെ തട്ടം നീട്ടിപ്പിടിച്ചു  മാറുമറച്ചു.
” ദേവിക്കും കറണ്ടൊ???? “
നീ കളിയാക്കണ്ട ഒന്ന് വാ സതീശാ, ജിത്തുനു  നാളെ പരീക്ഷയാ, എന്താണ് അറിയുന്നില്ല കറണ്ടിൽ പ്രശ്നം.” ആകാശത്ത് ടോർച്ച് വീശുന്ന  റംലയെ സതീശൻ എറികണ്ണിട്ടു നോക്കി
അവിടെ എന്താണ്?? റംല: ഒന്നുല്ല വെറുതെ
സതീശൻ :നക്ഷത്രങ്ങളിൽ ഒരു സ്വഭാവമുണ്ട് അവരെ നോക്കുമ്പോൾ അവർ നമ്മളെ നോക്കുകയാണെന്ന് തോന്നും. മനുഷ്യരെപ്പോലെ തന്നെ പക്ഷേ നമ്മളെ നോക്കാണ് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാട്ടോ. അല്ലാണ്ട് അവര് നോക്കണതോന്നും അല്ല.  ഒന്നും മനസ്സിലാകാതെ റംല തലയാട്ടിക്കൊണ്ട് ദേവിയോടൊപ്പം നടന്നു. നക്ഷത്രങ്ങൾ,  ഞാൻ, സതീശൻ, ദേവിയേച്ചി  ആരാപത്തില് കേമമായെ, പടച്ച തമ്പുരാനെ അറിയൂ.. മഴയാണ് പുത്തൻ ചെരുപ്പ് വാറു പൊട്ടിയ നാളെ കോളേജിൽ പോക്ക് തീർന്നു. ഊരി കയ്യിൽ പിടിച്ചു വെക്കാം. പോക്കാച്ചിത്തവളയെ ചവിട്ടാഞ  മതിയായിരുന്നു.
ദേവി : റംല നിനക്കറിയോ ഇവൻ ആ  പാർട്ടി ഓഫീസിന് മുന്നിൽ ചടഞ്ഞിരുന്ന പയ്യനാ, സദാനേരവും ക്യാരംസ് കളിയും കൂട്ട് കൂടലും. ഭാഗ്യല്ലേ സർക്കാർ പണി കിട്ടിലൊ, ഓരോരുത്തരുടെ യോഗം. റംല :ഞാൻ ഇനി എന്നാണാവോ ദേവിയെചിയെ പിഎസ്‌സി ഒക്കെ എഴുതി സർക്കാർ പണിക്ക് പോകുക, യോഗണ്ടോ എന്തോ? അതിന്റെ ഒന്നും ആവശ്യം വരണ്ണ്ടാവില്ല നിനക്ക്, ഒരു മൊഞ്ചൻ വന്നു കോത്തി കൊണ്ടുപോകും നിന്നെ. നിക്ക് മൊഞ്ചൻ ഒന്നും വേണ്ട ദേവിയെചിയെ, നന്നായി നോക്കിയാൽ മതി. ഉമ്മാനെ പോലെ തീ തിന്നാനകൊണ്ട് എനിക്ക് വയ്യ.
ദേവി പടി കയറി പോകും വരെ അവൾ കാത്തു നിന്നു. ദാ, അവൾ ഞെട്ടി തിരിഞ്ഞു. തന്റെ തോളത്ത് ഒരു പുസ്തകത്തട്ട്. ഇങ്ങള് പേടിപ്പിച്ച്. അവൾ വഴിമാറി നിന്നു. നേരിയ ഇലഞ്ഞിമര വെളിച്ചത്തിന് ഇടയിലൂടെ കാറിരുണ്ടിട്ടുണ്ടെങ്കിലും ആ കണ്ണുകൾ നക്ഷത്രങ്ങളോളം തിളങ്ങി. നീ വായിക്കും എന്ന് കേട്ടല്ലോ? വീടർക്ക് വായിക്കണത് പിടിക്കണില്ല. കോളേജില് വല്ലോം വായിക്കും.

“വായിക്കുന്നത് വീട് വളർത്താനാണെന്നു പെണ്ണുങ്ങൾ വായിച്ചാലേ ലോകം പഠിക്കു..” നീ അതിനായെങ്കിലും വായിക്കണം. ഫ്യൂസ് വയർ നീട്ടിപിടിച്ചു അവൻ ചുണ്ടിൽ വലിച്ചൂരി കൊണ്ടു തട്ടി തടഞ്ഞ വാക്കുകൾക്ക് അർഥങ്ങൾ നൽകി. എനിക്കൊരു ലോകമുണ്ട് സതീശാ, അതിൽ കിനാക്കളുണ്ട്, മൊഹബ്ബത്ത് ഉണ്ട്, ഇശലുകൾക്ക് മൃദുത്വമുണ്ട് . അതെനിക്ക് ആസ്വദിക്കണം. എനിക്ക് പഠിക്കണം. വായിക്കണം, യാത്ര ചെയ്യണം, ലോകം കാണണം.ഇങ്ങൾക്കത് മനസ്സിലാകണി ല്ലേ? സതീശൻ തലയാട്ടി ചിരിച്ചു. എല്ലാർക്കും അത് മനസ്സിലായ മതിയായിരുന്നു അവൾ നെടുവീർപ്പിട്ടു തിരിഞ്ഞു നോക്കുന്ന നേരത്തിൽ  ഉമ്മറപ്പടിയിൽ വച്ച ബക്കറ്റിൽ നിന്നും ഒരു കൈ വെള്ളം കോരി സതീശൻ കാവിമുണ്ടിന്റെ തലപ്പ് മുൻപല്ലുകളിൽ അമർത്തി പിടിച്ചു കാൽ കഴുകി. സതീശൻ :ദേവിയേച്ചിയെ ന്ന ഞാൻ പോവാ ട്ടോ. ദേവി :കട്ടൻ കുടിച്ചിട്ട് പോകാട സതീശാ.. സതീശൻ : വേണ്ട ദേവിയേച്ചിയെ, അന്തി കള്ളിന്റെ സുഖം അങ്ങു പോകും.. മുഖം തിരിച്ചു റംല അത് കേട്ടില്ലെന്നു നടിച്ചു. എന്റെ കൂടേ വന്നോളൂ. ഞാൻ അങ്ങോട്ടാക്കാം. മുന്നോട്ടു നീട്ടിവച്ച കാൽവയ്പുകൾ പാടവരമ്പിലെ തൊട്ടാവാടികളെ പോലും നോവിക്കാതെ അവൾക്ക് വഴി തെളിച്ചു. സതീശാ, സബിതേച്ചി ചതിച്ചതാലേ ഇങ്ങളെ.. !!!!!!
ഇഷ്ടമില്ലാത്ത എന്തിനോടെങ്കിലും പൊരുത്തപെടാനെടുക്കുന്ന ചുവ തീർക്കുന്നത് സതീശൻ ഇടതൂർന്ന താടിയിൽ തടവി കൊണ്ടാണ്. “മുന്നോട്ടു ടോർച് അടിക്ക് എന്റെ പാത്തുമ്മ”  അവർ കുറച്ചു കടുപ്പിച്ചു ശബ്ദം. “ഞാൻ റംല യാണ് പാത്തുമ്മയൊന്നുമല്ല. അവൾ  ഇങ്ങടെ പൊരേല്.” അവൾ പിണങ്ങി മുന്നോട്ടു വേഗത്തിൽ നടന്നു. സതീശൻ :ഓളെ ഞാനാ ചതിച്ചത്. എനിക്ക് ഓളെ വേണ്ട.
ഞാൻ ഗംഗാധരൻ മാഷിന്റെ അടുത്ത് ട്യൂഷൻ പോകുമ്പോൾ നിങ്ങളാ ഭഗവതീടെ കുളക്കടവില് മിണ്ടിയും പറഞ്ഞും ഇരിക്കാണത് കാണാൻ ഞങ്ങളാ പടികളിലേക്ക് എത്തിനോക്കാറുണ്ട്. സതീശനിൽ ഓർമകളുടെ പെരുംകളിയാട്ട തിറ തുടികൊട്ടി ആടി .
റംല : ഇങ്ങൾ നല്ലൊന,നിക്കറിയ, പോട്ടെ.. അവൾ പടികൾ കയറി പോകുന്നത് മൗനമായി സതീശൻ നോക്കി നിന്നു. “ചിലർക്ക്‌ നമ്മൾ നല്ലവരാകുന്നത്, ജീവിതത്തിലെ തിരുത്തുകൾക്കാണ്.” നീ എന്റെ തുരുത്തും തിരുത്തുമാവാൻ ഈ  തിരിച്ചറിവ് ചിലപ്പോൾ അധികകണക്കുകൂട്ടലായേക്കാം. മുഹമ്മദ്‌ റാഫിയുടെ ഈണങ്ങൾ നേർത്ത മഴ ചാറ്റലിൽ ആ വാഴത്തോപ്പിനിടയിലെ മഴ കീറു ചാലുകൾക്കു മേൽ സതീശന്റെ പാദങ്ങൾ താളം പിടിച്ചു.

ആ ഞായറാഴ്ച വൈകിയുണർന്ന് ഉറക്കത്തിന്റെ പത്ര ചടവോടെ നീട്ടിയ ചായക്കൊപ്പം സ്വർണ്ണ നൂലുകൾ തടഞ്ഞു. സുവർണ്ണലിപികളിൽ വടിവൊത്ത അക്ഷരങ്ങൾ അതിൽ തിളങ്ങി.

റംല weds  മുജീബ്റഹ്മാൻ
അമ്മേ ഇത് ഓളല്ലേ? ആദേവീടെ വീടിനടുത്തെ… അമ്മ : ആ അതുതന്നെ ഓൾ ഇപ്പൊ കോളേജിലെ പഠിത്തമൊക്കെ കഴിയാറായി ഇരിക്കുന്നു. ഗൾഫീന്ന ചെക്കൻ. ഓരു 150 പവൻ ഒക്കെ കൊടുക്കാ പറഞ്ഞുതു കൊണ്ടത്ര. ഇത്ര നല്ല ആലോചന ഒക്കെ വരുന്നത്. 150 പവൻ അമർഷം അടക്കി സതീശൻ വേദന പടിയിൽ സ്റ്റീൽ ഗ്ലാസ് ഉച്ചത്തിൽ ഉറപ്പിച്ചു വച്ചു. ഇറയത്ത് തൂങ്ങി കിടക്കുന്ന കള്ളി ഷർട്ട് എടുത്ത് ഇട്ട് പടികടന്നു പോയി “ആണുങ്ങൾക്ക് ദേഷ്യം വരുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി പോകാ എനിക്കോ”? ശാരദ ടീച്ചർ പുട്ടിന്റകുഴലിൽ ചില്ലിട്ടു നിറച്ചുകൊണ്ട് അരിശം പ്രകടിപ്പിച്ചു. പാടം കടന്ന് അക്കരെയെത്തി നോക്കിനിൽക്കാൻ കാഴ്ചക്കാർ  നാട്ടുകാരും ഉണ്ട്. വൈകിട്ട് ആറിനു വരുന്ന ശക്തി മുരുകൻ പ്രൈവറ്റ് ബസ് കടന്നുപോകുന്നു. കടുപ്പത്തിലൊരു ചായയും ആയി കണാരേട്ടന്റെ ചായക്കട ബെഞ്ചിൽ സതീശൻ സ്ഥാനംപിടിച്ചു. നവാസെ, എന്താണ്ടാ, അന്റെ മാമാക്ക് ഒന്നും ഇനിം നേരം വെളിച്ചയില്ലെ? ഓളെ എന്തിനാ ഇപ്പോൾ കെട്ടിക്കണത്. ഓള്  പഠിക്കട്ടെ.. നവാസ് തലകുനിച്ചിരുന്നു. മാമാക്ക് പറഞ്ഞ മനസ്സിലാക്കണ്ടേ സതീശേട്ടാ. സതീശൻ :ഇത് കാലമൊക്കെ മാറിയില്ലേ നവാസ് നിങ്ങളുടെ കൂട്ടർ  ഒക്കെ നന്നായി പഠിക്കണണ്ടല്ലോ പെണ്ണുങ്ങൾ. ജോലിയും കിട്ടി പോണുണ്ട്. ന്നിട്ടും നിങ്ങളൊക്കെ പഠിപ്പിക്കാതിരിക്കുന്നത് കഷ്ടമാണ്. ഓൾക്ക് സ്കൂൾടീച്ചർ മറ്റോ ആകാൻ ഇഷ്ടമാണെന്ന്  ദേവിയോട് പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ. കല്യാണം കഴിഞ്ഞ പഠിപ്പിക്കാൻ പറ. വെറുതെ പാഴാക്കല്ലേ ആ ജന്മത്തിനെ, നവാസ് : കല്യാണം കഴിഞ്ഞ് ഗൾഫിൽ കൊണ്ടുപോകും സതീശേട്ടാ, വിസ ഒക്കെ ഉണ്ട്. സതീശൻ :ന്നാ കൊണ്ടോയി 4 ചുമരിനുള്ളിൽ  പൂട്ടിയിടാൻ പറ.
നവാസ് :എബടെ, ബെറുതെ മത്തി പുളിം ചോറും തിന്നു ജീവിക്കണേകാൾ എത്രയോ ഭേദമല്ലേ സതീശേട്ടാ. എവിടേലും പോയി രക്ഷപ്പെടട്ടെ ഓൾ അവിടെ പോയിട്ട് എന്തെങ്കിലും ജോലിക്ക് പോകട്ടെ ഞാൻ സംസാരിക്കാം. സതീശൻ കയ്യിൽനിന്നും അഞ്ചിലെ തുട്ടെടുത്ത് ചായക്കൊപ്പം നീട്ടി. സതീശൻ: ഈ കരയിൽന്നു പ്രവാസം കണ്ട പെണ്ണുങ്ങളുടെ ജീവിതം ഒക്കെ എനിക്കും അറിയാം നിനക്കും അറിയാം. വിടുവായത്തം പറയാതെ ഡാ ഞാൻ പോണു. ആ പുത്തൻ മൊഞ്ചുള്ള മൈലാഞ്ചി കൈയിൽ വെറ്റില മണം പടർന്നു ഒഴിയും മുൻപേ അതിന്റെ മണം പരത്തി കടന്നു പോകുന്ന വണ്ടികളുടെ കരച്ചിൽ കുതിർന്ന തടാകങ്ങളുടെ നനവ് അയിലൂർ കരക്ക് അന്യമല്ല. കടൽകടന്ന് മൊഞ്ചത്തികൾ ഒക്കെ മസ്ലിം തുണിയും അത്തർ കുപ്പിയും വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ കൊപ്പം അറേബ്യൻ കിനാവുകളിൽ മതിമറന്ന കരക്കാർ അടച്ചിട്ട തീപ്പെട്ടിക്കൂട് കെട്ടിടങ്ങളിലെ വീട്ടു തൊഴിലാളി വീട്ടമ്മയുടെ അടഞ്ഞ മൗനങ്ങളെ മിനാരങ്ങളുടെ പൊലിമയിൽ ഒതുക്കി. “റബ്ബിലാലമീനായ തമ്പുരാൻ” കനിഞ്ഞനുഗ്രഹിച്ചു  നൽകിയ സമ്പത്ത് എണ്ണക്കിണർ കണക്ക് കണ്ണീരിൽ കോരി തേവിയെടുത്തത് കൂടെ പോയ മൊഞ്ചത്തികൾ കൂടിയാണെന്ന്  അറിയാതെ പോയത് കെട്ടിപ്പൊക്കിയ മണി സൗഹൃദങ്ങളിൽ നിന്നുള്ള ബിരിയാണി മണത്തിൽ ആണ്. ആൽമരച്ചോട്ടിൽ അന്നു വൈകീട്ടത്തെ ആഴ്ച പച്ചക്കറി ചന്തയുടെ ഏറ്റക്കുറച്ചിൽ വിളികളിൽ വിലപേശി വാങ്ങിയ സഞ്ചിയിൽ നിന്നും ഉള്ളിയും ഉരുളക്കിഴങ്ങും ചടഞ്ഞിരുന്നു. ദേവി :ആ സതീശനോ? ചന്തക്കൊക്കെ വരുവോ നീയ്? സതീശൻ ഒരുപിടി പച്ചമുളകു വാരി ദേവിയുടെ സഞ്ചിയിലേക്ക് ഇട്ടുകൊണ്ട് വിഷയത്തിന് എരി ചേർത്തു. എവിടെ റംല ഇല്ലല്ലോ ഇന്ന് ?
ദേവി : അവളുടെ കല്യാണം ഒക്കെ ഒരുകൂട്ടം ആയിരിക്കുന്നു സതീശ, ഇനിയിപ്പോ അവൾ ചന്തയ്ക്ക് ഒന്നും വരില്ലത്രെ ഞാൻ വരുമ്പോൾ വിളിച്ചു അപ്പോൾ അവളുടെ ഉമ്മ പറഞ്ഞു കല്യാണം പറഞ്ഞ പെണ്ണല്ലേ ഇനിയിപ്പോ അങ്ങനെ ഇങ്ങനെ ഒന്നും നടക്കാൻ ആവില്ലല്ലോ ദേവിയെന്നു. സതീശൻ : ഓ ഇപ്പൊ തന്നെ തുടങ്ങിയോ വേലികെട്ട് ഒക്കെ, അവൻ മുഷിപ്പ് പ്രകടിപ്പിച്ചു. ഈ സഞ്ചി തൂക്കി വീടെത്തുമ്പോഴേക്കും നടുവേദന വരും അത് അവിടെ വച്ച് പൊക്കോളൂ ദേവി ചേച്ചി ഞാൻ വരുമ്പോൾ കൊണ്ടുവരാം. സതീശൻ സഞ്ചി എടുത്തു നടന്നകന്നു. അന്നത്തെ ശീവേലിക്ക് ഒടുവിൽ ജഡ കെട്ടിഒതുക്കി, അരക്കെട്ടിൽ  ചുവന്ന പട്ടു വസ്ത്രത്തിൽ വിയർപ്പുതുള്ളികൾ തുടച്ചു വരുന്ന ആ കിലുക്കത്തിനു സതീശൻ  ഒന്ന് തലയുയർത്തി സഞ്ചിയിൽ നിന്നും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ “നിലാവിനറിയാം “എന്ന പുസ്തകം വെളിച്ചപ്പാടിന് നേരെ നീട്ടി. മേലേ പടികേറുമ്പോൾ അബ്ദുക്കന്റെ പടിയിൽ ഇതൊന്നു തിരുകിക്കൊളു വെളിച്ചപ്പാടെ. അവിടത്തെ കുട്ടിക്ക് വായിക്കാൻ ഉള്ളതാ. വെളിച്ചപ്പാടു കൈനീട്ടി പുസ്തകം വാങ്ങി അരക്കെട്ടിൽ തിരുകി. കുശലാന്വേഷണം നടത്തി വൈകിട്ട് പാർട്ടി ഓഫീസിൽ കാണാൻ സതീശ. ആ ചിലമ്പൊലി അകന്നു. കർക്കിടക പേമാരി പെയ്തൊഴിയുമ്പോൾ പഴയ പത്രക്കടലാസിന്റെ കൂമ്പാരക്കെട്ടിൽ നിന്നും പൂപ്പൽ മണം മുറികളിൽ പടർത്തുമാറു നിശ്ചലത ബന്ധങ്ങളിൽ പടർന്നു. എല്ലാത്തിനുമൊരു തണുപ്പൻ നയം. ഷാജീറിക്കന്റെ വിളിക്കവൾ കാതോർത്തു. അടുത്ത മുറിയിൽ അവൾ കേൾക്കാതെ ഉമ്മ ആങ്ങളയോട് അടക്കം പറയുകയാണ്. ഒളിപ്പോ പറയണത്, പഠിക്കണം ന്ന ഷെജീറേ, നമ്മക്കിപ്പോ കെട്ടിക്കണ്ടിരിക്കനാവോ? ഇയ്യൊന്നു വിളിക്ക് ഓളെ, ന്റെ ഒരു സമാധാനത്തിനെങ്കിലും ഈയ്യൊന്നു വിളിച്ചു നല്ല നാല് വാക്കു ഉപദേശിക്ക്. ഓൾടെ ഉപ്പാന്റെ മാതിരി ഒക്കെ അനക്കറിയാലോ. എപ്പോളാ മട്ടും ഭാവവും മാറുക എന്നറിയില്ല.

ജനാലക്കു പുറത്ത് തടിച്ചു കൂടിയ ആൾക്കൂട്ടത്തെ നോക്കി കണ്ണുതിരുമ്മി എഴുന്നേറ്റ ആ വെള്ളിയാഴ്ച ദിനത്തിൽ പെരുന്നാൾ പെരുക്കം കണ്ടു ഖദീജ ബാനു എന്നാ ബീബാത്തു 70 വയസ്സ് മകൻ അബ്ദു വിനെ അന്വേഷിച്ചു കട്ടിലിന്റെ ചുവട്ടിലേക്ക് കൈകൾ നീട്ടി. ഇല്ല, കഫം തുപ്പാൻ കോളാമ്പി മാത്രം. അവർ പതുക്കെ കൈയെത്തി പിടിച്ചു റൗക്കയുടെ കേട്ടു മുറുക്കി എഴുന്നേറ്റു. അല്ഹമ്ദുലില്ല, മണി പാത്തായിക്കുണ്, ഒര് ചായേന്റെ വെള്ളം കുടിക്കണേ ഉള്ളു. അല്ല അല്പം മുറുമുറുപ്പിലാണ്. ചിന്നട്ടുംകരയിൽ നിന്നും ഓൾടെ ഉപ്പയും ആങ്ങളമാരും ഒക്കെ ഉണ്ടല്ലോ?? എന്തോ പന്തികേട് ഉണ്ട്. ബീബത്തുമ്മ അടുക്കലപടിലേക്ക് നീങ്ങി. ഓളിന്നാലും പടച്ചോന് നിരക്കാത്ത പണി ചെയ്തിട്ടാണല്ലോ സൈനു പോയത്. കല്യാണം പറഞ്ഞിരിക്കണ പെണ്ണല്ലേ ഇ ഒളിച്ചോടീരിക്കണത്? മാനോം അഭിമാനോം ഉള്ളോർ ഇനി എങ്ങനെ കുടുംബത്തിൽ തലപൊക്കി നടക്കും. ഷിൽജ പഞ്ചസാര കുപ്പിയിൽ തവിയിട്ടിളക്കി കട്ടനിലേക്ക് വിതറി. തവി  നാവിലിറ്റിച്ചു. ഓൾ ഒളിച്ചോടേതാണെന്നു ആളെ കൂട്ടി നാട്ടാരെ അറിയിക്കണ്ട്, ഇങ്ങളൊക്കെ ചയെൻറെ വെള്ളം മോന്തി പെരെക്ക്‌ പോക്കോളിൻ. ഓൾ വരും. ഓടിക്കിതച്ചെത്തിയ ദേവി കിതപ്പ് ഒന്ന് ആറാൻ കോലായിലെ അമ്മിയിൽ പിടിച്ചൊന്നു താങ്ങി നിന്നു. റംലക്ക്‌ എന്താണുണ്ടായത് ഇത്ത?
ഓൾക്ക് ഒന്നും ഉണ്ടായില്ല. ബന്ധുക്കാരി വിശദീകരിക്കാൻ അവൾക്ക് നേരെ ചിരവ നീക്കി. ഇതിലിരുന്നോ ദേവ്യേ, ഓൾ ഇന്ന് പുലർച്ചെക്കത്തെ വണ്ടിക്ക് ബാംഗ്ലൂർ ക്ക്‌ പോയി. ആരോടും ഒന്നും പറഞ്ഞിട്ടില്ല. എന്തിനാ പോയെന്നു ആർക്കും അറീല. നമ്മടെ ഓട്ടോ നാരായണൻ രാവിലെ ശാന്തിനെ ഗുരുവായൂർക്ക്‌ ബസ് ന് വിടാൻ പോകുമ്പോ ഒരു മിന്നായം പോലെ കണ്ടു് ന്ന പറയണേ… പിന്നേ… അവൾ തട്ടമൊതുക്കി ദേവിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു. ആ സതീശനും ഉണ്ടായിരുന്നത്രെ…ബസ് ലു
ദേവിയുടെ കണ്ണുകൾ വികസിച്ചു.. ആര്? ടീച്ചർടെ സതീശനോ? ആഹ്, ഓൻ തന്നെ.. അവനെങ്ങോട്ടോ മാറ്റം കിട്ടി പോകുകയാണ് എന്ന് പറഞ്ഞു ലൊ? ഇടുക്കിക്കോ മറ്റോ? ഏയ്‌, ഇത്‌ ഓൾടെ കൂടേ പോയതന്നെയാ. അവർ കട്ടൻചായക്കൊപ്പം അച്ചപ്പത്തിൽ മുറുക്കെ കടിച്ചു. ഇനിപ്പോ എന്താ ചെയ്യാ? ഓൾ കെട്ടുവോ  ഓനെ? റബ്ബേ, ന്ന നമ്മളിനി ഇ പൊരേല്ക്കില്ല. ഓൾടെ പ്രായത്തിലും എനിക്കുമുണ്ട് രണ്ടെണ്ണം. ഇതൊക്കെ ന്റെ ആങ്ങളമാരച്ച ആടിനെ വെട്ടും പോലെ വെട്ടും. വിതുമ്പലിന്റെ ശബ്ദം ഈയമുരുക്കി ഒഴിക്കേണ്ട കാതുകളിൽ ഒരു പക്ഷെ കേട്ടിരിക്കില്ല പക്ഷെ അവൾ, ദേവി അവൾ കേട്ടു. റംലയുടെ ഉമ്മ ജമീലാത്ത അടുക്കള മൂലയ്ക്കൽ ഇരുന്നു തട്ട തുണിയിൽ മുഖമമർത്തി കരയുക ആണ്. ദേവി അവളുടെ കൈ പിടിച്ചു. ഒന്നൂണ്ടാവില്ല ഇത്ത, അവൾ വരും. ബുദ്ദി മോശം തോനീത നമ്മടെ കുട്ടിക്ക്.

പള്ളികമ്മിറ്റിടെ ചായിപ്പില് അബ്ദു തലകുനിച്ചു ഇരുന്നു. ഓൾ ഓടി പോയതൊന്നും അല്ല, സബീലെ, എനിക്കെന്തോ പന്തികേട് തോനുന്നു. നമുക്ക് ഇടുക്കിക്ക് പോയാലോ? സതീശനെ ഒന്നു കാണാൻ?
ഇംഗ്ളിതിപ്പ്, എന്തിന്നാൻടോ പറയുന്ന, ബെറുതെ ബടക്കാക്കി തനിക്കാക്കാൻ നോക്കല്ലേ? ഓൻ മഹാ അലുക്കുലുത്ത.
ന്നാലും, അവനും ഒരാണല്ലേ? അവന് ഒരച്ഛന്റെ വിഷമം അറിയാതിരിക്കോ? ഒന്നു പോയി നോക്കാം. റേഷൻ പീടികേന്നു വരുന്ന വഴി പാലത്തിന്റെ വളവിൽ അബ്ദു ശാരദ ടീച്ചറെ കാത്തു നിന്നു. പിന്നെ, നിങ്ങളോടെനിക്കൊരു വിരോധവും ഇല്ല. എന്റെ മോള് എവിടെയെന്നറിയണം അത്രെ എനിക്ക് വേണ്ടു. ഞാൻ സതീശന്റെ നമ്പർ തരാം. അബ്ദുക്ക. പെങ്കുട്യോൾടെ അച്ചമ്മാരുടെ ആദി എനിക്കും കുറച്ചൊക്കെ അറിയാ. അച്ഛനില്ലാതെ വളർന്നതിന്റെ അവിവേകം അവനുണ്ട്. പക്ഷെ ആരുടേം ജീവിതം കൊണ്ടവൻ മുച്ചീട്ടു കളിച്ചിട്ടില്ല. കോമാളി ആയിട്ടേ ഉള്ളു. അമ്മയായ എനിക്കതിന്റെ ദണ്ണം ഉണ്ട്. ശാരദ ടീച്ചർ കണ്ണട അല്പം ഉയർത്തി ആ കണ്ണീർ കണികയെ സാരീ തലപ്പിൽ കുതിർത്തു. നടന്നകന്ന ആ അമ്മയെ മകളുടെ അച്ഛൻ നോക്കി നിന്നു. ഇതു  ചെക്കോട്ടൂർ പാലത്തിന്റെ കീഴെ ചേറു പായൽ പോലെ വിടവറ്റു കിടക്കുന്ന ജീവിത കുരുക്കാണ്. റംല അവൾക്കല്ലാതെ മറ്റാർക്കും ഇത്‌ നിവർത്താനാകില്ല. അബ്ദു ദീർഘ നിശ്വാസം ചെയ്തു. ദൂരെ ബാങ്ക് വിളിയുടെ ഈണങ്ങൾ തെരുവ് ഏറ്റു പാടി. കണ്യാട്ടേരി കുളത്തിൽ കൈ കാൽ കഴുകി അബ്ദു മുഖം തുടച്ചു. പടച്ച തമ്പുരാൻ കനിവിന്റെ കടലാണ് ആ കടലിലെ പരൽ മീനുകൾ അഹങ്കരിക്കരുത്. അഹങ്കരിച്ചാൽ അഹം ഗ്രഹിക്കാൻ ഉള്ളലിവുള്ള ഒരു ഖൽബു ചുറ്റും ഉണ്ടാകില്ല. നേർവഴി അതാണ് പള്ളി വരാന്ത.. അന്തിയുടെ വെട്ടം വീഴും മുൻപേ ആ ഇടവഴികളിൽ വെളിച്ചം വീണു. പുതിയ ലൈൻ മാൻ കാസർത്തു തുടങ്ങി. അബ്ദു ചില്ലു പൊളിഞ്ഞ ബൾബിലേക്ക് നോക്കി. വെളിച്ചതിനെന്തൊരു വെളിച്ചം സുൽത്താൻ പറഞ്ഞത് കള്ളമല്ല. വെളിച്ചം തന്നവനും നോവിന്റെ നീറ്റലുള്ളപ്പോൾ എന്തൊരു വെളിച്ചം.

അരിച്ചിറങ്ങുന്ന തണുപ്പിന്റെ അവനാഴികളെ മടക്കി ഒതുക്കി പിടിച്ചു നരച്ച തോർത്ത്മുണ്ട് അബ്ദു  ഒന്നാഞ്ഞു കെട്ടി അനവണ്ടിയുടെ ചരിഞ്ഞ സീറ്റിൽ ചാഞ്ഞിരുന്നു. സബീലെ ഓൻ അബടെ ഇണ്ടാകും ല്ലേ?? ഇണ്ടാകും ഇക്ക, ഇങ്ങൾ ബേജാറാകാതിരിക്കിൻ. ഓനെ നമ്മക്ക് കണ്ടു പിടിക്കാ.
ചായയില തെരുവോരങ്ങളിൽ കൂമ്പാരം കൂട്ടിയിട്ടതിൽ ചടഞ്ഞിരിക്കുന്ന തൊഴിലാളികൾക്കും, തണുപ്പിനോട് പൊരുതി ബീഡി മുഖത്തേക്ക് വലിച്ചു പുകച്ചു തള്ളുന്ന മുൻ സീറ്റുകാരനും അല്പം മദ്യ മണമുള്ള തണുപ്പിന്റെ പ്രതിരോധം കാണാം. ഇ ചെമ്മനാർ, അടുത്ത സ്റ്റോപ്പ്‌ എങ്ങാനും ആണോ? സബീൽ അയാളെ അനുനയത്തോടെ നോക്കി. ഇതിപ്പോ പുളിയന്മല ആയെ ഉള്ളു. അതിനിനീം ഉണ്ട്. ഇങ്ങൾ ഇന്നാട്ടുകാരനാ? ആഹ്, അയാൾ ബീഡികുറ്റി ജനാലക്കൽ കുത്തിയുടച്ചു. ഇ സർക്കാർ ജീവനക്കാർക്ക് മല ഇടുക്കിൽ ഒക്കെ കോട്ടേഴ്സ് ഉണ്ടോ? അയാൾ നബീലിനെ തുറിച്ചു നോക്കി. ഇവിടെ എല്ലാം ഉണ്ട്. ആവശ്യത്തിന് തണുപ്പും.
അയാൾ കൈകൾ പരസ്പരം അമർത്തി ഉരസി, മേശയിൽ ഒന്നു തടവി. നല്ല സുഗന്ധ വ്യഞ്ജനങ്ങളുടെ മണം കാറ്റിൽ തഴുകി വന്നതിൽ മദ്യ വാസന ഒന്നൊതുങ്ങി. സ്‌പൈസ് കമ്പനി ആണ് അയാൾ ചൂണ്ടി കാണിച്ചു. ചെമ്മനാർലു ആരാണ്? ഒരു ലൈൻമാൻ സതീശനെ തേടി വന്നതാണ്. സബീൽ മൊബൈലിൽ സതീശന്റെ ചിത്രം കാണിച്ചു. ആളെവിടെ ആണെന്നറിയില്ലേ? ഇല്ല.
സർക്കാർ പണി അല്ലേ അവിടെ എവിടെ എങ്കിലും കാണും. ചെമ്മനാർ ഋതുമതിയായ യുവതിയെ പോലെ നാണിച്ചു ചുവന്നു തണുപ്പിൽ കുളിരും കൊണ്ട് പെരിയാറിനെ പ്രാപിച്ചു കിടക്കുന്നു. ആ ഇളം ചുവപ്പിന്റെ ചാരുത കുളിരിനു മേലഴക് തന്നെ.. “ആരിവൾ… അരിവൾ മിടുമിടുക്കി… ഇവിടുത്തെ കാറ്റാണ് കാറ്റ്… “
അബ്ദുക്ക തലയുയർത്തി.. നോക്കി.. നാടിനു ചേർന്ന പാട്ട്… Friends ബേക്കറി യിൽ അന്നത്തെ കട്ടന്ചായക്ക് കൂട്ടിയ അച്ചപ്പതിന്റെ കറുമുറുക്കനെ ഉള്ള മോണകാട്ടിയുള്ള ചിരികൾ ബസ്സ്ലുള്ളവരെ പരിചയക്കാരെ അന്വേഷിച്ചു. പലരും തലകുലുക്കി കൈവീശിക്കാണിച്ചു. ചെമ്മനാർ പള്ളിയിലേക്കുള്ള യേശുവിന്റെ മണവാട്ടികൾ വെള്ളവസ്ത്രത്തിന്റെ വൃത്തിയും വെടുപ്പിലും ആറിന്റെ ചുവപ്പ് മണ്ണിൽ തഴുകി കൈവരികളിൽ പിടിച്ചു നടന്നു അവർക്കരികിലൂടെ പുറകിലെ സീറ്റിലേക്ക് നടന്നു നീങ്ങി. പശുക്കൾ ചവച്ചരക്കുന്ന ഓർമക്കുറിപ്പുകൾ പോലെ ദേശത്തിന്റെ കൃഷിയിടങ്ങൾക്ക് അവിടവിടങ്ങളിൽ ആയി കാവൽ നിൽക്കുന്നു. പാൽ കാനുകൾ കയറ്റി പടികളിൽ കയറ്റിയ  റാഫേൽ കന്യാസ്ത്രീകളെ നോക്കി മുണ്ട് താഴ്ത്തി തലചൊറിഞ്ഞു നിന്നു. Kl 69 വണ്ടികൾ ചീറിപാഞ്ഞിരുന്ന കട്ടപ്പനയുടെ ഒരു ചവിട്ടു നാടകവും ചെമ്മനാറിനില്ല. ശാന്തം, സൗമ്യം, സുന്ദരം. നെടുങ്കണ്ടത് നിന്നും കട്ടപ്പനയിൽ നിന്നും ഒഴിഞ്ഞു മാറി ഇ മലമൂട് തന്നെ സതീശൻ ചോദിച്ചു വാങ്ങിയത് അതുകൊണ്ടാകാം.

ഇശൽ( 9)
ചെമ്മണ്ണാറിൽ ഇറങ്ങുമ്പോൾ നേരം സന്ധ്യയോടടുത്തുരിക്കുന്നു. അന്തിക്ക് തലചായ്ക്കാനൊരു കഷ്ണം ഇടം തേടിയലയും മുൻപേ പീടിക തിണ്ണമേൽ ഒന്നു നടു ചായ്ച്ചു. സബീൽ പീടികക്കാരനോട് പരിചയപ്പെടാൻ മുൻകൈഎടുത്തു. ഇവിടെ താമസിക്കാൻ വല്ല ഇടവും… അയാൾ മുഴുവനാക്കാതെ കുലയിൽ നിന്നും ഒരു പഴം കീഴ്പോട്ടാഞ്ഞു വലിച്ചു. ഏയ്, ഇവിടരും അങ്ങനെ താമസിക്കാറൊന്നുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ നാളെ വരെ ഈ ബെഞ്ചിൽ കിടക്കാം. ആശ്വാസത്തോടെ ഉള്ള അബദുക്കന്റെ നെടുവീർപ്പ് സബീൽ അകത്തു കേട്ടു. ഇങ്ങക്ക് ഇയാളെ അറിയോ? പീടികക്കാരൻ ഫോണിലേക്ക് എത്തി നോക്കി. ഈ ആൾ ഇടക്ക് ആ പള്ളിമുക്കിലെ വായന ശാലയിലേക്ക് പോകുന്നത് കാണാം. കുറെ വയറുകൾ ഒക്കെ ഉണ്ടാകും കൈയിൽ.
അതെ, ലൈൻ മാൻ ആണ്. സബീൽ കച്ചിത്തുരുമ്പിൽ ആഞ്ഞു പിടിച്ചു. വായന ശാലയിൽ ചോദിച്ചാൽ അറിയും. അൻസാർ ഉണ്ടാകും അവിടെ. ബെഞ്ചിന്റെ മേൽചൂട് കോണ്ടിണങ്ങിയ ശരീരം ഉപേക്ഷിച്ചു അബ്ദു എഴുന്നേറ്റു നടന്നു. അൻസാർ മേശപ്പുറത്ത് നിരത്തിയ പുസ്തകത്തിന്റെ അടുക്കും ചിട്ടയും സ്ഥിരപ്പെടുത്തി. സതീശൻ വൈകീട്ട് വരും, നിങ്ങളിരിക്കു.. അയാൾ മരക്കസേര നീക്കി. ഓൻ ഇവിടേം ലൈൻമാൻ അല്ലേ? അൻസാർ : അതെ
അബ്ദു : ഓൻ എബടെയാ അന്തി ഉറങ്ങണ?
അത് അടുത്തൊരു രാജീവിന്റെ വീട്ടിൽ ഒരു മുറിലാണ്. പെണ്ണുങ്ങൾ ഒന്നൂല്യെ? ഏയ് സതീശൻ കല്യാണം കഴിച്ചിട്ടില്ല.
റംല…ഉള്ളിൽ ഒരു തീനാളം. അബ്ദു വിരലുകൾ മെല്ലെ ഞെരിച്ചു ശബ്ദമുടക്കി. വൈകീട്ടത്തെ വായനമൂലയിലെ രാഷ്ട്രീയ കോളിളക്കത്തിന് ശേഷം മാണിസാർ ന്റെ മരണവും കൂടിയായപ്പോൾ തിരക്കൊഴിയാതെ പൂട്ടാതെ വായനശാലയിൽ ബൾബ് എരിഞ്ഞു. എന്താ സതീശാ, പീടിക പാടീല് ഒരു ആൾകൂട്ടം? ഉറച്ച ശബ്ദം കേട്ടു സബീൽ പുറം തിരിഞ്ഞു. പരിചിത മുഖങ്ങൾ കണ്ടപാടെ സതീശൻ പതുക്കെ പറഞ്ഞു. “നമുക്ക് പുറത്തു നിന്നും സംസാരിക്കാം”. അബ്ദു സതീശനെ ചേർത്തു കെട്ടിപ്പുണർന്നു. മോനെ, അയാളുടെ ശബ്ദമടഞ്ഞു… ഓൾ എവടാണേലും നന്നായിരുന്നമതി. ഓൾ അന്റെ കൂടേ ഇണ്ട. സത്യം പറ?
സതീശൻ അയാളെ ശക്തമായി സാന്ത്വനിപ്പിച്ചു കരവലയത്തിൽ ഒതുക്കി. “അവൾ എന്റെ കൂടേ ആണ് ബസ് കയറിയത്. പക്ഷെ എന്റെ കൂടേ ഇല്ല. “
ഇയ്യ്, എന്താണീ പറയണത്. ഒരു പെണ്കുട്ടിയാണവൾ. ഓൾ എവടെ പോകാനാ, കളിക്കല്ലേ സതീശാ. എനക്ക് മുന്നും പിന്നുമില്ല. ഓളെ എനിക്ക് വേണം. ന്റെ മോളാ അവള്.

ഇശൽ
ഭാഗം 10
എനിക്ക് ഒന്നുമറിയില്ല. അബ്ദു തലതാഴ്ത്തി ആ തൂണോടു ചാരി. സബീലെ മൂപ്പരെ പിടിച്ചങ്ങിരുത്തു. സതീശൻ അബ്‌ദുവിനെ താങ്ങി ഇരുത്തി. സതീശൻ :ഇക്ക, ലോകം ഒരുപാട് വളർന്നിരിക്കുന്നു. മാറ്റങ്ങൾ അലയടിക്കുന്നു. ഇന്നു  പെണ്മ അനുസരിപ്പിക്കേണ്ട ഉപകരണം അല്ല അതിനു സ്നേഹമെന്ന മേമ്പൊടി ഉണ്ടെങ്കിലും. അബ്ദു :ഓൾ എവടെ??? എനിക്ക് ഓളെ ഒന്നു കാണണം. സതീശൻ :ഞാൻ അവളെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നത് ശരിയാണ്. അവളെ പോരാട്ടത്തിലേക്ക് ഞാൻ നയിച്ചില്ല. അതവൾ തന്നെ ആയിരുന്നു, അവളുടെ മാറ്റം തന്നെ ആയിരുന്നു. ഞാൻ അന്ന് ആ ബസിൽ കയറുമ്പോൾ എനിക്കറിയില്ലായിരുന്നു അവള് അതിൽ ഉണ്ട് എന്ന്. എന്നേ കണ്ട അവൾക്ക് അല്പം പരിഭ്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു. ഉറച്ച തീരുമാനം എടുത്ത സ്ത്രീക്ക്‌ ജീവിതത്തിൽ ഒന്നിലും പരിഭ്രമമോ പതർച്ചയോ ഉണ്ടാകില്ല ഇക്ക. അത് പെണ്ണിന്റെ സവിശേഷത ശേഷിയാണ്. റംല ഒരു പെണ്ണാണ്. ആ നിമിഷങ്ങൾ അങ്ങിനെ എന്നേ ബോധ്യപ്പെടുത്തി *****—-******—-*****——*****——-
ഞാൻ അവളുടെ അരികിൽ ഇരുന്നു. റംല ഇത്ര നേരത്തെ എങ്ങോട്ടാണ്? “ഞാൻ ബാംഗ്ലൂർ ക്ക്‌ പോകുകയാണ്. ഇങ്ങക്ക് സ്ഥലം മാറ്റം ആയിലെ, ദേവയേച്ചി  പറഞ്ഞു”
സതീശൻ :അതെ, കട്ടപ്പനക്ക്. ബാംഗ്ലൂർ എന്തെങ്കിലും പരീക്ഷ?
അവൻ ബാഗ് കാലുകൾക്കിടയിലേക്ക് ചേർത്തു വച്ചു. അവളെ മറികടന്നു ജനാല ഷട്ടർ താഴ്ത്തി. മഴതുള്ളികൾ അവളുടെ തട്ടത്തിന്റെ ഞാത്തലുകളിൽ വൈരങ്ങൾ പോലെ തൂങ്ങി. അല്ല, ഞാൻ ഒരു കോഴ്സ് ന് ചേർന്നു, കൂട്ടുകാരിയുടെ ഒപ്പം നിൽക്കാൻ പോകുകയാണ്. ഉമ്മാന്റെ ആങ്ങളെടെ ഒരുബന്ധു ആണ് ആ കുട്ടി. സതീശൻ :നന്നായി, വിവാഹം?????? റംല ബാഗിൽ നിന്നും ടിക്കറ്റ് പണം എടുത്തു കൈകുമ്പിളിൽ ചുരുട്ടി മടക്കി ഞെരിച്ചു. ഇല്ല, തത്കാലം ഇപ്പോൾ ഇല്ല.
സതീശൻ : ഗൾഫിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ…. റംല :ഗൾഫ് അല്ല ഭൂമിയുടെ അവസാനം. സതീശൻ ആത്മവിശ്വാസത്തോടെ അവയുടെ ചുവന്ന വളകളിട്ട കൈയിൽ അഭിനന്ദന സുഖമുള്ളൊരു തലോടൽ നൽകി. വായിച്ച പുസ്തകമൊന്നും പാഴായില്ല അപ്പോൾ സതീശൻ മീശത്തുമ്പിൽ വിരൽ ഞൊടിച്ചു. കണ്ണുകൾ ആഴത്തിൽ അവർക്കിടയിൽ ആത്മവിശ്വാസം കൈമാറി. റംല :ഇ ങ്ങക്കോന്നറിയോ? സതീശൻ : എന്താണ്? റംല : ചില കാര്യങ്ങൾ പെണ്ണുങ്ങക്ക് എന്താ വേണ്ടത് എന്ന് ചുറ്റുമുള്ളോർക്ക് അറിയില്ല. അറിഞ്ഞാലും അറിഞുന്നു നടിക്കില്ല.
അപ്പോ പെണ്ണുങ്ങള് എന്താ ചെയ്യാ? സതീശൻ : ശരി ചെയ്യുക, പിന്നീടത് ശരിയിൽ അവസാനിക്കും. റംല : എന്റെ ശരിയല്ല നിങ്ങളുടേത്, അപ്പോളോ??? സതീശൻ : ലോകത്തിനും നന്മയുടേതായ ചില ശരികൾ ഉണ്ട്. അതിന്റെ പല നാട്ടുവഴികൾ മാത്രമാണ് അവനവന്റേതായ വഴികൾ.
റംല : ഇങ്ങക്ക് ഞാൻ ശരിയാണോ? സതീശൻ മുന്നോട്ടു നോക്കി മൗനമായിരുന്നു.

എന്റെ ശരികളോട് മത്സരിക്കാൻ നീ വളർന്നില്ല പെണ്ണെ… ഉള്ളിൽ കനമുള്ള വാക്കുകൾ തിളച്ചു. സതീശൻ :മുന്നോട്ട് ഇനി എന്ത്? റംല :പഠിക്കണം. ചേർത്തുവച്ച കാലിടുക്കിൽ നിന്നും ബാഗിൽ നിന്നും അമ്മ രാവിലെ പൊതിഞ്ഞു തന്ന ഉപ്പുമാവും പയറും പൊതിഞ്ഞ വാട്ടിയ ഇലപൊതി അവൾക്ക് നേരെ നീട്ടി. റംല :ഞാൻ ഇറങ്ങും മുൻപ് കഴിച്ചു. അവർക്കിടയിൽ ഒരു നേർത്ത ഇശൽ പോലെ ഒഴുകിയ ബസ്സിലെ ഗാന മാധുരി ആടിയുലയുന്ന ആ തട്ടത്തിനിടയിലെ തലനാരിഴകളാൽ  കാറ്റ് അവന്റെ മുഖത്തു തലോടി. റംല നീ വലിയൊരു ലോകത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. സതീശൻ നെടുവീർപ്പിട്ടു കൊണ്ട് അവളെ നോക്കി. ബാംഗ്ലൂർ വലിയൊരു നഗരമാണ്. നാഗരികതയുടെ പടയോട്ടം പണക്കൊഴുപ്പിന്റെ നേർത്ത മഞ്ഞിൽ പൊതിഞ്ഞ കോളേജ്കളുടെയും തൊഴിലിടങ്ങളുടെയും പറുദീസാ. എനിക്കറിയാം. ഞാൻ അവിടത്തേക്ക് യോജിച്ചതല്ല. പക്ഷെ ഞാൻ യോജിച്ചവളാകും എന്നെങ്കിലുമൊരിക്കൽ.
സതീശൻ :എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാം.. വിളിക്കില്ലേ? റംല :ഇങ്ങൾഅല്ലാണ്ട് വിളിക്കാൻ വേറെ ആരാ ഉള്ളെ. സതീശൻ :വിളിപ്പുറത്ത് ഉള്ള ചില ആൺ ജന്മങ്ങളെ കണ്ടില്ലെന്ന് നടിക്കാനുള്ള പ്രത്യേക ശേഷിയുള്ള ഒരേ ഒരു ജന്മമേ ഉള്ളു ഭൂമിയിൽ അത് പെണ്ണാണ്. റംല സതീശനെ സൂക്ഷിച്ചു നോക്കി. “ഞാൻ സാബിതേച്ചി അല്ല “അതൊരു പ്രഖ്യാപനമല്ലായിരുന്നു. ഒരു നിലപാടായിരുന്നു. മേലെയങ്ങാടീല് ബസ് ഇറങ്ങാൻ നീണ്ട മണിനാദം അടിച്ചു.തിക്കും തിരക്കുമില്ലാതെ ഒഴിഞ്ഞ സീറ്റുകൾക്ക് ഇടയിലൂടെ അവള് ഇറങ്ങി ചെന്നു. സതീശൻ ആ സത്യത്തെ നോക്കി നിന്നു.ഇതൊരു തുടക്കം മാത്രം. ****——*****——***—–****——-
ഓൻ ആണ് അപ്പോ ചതിച്ചത് ഓൻ ആണ്. അബ്ദു വെളുത്ത മുണ്ടിന്റെ കര അരക്കു ചേർത്തു കുത്തി. “ഷജീർ, ഓൾടെ ആങ്ങള ഇല്ലേ ഓൻ. ഓൻ ഗൾഫിന്നു കാലു കുത്തട്ടെ കണ്ടം തുണ്ടമാക്കി കഷ്ണികും ഞാൻ.”
സതീശൻ സ്റ്റീൽ പ്ലേറ്റിൽ വിളമ്പിയ നനുത്ത അലകൾ പോലെ നീണ്ട പൊറോട്ട കഷ്ണങ്ങളിൽ ചാറൊഴിച്ചു നീട്ടി. ” അവള് പഠിക്കട്ടെ, തത്കാലം ഒന്നിനും നിര്ബന്ധിക്കണ്ട, പിന്നീട് പറഞ്ഞു മനസിലാക്കാം”.
എനിക്ക് പൊരേല് കേറാൻ പറ്റുവോ സതീശാ, നാട്ടാരുടെ മുന്നിൽ തല പൊക്കി നടക്കാനെകൊണ്ട് പറ്റോ? സതീശൻ :നാട്ടുകാരല്ല സ്വന്തം മകളുടെ ഭാവി തീരുമാനിക്കുന്നത്.നിങ്ങളാണ്. ഒരു വിവാഹം വേണ്ട എന്ന് പറഞ്ഞത് കൊണ്ട് ഒരാളുടെയും ജീവിതം ഇന്ന് വരെ അവസാനിച്ചിട്ടില്ല.  ഒരാളുടെ അഭിമാനം ഇതിലൊന്നുമല്ല നിലനിൽക്കുന്നത്. സമൂഹത്തിനു കൊള്ളാത്തവളായി ഒരു സാമൂഹിക ക്രമത്തിൽ ചങ്ങലയാക്കി അവളെ തള്ളിയിടുന്നത്തെക്കാൾ വിവേചന ശേഷിയുള്ള പെണ്ണായി നിലനിൽക്കാൻ അല്പം സമയം കൊടുക്കുന്നതാണ്. ഈയയുണ്ടല്ലോ, വിപ്ലവം പറഞ്ഞേനെ കൊണ്ടാണ് ആ ടീച്ചറു കെട്യോനില്ലണ്ട ആയിട്ടും

“ആ ടീച്ചറു കെട്ടിയോൻ ഇല്ലാണ്ടായിട്ടും അന്നേ സഹിക്കണത്. ഇയ്യ്‌ ഒരേ ഇങ്ങനെ തീതീറ്റിക്കരുത് “
അകലങ്ങളിൽ തീ കൂട്ടിയിട്ടു ആളിക്കത്തിയത്തിനുമേൽ ദോശക്കല്ലിൽ വെള്ളമൊഴിച്ചതിന്റെ നീറ്റൽ സതീശൻ ഉള്ളിലറിഞ്ഞു. അന്ന് വൈകീട്ടത്തെ വണ്ടിക്ക് കയറാൻ ബാഗ് എടുത്തു കൈയിൽ കൊടുക്കുമ്പോൾ അവൻ പറഞ്ഞു “ഇക്ക, നിറങ്ങളുള്ള ജീവിതം ഒരു വാക്കേ പെണ്ണിന് നൽകാനാകു, വിദ്യാഭ്യാസം. അവൾക്കത് കൊടുക്കണം. “
യുക്തിബോധമുള്ള ഒരു ആൺശബ്ദം അതിൽ നിഴലിച്ചു. സബീൽ സതീശനോട് യാത്ര പറയുവാനായി കൈകൊടുത്തപ്പോൾ അവന്റെ മുഖം താഴ്ന്നു തന്നെയിരുന്നു. ********———*********——******———-
അടച്ചിട്ട മുറിക്കുള്ളിൽ നിന്നു വെള്ളിയാഴ്ച പെരുമ കൂട്ടാൻ അത്തറിന്റെ മണം ആ വെള്ളമുണ്ടിൽ ഒഴുകി. പുതിയാപ്ല ഉള്ളതല്ലേ, എന്തേലും വച്ചുണ്ടാക്കി കൊടുക്കണ്ടേ അടുക്കളയിൽ ബിരിയാണിച്ചെമ്പിൽ തട്ടും മുട്ടും ഈണത്തിൽ ദഫ് മുട്ടി. റംല ഉറക്കച്ചടവുള്ള കണ്ണുകളിൽ ഉള്ളി ത്തൊലി  ഉരിച്ച കണ്ണുനീർ നീട്ടി തുടച്ചു. നാളെ പോണം, കോഴിക്കോട്ടേക്ക്. വിസ ടെ കാര്യങ്ങൾ ഉടൻ ശരിയാക്കണം എന്ന ഓൻ പറയണത്. ഒരു മാസം കൊണ്ട് ഓൾക്കും പോകാൻ പറ്റും. അബ്ദു മുന്നിലെ ചാരു കസേരയിൽ അന്തസ്സായി ചാരി  ഇരുന്നു ബന്ധുക്കളോട് മേനി പറയുന്നത് കേട്ടു ഉമ്മ മുറുക്കിയത് കോളാമ്പിയിലേക്ക് നീട്ടി തുപ്പി. റംല… ഓ എന്താ ഉമ്മൂമ്മ??? ഇവടെ വാ.. അവൾ ഉമ്മൂമ്മന്റെ കാൽക്കൽ ചടഞ്ഞിരുന്നു കാലിലെ നീലച്ച ഞെരമ്പുകളെ ഞൊടിച്ചു. ഇയ്യ്‌ പോകാ?? അതെ. അവൾ തട്ടം നീട്ടി മറച്ചു. നീ അപ്പോൾ ഉസ്കൂളിലേക്ക് ഇനി പോണില്ല?? അവൾ നിശബ്ദയായി.. എന്റെ തുടർ പഠനം അച്ഛനമ്മമാരുടെ ആത്മഹത്യ ഭീഷണിയിൽ അവസാനിച്ചിരിക്കുന്നു. ബംഗളൂർന്നു കാണാൻ വന്നപ്പോൾ ഉപ്പ ഒന്നു മാത്രമാണ് പറഞ്ഞത്. “ഈ പറഞ്ഞത് അബ്‌ദുന്റെ വാക്കാണ് . നിക്കാഹ് കഴിച്ചു തരാന്ന് പറഞ്ഞത് ഞാൻ ആണെങ്കിൽ അത് നടന്നില്ലെങ്കിൽ അന്റെ ഉമ്മാനേം കൂട്ടി അള്ളണെ, ഈ ജീവൻ വിടും”
അന്നേം കൊണ്ട് പൊക്കോളാന്ന് അന്റെ ഉമ്മാക്ക് ഞാൻ വാക്കു പറഞിക്കുണ്‌. ഇയ്യ്‌ ഇതൊക്കെ നിർത്തി ഉപ്പാന്റെ കൂടേ വായോ. റംല :പഠിപ്പിക്കാം എന്നു വാക്കു പറയാൻ പറയു ഉപ്പ അവരോട് എങ്കിൽ ഞാൻ വരാം. അബ്ദു :ഒര് നിന്നെ നന്നായി നോക്കും. ഗൾഫി കൊണ്ടോവും. എനക്ക് ഉറപ്പാ. റംല :ഗൾഫിപോയ പഠിക്കാൻ പറ്റില്ല. എനിക്ക് പഠിക്കണം ഇതുപോലെ നല്ലൊരു കോളേജിൽ. നല്ലൊരു ജോലി കിട്ടും വാപ്പ, ഇതിനേക്കാൾ നല്ല ആലോചനകൾ അപ്പോളും വരും. അബ്ദു : അത് വരണ്‌ണ്ടാകും. ഉപ്പ ഉണ്ടാകില്ല.
അയാൾ ബാഗ് എടുത്തു മുന്നോട്ടു നടന്നു. ഹോട്ടൽ മുറിയുടെ ചാവി സബീലിന്റെ കൈയിൽ നിന്നും വാങ്ങി.വാർഡൻന്റെ മാസകുടിശ്ശിക അടച്ചു പ്രാരാബ്ധം തീർത്തു. ഓൾ നാളെ എന്റെ കൂടേ വരുകയാണ്.

ആ ബസ്സിന്റെ ചോർന്ന സീറ്റിന്റെ അകമേയുള്ള പെയിന്റ് ഒലിച്ചിറങ്ങിയ ഇടത്തിൽ മലയാളത്തിൽ എഴുതിയിരുന്നു “സ്ത്രീ ” പ്രത്യക്ഷത്തിൽ  എവിടെയും ഇരിപ്പിടമുള്ളവർ, പരോക്ഷമായി സ്നേഹസ്വാധീനത്താൽ ഇരിപ്പ് ഇടം പോലുമില്ലാത്തവർ എന്ന വിശേഷണം ചേരും. ഉപ്പയുടെ മുഖത്തെ സമാധാനത്തിന്റെ നിഴൽ തന്റെ നേർക്കു നീളുന്ന കരിനിഴലാണെന്നു ഊഹിക്കാവുന്നതേ ഉള്ളു അവൾക്ക്. പ്രൗഢഗംഭീരമായ ബന്ധു സദസ്സ് പിന്നീടുള്ള ആഴ്ചകൾ വീടിന്റെ അകം തിണ്ണകൾക്ക് ചൂട് നൽകി. പെരുനാൾ രാവുപോലെ അടുക്കളപ്പുര ഉണർന്നു തന്നെ ഇരുന്നു. തേങ്ങാപ്പാല് പിഴിഞ്ഞ കൈകളെ ജനാല അഴികളിലൂടെ നോക്കി നിൽക്കെ അവൾക്ക് തോന്നി. സത്ത ഊറ്റി എടുത്തു സ്വയം മിനുക്കാനുള്ള കൊഴുപ്പ് നൽകുന്ന മേന്മ  സ്ത്രീത്വത്തിനു ലഭിക്കുന്നത് വിവാഹത്തിലൂടെയാണോ? വിസക്കുള്ള തയ്യാറെടുപ്പുകളുടെ വേഗത പുതുമണം മാറാത്ത കാട്ടിലൊഴിഞ്ഞു മൊഞ്ചത്തിയെ അറബിനാട്ടിലേക്ക് കടൽ കടത്തി. ആർഭാട ലോലുപമായ നഗരത്തിന്റെ വേഗ പൊലിമയിൽ ആ ജീവിതം ഉണ്ടും ഉറങ്ങിയും നാലുചുവരുകൾക്കുള്ളിൽഅടങ്ങി, ഇറങ്ങി പഴകിയ മലയാള സിനിമകണ്ടു തീർത്തു . അവളുടെ അറബിയൻ പരിമിതികളുടെ ദൈർഘ്യമ് ലുലുവിന്റെ പലവ്യഞ്ജന വിഭാഗം വരെ നീണ്ടു കിടന്നു. ആണ്ടിലൊരിക്കൽ ശ്രാദ്ധമൂട്ടും ബലിതർപ്പണവും ആത്മാവിന് ശാന്തത നല്കുമത്രേ !!! അവളും ആണ്ടിലൊരിക്കൽ നാട്ടിൽ മഴക്കാലമാസ്വദിക്കാൻ ചേക്കേറി ഉമ്മാന്റെ കഞ്ഞിയും ഉണക്കമീനിന്റെ രുചിയേയും വാഴ്ത്താൻ പഠിച്ചു.
ചാഞ്ഞു നിന്ന നെല്ലിമരത്തിന്റെ മറവിലൂടെ ആ വീട്ടിന്റെ മുറ്റത്തെ ആൾത്തിരക്ക് കാണാമായിരുന്നു. “ഫ്ലൈറ്റ് അല്പം വൈകിയിട്ടുണ്ട്, ന്നാലും ഓൾ എത്തും ഇപ്പോൾ. മയ്യത്തെടുക്കാൻ വൈകണ്‌ണ്ടവൂല”. നാട്ടുകാർ ചൂട് കട്ടൻചായയിൽ ഷാമിയാന മറവിൽ ചേർന്നിരുന്നു. അബ്‌ദുന്റെ ഓൾക്കെന്താപ്പോ, ഓളെ റംല ഇനി അങ്ങ് കൊണ്ടു പോകും. അത്രന്നെ, പെൺ കുന്നായ്മകൾ അടക്കം പറഞ്ഞു. റംല കാറിൽ വിതുമ്പലുകളടക്കി മോളെ നെഞ്ചോടു ചേർത്തി.കാർ പീടികപ്പടി കടന്നപ്പോൾ ആൾക്കൂട്ടം വഴിയിൽ അവിടവിടങ്ങളിലായി തങ്ങി നിൽക്കുന്നുണ്ടായിരുന്നു. അവൾ ബാഗ് നീട്ടിവിളിച്ചു മോളെ കൈയിൽ തൂക്കി മുന്നോട്ടു പടി കടന്നു. ഉപ്പയുടെ ശരീരം വറങ്ങലിച്ചു വെളിപാട് തീണ്ടിയിരുന്നു. അവൾ നിർവികാരയായി നോക്കി നിന്നു ആ മുഖത്തേക്ക്. ആധിപത്യത്തിന്റെ കാർക്കശ്യം ആ മുഖത്തിനു അന്യമായിരിക്കുന്നു. തെക്കേ വളപ്പിൽ ആംബുലൻസിൽ ചാരി നിന്ന ആ മെലിഞ്ഞ ശരീരത്തെ അവൾ തളർന്നിരുന്നു കൊണ്ട് ജനാല അഴിപ്പിടികളിലൂടെ നോക്കി കണ്ടു. സതീശൻ !!!!!!

മനസ്സിന്റെ വിങ്ങൽ വിള്ളലുകൾ പോലെ ആ വീടിന്റെ ചുവരിൽ പ്രത്യക്ഷപ്പെടാൻ ഇനിയൊരു മുഖം ബാക്കിവയ്ക്കാതെ വീട് വിറ്റു മണലാരണ്യ പറുദീസയിലേക്ക് ഉമ്മയെ കൊണ്ടുപോകുവാൻ ജമാപ്പായി. ദേവയേച്ചിടെ പൊരേലിക്ക് മീൻചട്ടി തുടച്ചു മിനുക്കി നൽകിക്കൊണ്ട് ഉമ്മ യാത്ര പറയുന്നത് അവൾ നോക്കി നിന്നു. വണ്ടിയിലേക്ക് നിർവികാരനായി ബാഗ്കൾ എടുത്തുവക്കുന്ന സതീശന്റെ അരികിലേക്ക് അവൾ നീങ്ങി. ഇങ്ങൾ ഇപ്പോളും അവിടന്യ? ഇടുക്കില്? സതീശൻ : ഏയ്, ഞാൻ ഇങ്ങനെ പലയിടത്തായി… റംല :ടീച്ചറമ്മ മരിച്ചുലെ, ഞാൻ ആ സമയം നാട്ടിലുണ്ടായില്ല.
സതീശൻ : അമ്മ പോയി. അയാൾ നെടുവീർപ്പിൽ ആ വേർപാട് ഒതുക്കി. റംല : നിക്കിപ്പോ ഉപ്പയും. ഇങ്ങക്ക് ഒരു തുണയോകെ വേണ്ടേ? ഇങ്ങക്ക് കെട്ടിക്കൂടെ? ഒറ്റക്കിങ്ങനെ? വീട് പൂട്ടി ഇട്ടിരിക്കന്നു ദേവയേച്ചി പറഞ്ഞുലോ? സതീശൻ :ആഹ്
അവൻ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. പ്രണയം എന്നൊന്നുണ്ടോ? ഈ ഭൂമിമലയാളത്തിൽ? നീ വായിച്ച പുസ്തകങ്ങളിലും നീ കണ്ട കിനാവുകളിലും? ഉണ്ടാകുമായിരിക്കാം. എന്നാൽ യഥാർത്ഥത്തിൽ അങ്ങിനെ ഒന്നുണ്ടോ? നിന്റെ അസ്തിത്വത്തിൽ നിന്നും നീ സഞ്ചരിച്ച പാതകളിലെവിടെയോ തങ്ങിനിന്ന ഒരു മുതൽ കൂട്ട് ബന്ധം മാത്രമല്ലെ പ്രണയത്തിന്റെ സമ്മാനങ്ങൾ? അതെവിടെയാണ് വച്ചു മറന്നത്? ജീവിതത്തെ പ്രണയിക്കാൻ തീരുമാനിച്ച സ്ത്രീകൾക്കൊക്കെ ഒരു പിന്തിരിഞ്ഞോട്ടം ഉണ്ടായിട്ടുണ്ട്. ആ ഉണ്ടായവക്ക് പിന്നിൽ കുറിച്ചിടാൻ ഒരു പേരുമുണ്ട് അതാണ് തന്റെ പ്രണയിതാവ് എന്ന് ഉൾകൊള്ളാൻ കാലം പഠിപ്പിക്കുന്നു എന്ന് മാത്രം. ഇങ്ങളാ സാബിതേച്ചിനെ വിടിൻ… ഓൾ കെട്ടി കുട്യോളും ആയില്ലേ? ഈ ജീവിതം എന്തനാന്നു കലക്കവെള്ളത്തിൽ മീന്പിടിക്കും പോലെ… അവൾ തട്ടം കാറിന്റെ ചില്ലിൽ നോക്കി നെറ്റിക്ക് കീഴേക്ക് നീട്ടി. റംല “ജീവിതത്തിന്റെ പൂർണ്ണവിരാമം നഷ്ടപ്രണയത്തിലല്ല, ബന്ധങ്ങളിലുമല്ല. നിസ്സംഗതയിലാണ് “അതാണ് എന്നിൽ ഇപ്പോളുള്ളത്. അമ്മ ഉണ്ടായിരുന്നെങ്കിൽ…. എനിക്ക് ജീവിതം ഇപ്പോൾ വൈദ്യുതി പോലെ.. നമുക്കിരുവർക്കും ഇരു ദ്രുവങ്ങളിൽ ജീവിതം അർഥങ്ങൾ വ്യാഖ്യാനിച്ചു.

ക്ഷീണിച്ച കാൽ വയ്പുകളോടെ നടന്നടുക്കുന്ന നിരാലംബയായ ആ അമ്മയുടെ മനസ്സിലേക്ക് സതീശൻ ഉറ്റു നോക്കി. സതീശൻ :ഇനി ശേഷിച്ചുള്ള കാലം അമ്മയും മോളും മണലാരണ്യത്തിൽ അല്ലേ? റംല പുഞ്ചിരിച്ചു. അതാണല്ലോ വിധി. ഇനിയൊരു മടക്കയാത്ര വല്ലപ്പോഴുമായിരിക്കും. ഇവിടെ ഞങ്ങളുടേത് എന്ന് പറയാൻ ഇനി ആരുണ്ട്? കാത്തിരുന്നു കൊണ്ട് വരും എല്ലാ കൊല്ലവും എന്ന് പറയാൻ.
അവൾ ദൂരെ പാടവരമ്പത്തു നിന്നും വരുന്ന വെളിച്ചപ്പാടിന്റെ കാഴ്ചയിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ട് വിരൽ ചൂണ്ടി. മൂപ്പരിപ്പളും ഇവടിൻഡ് ല്ലേ? സതീശൻ : ചിലതും ചിലരും ഇവിടെ തന്നെ അവശേഷിക്കും റംല. കാണണം എന്നേ ഉള്ളു. നിനക്ക് നാട്ടിൽ വന്നു നിന്നു പഠിത്തം തുടർന്നു കൂടെ ഉമ്മക്ക്‌ തുണയായി ഇവിടെ ഇരുന്നു കൊണ്ട്? റംല സതീശന്റെ കണ്ണുകളിൽ  ആഴത്തിലുള്ള ആ സ്നേഹ ചുഴി കണ്ടു. അതൊന്നും നടക്കില്ല, ഇങ്ങൾ പറയുംപോലെ ഒന്നുമല്ല എന്റെ അവസ്ഥ, ശമ്പളമില്ലാതെ വീട്ടു വേലക്കാരിയെ വെറുതെ കിട്ടുമ്പോൾ അങ്ങനെ അങ്ങു നാട്ടിൽ പഠിക്കാൻ വിടോ? എല്ലാർക്കും അവനവന്റെ കാര്യല്ലേ വലുത്. ഇനിപ്പോ പഠിത്തം, ജോലി എന്നൊന്നൂല്യ ഇങ്ങനെ അങ്ങു കഴിഞ്ഞു കൂടുക മക്കളേം നോക്കി. ഉമ്മ ഉണ്ടല്ലോ കൂടെ അതാണ് ഏക ആശ്വാസം. സതീശൻ : നിന്റെ പരിമിതി നീ തന്നെ ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിനു ആരെയും പഴിക്കരുത്. റംല : ചിലപ്പോൾ പഴികളാണ് ജീവിതങ്ങൾ വരച്ചു വക്കുന്നത്. കാറിൽ കാത്തിരിക്കുന്ന ഉമ്മ തലനീട്ടി കൈവീശി. ഇനിയും വസന്തം വരും ഋതുക്കൾ മാറി മറിയും. ഞാൻ അതാ മണലാരണ്യത്തിൽ അറിയുന്നുണ്ടാവില്ല.
സതീശാ, ഇവിടെ നിങ്ങൾക്ക് ചുറ്റും വസന്തമുണ്ട് ഋതുക്കൾ മാറുന്നുണ്ട് നിങ്ങൾ അതിനെ  ഉൾകൊള്ളുന്നുമില്ല. ഇതാണ് ജീവിതങ്ങൾ… ആ കാർ പടി കടക്കും വരെ സതീശൻ നോക്കി നിന്നു. അവന്റെ തോളിൽ തലോടലിന്റെ ഒരു മൃദു സ്പർശം. “എനിക്ക് നിന്നെ മനസ്സിലാകും”. ദേവിയേച്ചിയെ അവൻ ദേവിയുടെ കൈ പിടിച്ചു കരഞ്ഞു. പാടത്തു കുട്ടികൾ നൂലുപൊട്ടിയ പട്ടങ്ങൾ ശരിയാക്കി വീണ്ടും പറക്കാൻ അനുവദിക്കാൻ അക്ഷീണ പരിശ്രമത്തിലാണ്. മനസ്സുകൾ ജീവിതങ്ങളേയും…

മണ്ഡോദരി

മണ്ഡോദരി (ഒരു സ്വതന്ത്ര ആവിഷ്കരണം )

(രംഗം 1)

“മായയാണ് രാവണ മായ… ”

ആടിയുലയുന്ന അശോകവനിയാൽ ലങ്ക പ്രക്ഷുബ്ധമാണ്. മൃഗങ്ങൾ ഭയവിഹവലരായിരിക്കുന്നു. രാക്ഷസവൃന്ധം കാഹളങ്ങൾ മുഴക്കുന്നു. അരോചകം.. തോഴിമാർ അന്തപുര വാതിൽ കൊട്ടിയടച്ചു. മണ്ഡോദരി തന്റെ കൈയിലെ കൂവള ദളം ശിവന്റെ ശിരസ്സിൽ സമർപ്പിച്ചുകൊണ്ട് ധ്യാന ലീനയായി. രാജ്ഞി, എന്താണിവിടം പ്രക്ഷുബ്ധമാകുന്നത്? നിങ്ങൾ ധ്യാനിക്കയാണോ? മൗനയായതെന്തേ? തോഴിമാർ അപേക്ഷിച്ചു. മണ്ഡോദരി വെളുത്ത പുഷ്പങ്ങൾ കോർത്തിണക്കി മാല തീർത്തു.. പ്രകൃതി പ്രതികരിക്കയാണ് അഹസ്സേ.. അദ്ദേഹം സീതയുമായി കാനനത്തിൽ നിന്നും പുറപ്പെട്ടിരിക്കുന്നു. ജടായുവിന്റെ പക്ഷങ്ങൾ അരിഞ്ഞു വീണ നിണ കണികകൾ ഭൂമിയിൽ പതിച്ചിരിക്കുന്നു.. ഇനി യുദ്ധമാണ് ഫലം. അദ്ദേഹത്തിനറിയാം.. പ്രകൃതി പ്രതികരിക്കയാണ്. നിങ്ങൾക്ക് പകരക്കാരി വരുന്നു അല്ലെ രാജ്ഞി? ശരീരങ്ങൾ പലതുണ്ട് തോഴി ആത്മാവ് പത്നിയിലാണ്. മണ്ഡോദരി സൗമ്യമായി വെളുത്ത പുഷ്പങ്ങളുടെ മാല ശിവങ്കൽ സമർപ്പിച്ചു. തോഴിമാർ അടക്കം പറഞ്ഞു.. സീത അതീവ സുന്ദരിയാണത്രെ… അദ്ദേഹം മോഹിച്ചു അതാവാം…
മണ്ഡോദരി :അദ്ദേഹം ശ്രീ ജിതനാണ് സ്ത്രീ ചിതനല്ല.
തോഴി തിരുത്തി.. അല്ലെങ്കിലും പഞ്ച സ്ത്രീ രത്നത്തിൽ മണ്ഡോദരിയും ഉണ്ടല്ലോ.. അപ്പോൾ സൗന്ദര്യത്താൽ മോഹിതനാകുക…?????? മണ്ഡോദരി : അദ്ദേഹം എത്ര സംഗീതജ്ഞകൾ, നർത്തകികൾ, നിപുണകൾ എന്നിവരെ ലങ്കയിൽ കൊണ്ടുവന്നു? അവരെ പ്രാപിച്ചുവോ? ഇല്ല !!!!!!
എന്തുകൊണ്ട്? അദ്ദേഹം അവർക്ക് വളരാൻ ഇടം നൽകി.സദസ്സിൽ അവരുടെ കല പോഷിപ്പിച്ചു.കാരണം ശ്രീത്വമുള്ളതെല്ലാം ലങ്കയ്ക്ക് അലങ്കാരമാണ്.

രംഗം 2

അവരെ അശോകവനിയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് മഹാറാണി…
അന്തപുരത്തിലേക്ക് അവർ വരില്ലത്രെ.. തോഴിമാർ സീത ലങ്കയിൽ പ്രവേശിച്ചതിൽ അക്ഷമ പ്രകടിപ്പിച്ചു. മണ്ഡോദരി സൗമ്യമായി ഉത്തരം നൽകി. “അവർക്ക് ആഹാര പാനീയങ്ങൾ നൽകുക.. പ്രാർത്ഥന സൗകര്യം ഒരുക്കി കൊടുക്കുക.
അവർ അവിടെ ഇരുന്നു കൊള്ളും” “ദേവി ലങ്ക ലക്ഷ്മിയെ മറികടന്നു രാജ്ഞി.. ”
സീത ലങ്ക അസുരവംശത്തിൽ നിന്നും പറിച്ചു നടും.വെറും കാഴ്ചക്കാരാകും നമ്മൾ.
മണ്ഡോദരി :രാവണൻ ഒരു വ്യക്തിയല്ല, ആഹ്വാനമാണ്.സീത കൺകെട്ട് വിദ്യ മാത്രം.

രംഗം 3

നമ്മുടെ പക്കലുള്ള രാക്ഷസവീര്യം നിലപോത്തുകയാണ്.. രാഷ്ട്രതന്ത്രജ്ഞർ ആകുലപ്പെടുന്നു. രാമസേതു കടന്നു രാമൻ ലങ്കയിൽ പ്രവേശിച്ചിരിക്കുന്നു. യുദ്ദം അനിവാര്യമാണ്. രാവണൻ അടുത്ത് നിന്ന തൊഴിയോടായി അന്വേഷണ ശരം തൊടുത്തു. മണ്ഡോദരി ശിവങ്കൽ നിന്നും എഴുനീറ്റുവോ? ഇല്ല.
മ്മ്… മറുവശത്തു രാമനെ സമാധാനിപ്പിക്കുവാനായി വിഭീഷണൻ ആശ്വാസ വചനങ്ങൾ ഓതുന്നു. “സീത സുരക്ഷിതയാണ്”.
രാമൻ സൗമ്യനായി പ്രതികരിച്ചു.അറിയാം, മണ്ഡോദരി ശിവങ്കൽ നിന്നും എഴുനീറ്റുവോ? ഇല്ല.
മ്മ്… വാനരവീൻമാർ ശങ്കിച്ചു. സീതയെ അല്ലെ വീണ്ടെടുക്കേണ്ടത്. ഇവിടെ മണ്ഡോദരിക്കെന്തു പ്രസക്തി???? രാമൻ നല്ല രാഷ്ട്ര തന്ത്രജ്ഞൻ ആണല്ലോ, സീത തന്റേതാണ് എന്നും.. തന്റെ പക്കലാണ് എന്നും ആജ്ഞാനു വർത്തി ആണ് എന്നും തന്റെതായി തീർന്നു എന്നും, രാമന്റെ വീര്യം സീത ചോർത്തും രാമനെ ഒറ്റുകൊടുത്തുകൊണ്ട് എന്നും.. യുദ്ദം അനിവാര്യമാക്കിയത് സീതയാണ് എന്നും രാക്ഷസവൃന്ധം പുലമ്പിയതിനോട് മന്ദഹസിച്ചു പുച്ഛിച്ചു തള്ളിയത് ഇരുവർ മാത്രം. മണ്ഡോദരിയും രാമനും. എന്തേ? രാമാനറിയാം സീത അഗ്നി പ്രവേശിക്കും വരേയ്ക്കും തന്റേത് മാത്രമാണ്. ലങ്ക സീത വെറും മായ സീത.. മണ്ഡോദരിക്കറിയാം ശ്രീ ജിതൻ രാവണൻ തന്റേതെന്ന്…രാവണനും സീതക്കും മണ്ഡോദരിക്കും ത്രികൊണക്കളി സീതയാൽ..എല്ലാം മായ..

രംഗം 4

ഒരു പതിവൃതയെ സംരക്ഷിക്കപ്പെടേണ്ടത് ഒരു രാജാവിന്റെയും ഭർത്താവിന്റെയും ഒരുപോലെ ഉള്ള കടമയാണ്. അതാണ് ഈ പോരാട്ടത്തിന്റെ പൊരുൾ.. വജസ് ദീർഘ നിശ്വാസം ശ്വസിച്ചു കൊണ്ട് വിഭീഷണനെ വീക്ഷിച്ചു. പാതിവൃത്യം സംരക്ഷിക്കപെടുകയാൽ മണ്ഡോദരിക്ക് മരണമില്ലായിരിക്കും അല്ലെ? അതൊരു ചോദ്യമാണ്???? പാതിവൃത മറുഭാഗത്തുമുണ്ടല്ലോ. യുദ്ധം തുടരുകയാണ് അഹോരാത്രം.. രാവണവധം സാധ്യമാകുവതെങ്ങിനെ? മഹാകാലനല്ലേ അദ്ദേഹത്തിൽ വസിക്കുന്നത്. മണ്ഡോദരി ധ്യാനലീനയായി ശിവനെ ഭജിക്കുന്നു. ആ സ്ത്രീ രത്‌നം ഒന്നു പതറട്ടെ.. പതറില്ല… എഴുന്നേൽക്കുകയുമില്ല.. എന്താണ് ഉപായം? ലക്ഷ്മണൻ ചിന്താകുലനായി. രാമൻ ഉച്ചത്തിൽ നാമം ഉച്ചരിച്ചു. “അതിമഹാരധി “(ഇന്ദ്രജിത് )
വിഭീഷണൻ മൗനമായി ശിരസ്സു കുനിച്ചു. തന്റെ പ്രിയ പുത്രൻ ഇന്ദ്രജിത് വധിക്കപ്പെടട്ടെ… മണ്ഡോദരി എഴുന്നേൽക്കും… രാജതന്ത്രം.. അമ്മ എന്നാ വികാരം ചൂഷിതം. മുഷ്ടി ചുരുട്ടി കൊണ്ട് രാജ പീഠത്തിൽ മർദിച്ചു രാവണൻ കോപാഗ്നി പടർത്തി ശക്തമായ കാൽവെയ്പ്പുകളോടെ നടന്നു വന്നുകൊണ്ട് അന്തപുരത്തിൽ പ്രാർത്ഥന പീഠത്തിൽ ഇരുന്നു. മരണം അനിവാര്യമാണ് പ്രിയേ.. നീ ആണെന്റെ വാക്കും പൊരുളും.. ലങ്കലക്ഷ്മിയും.. നീയേ.. എഴുന്നേറ്റാലും മാതെ.. മഹാദേവന്റെ തിരുമുൻപിൽ നിന്നും മൂന്ന് വിരൽ വിഭൂതിയിൽ മുങ്ങിത്താണു അദ്ദേഹത്തിന്റെ നെറ്റിയിൽ പതിച്ചു.. അജയ്യനെ… നിനക്ക് മരണമില്ല… നീ രാവണൻ.. നിനക്ക് ചുറ്റും രാമൻ സൃഷ്ടിക്കുന്നതെല്ലാം മായ…. ഞാൻ രാവണ പത്നി മണ്ഡോദരി ഇരു കാരങ്ങളാലും നിന്റെ രുദ്രവീണ താങ്ങുന്നു.. അജയ്യനായി നീ വാഴ്ത്തപ്പെടട്ടെ… 🙏

നിറം പിടിപ്പിക്കലുകൾ..

ചിലപ്പോൾ ഇ നിറം പിടിപ്പിക്കലുകൾ പുസ്തകങ്ങളെ വർണ മൈതാനികൾ ആക്കി തീർക്കുന്നു… നീണ്ട.. കുറുകിയ.. ഇടം വലം തിരിഞ്ഞ മഞ്ഞയും നീലയും റോസാപ്പൂവിന്റെ ചേലും ഒക്കെ കലർന്ന് അക്ഷരങ്ങൾക്ക് നൽകുന്ന പ്രണയ വർണങ്ങൾക്ക് എന്തൊരു ചേലാണ്.. ❤പ്രിയപ്പെട്ടതായി വരക്കാനായി മാത്രം കാത്തുവച്ച ഏതോ നിറക്കൂട്ടുകൾ നമ്മൾക്കിടയിൽ മന്ത്രിക്കും പോലെ… ചില സ്വകാര്യാതകളുടെ എത്തിനോക്കലുകൾ പോലെ… നിറങ്ങളിൽ അവ തെളിഞ്ഞു നിൽക്കും… പ്രിയ വരികൾ…

-കഥാവശേഷ

Design a site like this with WordPress.com
Get started